
വാഷിംഗ്ടണ്‍ ഡി സി: മതസ്വാതന്ത്ര്യം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത് യുഎസിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍. രാജ്യത്തിന് ഉപരോധം ഏര്‍പ്പെടുത്തുന്നതിന് പകരം മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്ന ഇടങ്ങളില്‍ അതിന് ഉത്തരവാദികളായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തണമെന്ന് കമ്മീഷന്റെ ശുപാര്‍ശയില്‍ പറയുന്നു. രാജ്യത്തിന് മുഴുവനായി ഏര്‍പ്പെടുത്തുന്ന ഉപരോധം സാധാരണ ജനങ്ങളെ ഒന്നടങ്കം ബാധിക്കുമെന്നതിനാലാണ് ഇത്തരത്തിലൊരു ശുപാര്‍ശ കമ്മീഷന്‍ മുന്നോട്ടുവച്ചിരിക്കുന്നത്. മെയ് 6-ന് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഫ്ഗാനിസ്ഥാനില്‍ ശരിയത്ത് നിയമങ്ങള്‍ നടപ്പിലാക്കാന്‍ നേതൃത്വം നല്‍കുന്ന താലിബാന്‍ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ഇറാക്കിലെ വിമത പോരാളികള്‍, ലിബിയയിലെ ഗവണ്‍മെന്റ് – ഗവണ്‍മെന്റേതര സംഘടനകള്‍, സിറിയയിലെ ഗവണ്‍മെന്റേതര സംഘടനകള്‍, അസര്‍ബൈജാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സംഘടനകളും ഉദ്യോഗസ്ഥരും, നൈജീരിയയില്‍ മതസമൂഹങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളോട് നിസംഗത പുലര്‍ത്തുന്ന നൈജീരിയന്‍ ഗവണ്‍മെന്റ്- സൈനിക ഉദ്യോഗസ്ഥര്‍, ചൈനയിലെ സര്‍ക്കാര്‍ ഏജന്‍സികളും ഉദ്യോഗസ്ഥരും, റഷ്യയിലെ ഇന്റലിജന്‍സ് ഏജന്‍സിയായ എഫ്എസ്ബി, ഇന്ത്യയിലെ ആര്‍എസ്എസ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ റിപ്പോര്‍ട്ട് ഉപരോധം ശുപാര്‍ശ ചെയ്യുന്നു.
മതസ്വാതന്ത്ര്യം ലംഘിക്കുന്ന കുറ്റക്കാരായ വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുകയും ആഗോളതലത്തിലുള്ള സാമ്പത്തിക ഇടപാടുകളില്‍ നിന്ന് ഇവരെ വിലക്കുകയും ചെയ്യുന്ന നടപടികളാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ടും, അവരെ പരസ്യമായി പേരെടുത്ത് പറയുന്നതിലൂടെയും കുറ്റവാളികളുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തുക, ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക എന്നിവയാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മതസ്വാതന്ത്ര്യ കമ്മീഷന്‍ വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന കര്‍ശനമായ മുന്നറിയിപ്പാണ് യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്റെ ഈ റിപ്പോര്‍ട്ട് നല്‍കുന്നത്.

