
മാപുതോ/മൊസാംബിക്ക്: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ, ക്വെലിമാന്‍ രൂപത ബിഷപ് ഒസോറിയോ സിത്തോറ അഫോന്‍സോ വെടിയേറ്റ് കൊല്ലപ്പെട്ടു. ജൂണ്‍ 6-ാം തിയതി പുലര്‍ച്ചെയാണ് 54 വയസുകാരനായ മിഷനറീസ് ഓഫ് കണ്‍സൊലേറ്റ സന്യാസസഭാംഗമായ ബിഷപ്പിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ നെഞ്ചില്‍, ഹൃദയത്തിന് സമീപം മാരകമായ വെടിയേറ്റിട്ടുണ്ടായിരുന്നു. അജ്ഞാതരായ അക്രമികള്‍ വസതിയില്‍ അതിക്രമിച്ച് കയറിയാണ് കൃത്യം നടത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. അക്രമികളെ കണ്ടെത്തുന്നതിനും പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിനുമായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
സംഭവത്തില്‍ ലിയോ 14-ാമന്‍ പാപ്പ ദുഃഖം രേഖപ്പെടുത്തി. ഏറെ നടുക്കത്തോടെയാണ് പാപ്പ വാര്‍ത്ത ശ്രവിച്ചതെന്നും രൂപതയുടെയും ജനങ്ങളുടെയും ദുഃഖത്തില്‍ പാപ്പ പങ്കുചേരുന്നതായും വത്തിക്കാന്‍ വ്യക്തമാക്കി. ബിഷപ്പിന്റെ കൊലപാതകത്തില്‍ പ്രസിഡന്റിന്റെ കാര്യാലയം ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ബിഷപ്പിന്റെ മരണം രാജ്യത്തിനും കത്തോലിക്കാ സമൂഹത്തിനും നികത്താനാകാത്ത നഷ്ടമാണെന്ന് മൊസാംബിക് പ്രസിഡന്റ് ഡാനിയല്‍ ചാപ്പോ പറഞ്ഞു. വിനയത്തിന്റെ പ്രതീകമായിരുന്ന ബിഷപ് ഒസോറിയോ, സമാധാനത്തിനും അനുരഞ്ജനത്തിനുമായി തന്റെ ജീവിതം മാറ്റിവെച്ച ഇടയനായിരുന്നുവെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. മൊസാംബിക്കിലെ ക്രമസമാധാനം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തില്‍ ബിഷപ്പിന്റെ കൊലപാതകം രാജ്യത്തെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നുണ്ട്. രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യയായ കാബോ ഡെല്‍ഗാഡോയില്‍ സായുധ സംഘങ്ങള്‍ കത്തോലിക്കാ ദേവാലയങ്ങള്‍ക്കും മിഷന്‍ കേന്ദ്രങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും നേരെ നിരന്തരമായി ആക്രമണങ്ങള്‍ നടത്തിയിരുന്നു.
2002-ല്‍ പൗരോഹിത്യം സ്വീകരിച്ച ബിഷപ് ഒസോറിയോ റോമിലും ജറുസലേമിലുമായി ഉന്നതപഠനം നടത്തി. വത്തിക്കാനിലും കോംഗോയിലും നിര്‍ണായക ചുതലകള്‍ വഹിച്ചിട്ടുണ്ട്. 2024-ല്‍ മാപുതോ രൂപതയുടെ സഹായമെത്രാനായും 2025 ക്വെലിമാന്‍ രൂപതയുടെ മെത്രാനായും നിയമിതനായി.


