
ബാഗ്ദാദ്: ഇറാക്കിലെ ക്രൈസ്തവ സമൂഹത്തെ രാജ്യത്തേക്ക് തിരികെ ക്ഷണിച്ച് ഇറാക്ക് പ്രധാനമന്ത്രി അലി ഫാലിഹ് അല്‍ സെയ്ദി. യുദ്ധത്തിന്റെയും പീഡനങ്ങളുടെയും കനല്‍വഴികള്‍ താണ്ടി ജന്മനാട് വിട്ടുപോകേണ്ടി വന്ന ക്രൈസ്തവരുടെ മടങ്ങിവരവ് ദേശീയ മുന്‍ഗണനയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, അവര്‍ക്കായി വിപുലമായ പുനരധിവാസ പദ്ധതികളും പ്രഖ്യാപിച്ചു. കല്‍ദായ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയര്‍ക്കീസ് മാര്‍ പോള്‍ മൂന്നാമന്‍ നോനയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി അല്‍ സെയ്ദി ക്രൈസ്തവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയത്.
ഇറാക്കിന്റെ ശക്തി അതിന്റെ സാംസ്‌കാരികവും മതപരവുമായ വൈവിധ്യത്തിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇറാക്കിന്റെ ചരിത്രവും ഭാവിയും രൂപപ്പെടുത്തുന്നതില്‍ ക്രൈസ്തവര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. തിരികെ എത്തുന്ന കുടുംബങ്ങള്‍ക്ക് രാജ്യം നടപ്പിലാക്കുന്ന ‘1 മില്യണ്‍ പാര്‍പ്പിട പ്ലോട്ട്’ പദ്ധതിയില്‍ മുന്‍ഗണന നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിനുപുറമേ, വിദേശങ്ങളില്‍ കഴിയുന്ന ക്രൈസ്തവ വ്യവസായികളെയും നിക്ഷേപകരെയും ഇറാക്കിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാകാന്‍ പ്രധാനമന്ത്രി ക്ഷണിച്ചു. പ്രത്യേകിച്ച് ആരോഗ്യ – വിദ്യാഭ്യാസ മേഖലകളില്‍ വലിയ നിക്ഷേപ സാധ്യതകളാണ് രാജ്യം വാഗ്ദാനം ചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ ഈ നീക്കത്തെ കല്‍ദായ പാത്രിയര്‍ക്കീസ് മാര്‍ പോള്‍ മൂന്നാമന്‍ നോന അഭിനന്ദിച്ചു. വിദേശത്തു കഴിയുന്ന ഇറാക്ക് ക്രൈസ്തവര്‍ക്ക് രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആത്മവിശ്വാസം പകരാന്‍ ഈ ഔദ്യോഗിക സന്ദേശം സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചരിത്രപരമായ ഈ ക്ഷണത്തെ മറ്റ് സഭാനേതാക്കളും സ്വാഗതം ചെയ്തു.
പിതാക്കന്മാരുടെയും പൂര്‍വികരുടെയും മണ്ണില്‍ തങ്ങള്‍ക്കുള്ള അവകാശത്തിന്റെ ഔദ്യോഗിക അംഗീകാരമാണ് പ്രധാനമന്ത്രിയുടെ വാക്കുകളെന്ന് സിറിയക് ഓര്‍ത്തഡോക്‌സ് സഭയുടെ മോസൂള്‍, കിര്‍ക്കുക്ക്, കുര്‍ദിസ്ഥാന്‍ മേഖലകളുടെ ആര്‍ച്ചുബിഷപ് നിപ്പോദിമോസ് മാട്ടി ഷറഫ് പറഞ്ഞു. എന്നാല്‍, ഇത് വിജയിക്കണമെങ്കില്‍ ക്രൈസ്തവര്‍ രാജ്യം വിട്ടുപോകാന്‍ ഇടയാക്കിയ കാരണങ്ങള്‍ക്ക് പരിഹാരം കാണണണം. ക്രൈസ്തവര്‍ക്കായി ഒരു പ്രത്യേക വോട്ടര്‍പട്ടിക പോലുമില്ലാത്ത അവസ്ഥ, നിലവാരമില്ലാത്ത ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങള്‍, യുവാക്കള്‍ക്ക് ജോലി ലഭിക്കാത്ത സാഹചര്യം, വ്യാപകമായ അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ അടിയന്തിരമായി മാറ്റമുണ്ടാകണം. എങ്കില്‍ മാത്രമേ വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്ന സുരക്ഷിതത്വവും മികച്ച ജീവിതസാഹചര്യങ്ങളും ഉപേക്ഷിച്ച് ആളുകള്‍ തിരികെ വരാന്‍ തയാറാവുകയുള്ളൂവെന്ന് ആര്‍ച്ചുബിഷപ് ചൂണ്ടിക്കാണിച്ചു.

