
വത്തിക്കാന്‍ സിറ്റി: നാല് മാസത്തെ യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മില്‍ നാളെ ഒപ്പുവയ്ക്കാനിരിക്കുന്ന സമാധാന കരാറിനെ സ്വാഗതം ചെയ്ത് ലിയോ 14-ാമന്‍ മാര്‍പാപ്പ. ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പ്രതിവാര പൊതുദര്‍ശന പരിപാടിയിലാണ് മധ്യസ്ഥ ചര്‍ച്ചകളിലൂടെ ഇരുരാജ്യങ്ങളും കൈവരിച്ച ഈ ചരിത്രപരമായ നേട്ടത്തെ പാപ്പ പ്രശംസിച്ചത്.
വെള്ളിയാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക കരാര്‍ ഒപ്പുവെക്കുന്നത്. ക്ഷമയോടെയുള്ള ചര്‍ച്ചകളുടെയും നയതന്ത്ര ഇടപെടലുകളുടെയും ഫലമാണ് ഈ കരാറെന്ന് പാപ്പ പറഞ്ഞു. ഇത് പരസ്പരവിശ്വാസവും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും ജനങ്ങള്‍ക്കിടയില്‍ സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും പുതിയ പാതകള്‍ തുറക്കുമെന്നും പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ മൂന്നാം കക്ഷി രാജ്യങ്ങള്‍ക്ക് പാപ്പ നന്ദി രേപ്പെടുത്തി.
അതേസമയം റഷ്യ ആക്രമണം ശക്തമാക്കിയതോടെ ഉക്രെയ്‌നില്‍ വര്‍ധിച്ചുവരുന്ന മരണസംഖ്യയില്‍ മാര്‍പാപ്പ ദുഃഖം രേഖപ്പെടുത്തി. നിരവധി നിരപരാധികളും രക്ഷാപ്രവര്‍ത്തകരും കൊല്ലപ്പെടുകയും പള്ളികളും സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളും അഗ്‌നിക്കിരയാവുകയും ചെയ്യുകയാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. അക്രമങ്ങള്‍ക്കിടയിലും ജീവന്‍ രക്ഷിക്കാന്‍ ധീരമായി പ്രവര്‍ത്തിക്കുന്നവരെും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെും പാപ്പ പ്രാര്‍ത്ഥനകള്‍ അറിയിച്ചു.
ഈ യുദ്ധം അവസാനിക്കുന്നതിനായി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവരെയും പാപ്പ ക്ഷണിച്ചു. സംഭാഷണത്തിന്റെ പാതകള്‍ തുറക്കാനും, വിദ്വേഷം ഇല്ലാതാക്കാനും, നീതിപൂര്‍വ്വവും ശാശ്വതവുമായ സമാധാനം സാധ്യമാക്കാനും പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തു.

