
വത്തിക്കാന്‍ സിറ്റി: ദൈവത്തില്‍ അഭയം കണ്ടെത്താന്‍ മാത്രമല്ല, മറിച്ച് ദരിദ്രര്‍ക്ക് അഭയകേന്ദ്രമായി മാറാനും ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഓര്‍മപ്പെടുത്തി ലിയോ 14-ാമന്‍ പാപ്പയുടെ ദരിദ്രര്‍ക്കായുള്ള 10-ാമത് ആഗോളദിനാചരണ സന്ദേശം. ദരിദ്രരോടുള്ള സമീപനത്തെ മുന്‍നിര്‍ത്തി വിശ്വാസികള്‍ തങ്ങളുടെ ജീവിതവും മുന്‍ഗണനകളും പുനഃപരിശോധിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.
ദൈവം എപ്പോഴും ദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നും സഭ എപ്പോഴും എളിയവര്‍ക്കായി ഇടം നല്‍കുന്ന ‘അഷ്ടഭാഗ്യങ്ങളുടെ സഭ’ ആയിരിക്കണമെന്നും ‘ദിലക്‌സി തേ’ എന്ന തന്റെ അപ്പോസ്‌തോലിക് പ്രബോധനം ഉദ്ധരിച്ചുകൊണ്ട് പാപ്പ പറഞ്ഞു. ദരിദ്രരെക്കുറച്ചുള്ള ചിന്തകള്‍ വാക്കുകളില്‍ ഒതുക്കാതെ, അവരുടെ സ്ഥാനത്ത് നമ്മെത്തന്നെ കണ്ടുകൊണ്ട് അവരുടെ ശബ്ദത്തിന് കാതോര്‍ക്കുവാന്‍ സാധിക്കണം.
2026 നവംബര്‍ 15-നാണ് കത്തോലിക്കാ സഭ ഈ വര്‍ഷത്തെ ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണം നടത്തുന്നത്. ‘കര്‍ത്താവ് ദരിദ്രരുടെ അഭയകേന്ദ്രമാണ്’ എന്ന സങ്കീര്‍ത്തന ഭാഗത്തെ ആസ്പദമാക്കിയാണ് മാര്‍പാപ്പയുടെ ഈ വര്‍ഷത്തെ സന്ദേശം. ജെറുസലേം ദേവാലയത്തിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് ദൈവസാന്നിധ്യം നഷ്ടപ്പെടുകയും അഭൂതപൂര്‍വ്വമായ ഭൗതിക-ധാര്‍മ്മിക തകര്‍ച്ചയുണ്ടാവുകയും ചെയ്ത ഒരു കാലഘട്ടത്തിലാണ് ഈ വരികള്‍ എഴുതപ്പെട്ടതെന്ന് മാര്‍പാപ്പ ചൂണ്ടിക്കാണിച്ചു. ഈ വരികള്‍ ഇന്നത്തെ തലമുറയോടും സംസാരിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു.
പല തന്ത്രങ്ങളിലൂടെ ദരിദ്രരുടെ നിലവിളികള്‍ ഇന്ന് നിശബ്ദമാക്കപ്പെടുകയാണെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കി. ഡിജിറ്റല്‍ ലോകം പലപ്പോഴും ദരിദ്രരോടുള്ള മുന്‍വിധികളെ വര്‍ധിപ്പിക്കുകയും നിസംഗത ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. പരസ്പരം ആധിപത്യം സ്ഥാപിക്കാനും അടിച്ചമര്‍ത്താനുമുള്ള പ്രവണതയാണ് ഇന്ന് വളര്‍ന്നുവരുന്നത്. നമ്മുടെ കാലഘട്ടത്തില്‍ ആഹാരം മാത്രമല്ല, സ്വന്തം ശബ്ദവും മുഖവും നഷ്ടപ്പെട്ട ദരിദ്രരുമുണ്ടെന്ന് പാപ്പ പറഞ്ഞു. സഭയിലും ക്രൈസ്തവ ജീവിതത്തിലും ദരിദ്രര്‍ക്കുള്ള സ്ഥാനം പുനര്‍നിര്‍വചിക്കണമെന്നും നീതി, ഐക്യദാര്‍ഢ്യം എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധത പരിശോധിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു

