
താമരശേരി: വേനപ്പാറയിലെ കല്ലിടുക്കില്‍ തറവാട്ടില്‍ ഒത്തുകൂടലുകള്‍ നടക്കുമ്പോള്‍ 6 കന്യാസ്ത്രീമാര്‍ ഉണ്ടാകും. അവര്‍ ഇടകവയിലെ മഠത്തില്‍ നിന്നും വരുന്നവരല്ല. ഈ കുടുംബത്തിലെ അംഗങ്ങളാണ്. പരേതരായ കല്ലിടുക്കില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികള്‍ക്ക് എട്ട് പെണ്ണും 2 ആണുമായി 10 മക്കളാണ്. അവരില്‍ 6 പെണ്‍മക്കളും കന്യാസ്ത്രീമാരാണ്.
പ്രാര്‍ത്ഥനയുടെ സുകൃതങ്ങള്‍
മാതാപിതാക്കളും 10 മക്കളുമടങ്ങുന്ന ആ വലിയ കുടുംബം വീട്ടിലെ പ്രാര്‍ത്ഥനാമുറിയില്‍ മുട്ടുകു ത്തിയാണ് ദിവസം ആരംഭിച്ചിരുന്നത്. അവിടെനിന്നും ലഭിച്ച ആഴപ്പെട്ട വിശ്വാസമാണ് കുടുംബത്തിലെ എട്ട് പെണ്‍മക്കളില്‍ ആറു പേരെയും സന്യാസ ജീവിത ത്തിന്റെ സുകൃതവഴിയിലേക്ക് നയിച്ചത്.
ഇപ്പോള്‍ ആ കുടുംബത്തിലെ മൂത്ത മകന് പ്രായം 86, ഏറ്റവും ഇളയ മകള്‍ക്ക് 62-ഉം. ‘മാതാപിതാക്കള്‍ ഞങ്ങളോട് ഒരിക്കലും സന്യാസത്തെക്കുറിച്ച് സംസാ രിച്ചിട്ടില്ല. അവര്‍ പ്രാര്‍ത്ഥിച്ചു, അത്രമാത്രം. അവരെ കണ്ടാണ് സമര്‍പ്പണം എന്താണെന്ന് ഞങ്ങള്‍ പഠിച്ച ത്,’ കുടുംബത്തിലെ മൂന്നാമത്തെ മകളും കന്യാ സ്ത്രീമാരില്‍ ഏറ്റവും മുതിര്‍ന്നയാളുമായ 82-കാരിയായ സിസ്റ്റര്‍ ഗ്രേഷ്യസ് കല്ലിടുക്കില്‍ പറയുന്നു.
ദൈവവിളി ഉറപ്പിച്ച സമയം
ആരാധനാ സമൂഹാംഗമായ സിസ്റ്റര്‍ ഇപ്പോള്‍ വയനാട് മാനന്തവാടിയില്‍ വിശ്രമജീവിതം നയിക്കുകയാണ്. കല്ലിടുക്കില്‍ കുടുംബത്തിലെ നാല് സഹോദരിമാര്‍ ആരാധനാ സന്യാസിനി സമൂഹ ത്തിലും (എസ്എബിഎസ്) രണ്ടുപേര്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിലും (എഫ്‌സിസി) അംഗങ്ങളാണ്.
പ്രാര്‍ത്ഥന ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാ യിരുന്നു. ശ്വസിക്കുന്നതുപോലെ സ്വാഭാവികമായ ഒന്ന്; ആരാധനാ മഠത്തിന്റെ വിമലമാതാ പ്രൊവിന്‍ സിന്റെ വൈസ് പ്രൊവിന്‍ഷ്യലായ സിസ്റ്റര്‍ ഫിലോ കല്ലിടുക്കില്‍ പറയുന്നു.
മാതാപിതാക്കള്‍ പുലര്‍ച്ചെ എഴുന്നേറ്റ് മുട്ടുകുത്തി പ്രാര്‍ത്ഥിച്ച ശേഷമായിരുന്നു മക്കളെ ജപമാലക്കായി വിളിച്ചിരുന്നത്. താന്‍ കോണ്‍വെന്റില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് ആദ്യം ചെറിയ മടിയുണ്ടായിരുന്നു. തീരുമാനത്തില്‍ മാറ്റം വരുമോ എന്നറിയാന്‍ ബന്ധു വീടുകളിലേക്ക് അയച്ചെങ്കിലും, ആ ദൂരം ദൈവവിളിയെ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തതെന്ന് സിസ്റ്റര്‍ ഫിലോ ഓര്‍ക്കുന്നു.
വേനപ്പാറയിലെ ആദ്യ കോണ്‍വെന്റ്
1946-ല്‍ തൊടുപുഴയില്‍ നിന്നാണ് ഈ കുടുംബം വേനപ്പാറയിലേക്ക് കുടിയേറിയത്. നാട്ടില്‍ ഒരു കോണ്‍വെന്റ് വേണമെന്ന ആവശ്യവുമായി 1956-ല്‍ തോമസിന്റെ നേതൃത്വത്തില്‍ ഇടവകക്കാര്‍ ഭരണങ്ങാ നത്തുപോയി. അങ്ങനെയാണ് അവിടെ എഫ്‌സിസി കോണ്‍വെന്റ് ആരംഭിച്ചത്. ആ സിസ്റ്റര്‍മാര്‍ തങ്ങള്‍ക്ക് സ്വന്തം ചേച്ചിമാരെപ്പോലെ ആയിരുന്നുവെന്ന് കുടുംബത്തിലെ നാലാമത്തെ മകളായ സിസ്റ്റര്‍ മരീന ഓര്‍ക്കുന്നു. കല്‍പറ്റയില്‍ വിശ്രമ ജീവിതം നയിക്കുന്ന സിസ്റ്റര്‍ മരീന അധ്യാപികയും ദീര്‍ഘകാലം ഫോര്‍ മേഷന്‍ ഡയറക്ടറുമായിരുന്നു.
മൂത്ത സഹോദരി കോണ്‍വെന്റില്‍ ചേര്‍ന്നത് ഞങ്ങള്‍ക്ക് വഴികാട്ടിയായി, സിസ്റ്റര്‍ മരീന പറയുന്നു. 1971-ല്‍ വ്രതവാഗ്ദാനം ചെയ്ത സിസ്റ്റര്‍ അന്‍സിയും, മിഷനറിയായി ഗുജറാത്തിലേക്ക് പോയ സിസ്റ്റര്‍ റോസ്‌ടോമും, നിലവില്‍ രാജ്‌കോട്ടില്‍ അധ്യാപിക യായ സിസ്റ്റര്‍ ജസീന്തയും ഇതേ വഴിയേ വന്നവരാണ്.
ദൈവത്തിന്റെ തിരഞ്ഞെടുപ്പുകള്‍
ഏറ്റവും ഇളയ മകളായ പോളിന്‍ ബേബിയും അഞ്ചാമത്തെ മകളായ മേരി ലോറന്‍സും കുടുംബജീവിതം തിരഞ്ഞെടുത്തു. കായിക അധ്യാപികയായി വിരമിച്ച മേരിയും കുടുംബവും എറണാകുളത്താണ് താമസിക്കുന്നത്.
മൂത്ത സഹോദരിമാര്‍ ആരും തന്നെ ഇളയവരെ സ്വന്തം സഭയിലേക്ക് ക്ഷണിച്ചില്ല. ഓരോരുത്തരും സ്വന്തം ഇഷ്ടം അനുസരിച്ച് സഭകള്‍ തിരഞ്ഞെടുക്കുകയായിരുന്നു. ഞങ്ങള്‍ പരസ്പരം ഒപ്പം നടന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ദൈവത്തിന്റേതായിരുന്നു; സഹോദരിമാര്‍ ഒരേ സ്വരത്തില്‍ പറയുന്നു. തങ്ങളുടെ വീടാണ് ദൈവവിളിയെ പാകപ്പെടുത്തിയതെന്ന് 6 സിസ്റ്റേഴ്‌സും കൃതജ്ഞതയോടെ ഓര്‍ക്കുന്നു.
കടപ്പാട്: മാറ്റേഴ്‌സ് ഇന്ത്യ
