
ആഗോള സഭ മാര്‍ച്ച് 19-ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുകയാണ്. രക്ഷാകര ചരിത്രത്തിലെ മനോഹരവും നിഗൂഢവുമായ വിളികളിലൊന്നാണ് വിശുദ്ധ യൗസേപ്പിതാവിന്റേത്. യേശുവിന്റെ സംരക്ഷകനാകാനും മറിയത്തിന്റെ ഭര്‍ത്താവാകാനുമുള്ള അത്യന്തം സവിശേഷമായ ദൗത്യമാണ് ദൈവം അദ്ദേഹത്തെ ഏല്‍പ്പിച്ചത്. പരസ്യമായ പ്രസംഗങ്ങളിലൂടെയോ അത്ഭുത പ്രവൃത്തികളിലൂടെയോ അല്ല യൗസേപ്പിതാവ് വിശുദ്ധനായത്; മറിച്ച് തന്റെ നിശബ്ദമായ വിശ്വാസത്തിലൂടെയും, അനുസരണയുള്ള സ്‌നേഹ ത്തിലൂടെയും, ദൈവഹിതത്തോടുള്ള പൂര്‍ണ്ണമായ സമര്‍പ്പണത്തിലൂടെയുമാണ്. യഥാര്‍ത്ഥ മഹത്വം ദൈവപദ്ധതിക്ക് വിശ്വസ്തതയോടെ കീഴടങ്ങുന്നതിലാണെന്ന് അദ്ദേഹത്തിന്റെ ജീവിതം വെളിപ്പെടുത്തുന്നു.
പ്രതീക്ഷകള്‍ തകിടംമറിഞ്ഞ നിമിഷം
ഏതൊരു ദൈവവിളിയെയും പോലെ, യൗസേപ്പിന്റേതും സ്വന്തം പദ്ധതികളില്‍ നിന്നല്ല, മറിച്ച് ദൈവത്തിന്റെ തീരുമാനത്തില്‍ നിന്നാണ് ആരംഭിച്ചത്. സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള ഒരു സാധാരണ തച്ചനായിരുന്നു അദ്ദേഹം. മറിയത്തോ ടൊപ്പം സമാധാനപരമായ കുടുംബ ജീവിതം അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ യൗസേപ്പിന്റെ പ്രതീക്ഷകളെ പൂര്‍ണ്ണമായും മാറ്റിമറിക്കുന്ന രീതിയില്‍ ദൈവം ഇടപെട്ടു. മറിയം ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം ആശയക്കുഴപ്പത്തിലും ദുഃഖത്തിലുമായി. എന്നാല്‍ ആ ഇരുണ്ട നിമിഷത്തില്‍, ഒരു സ്വപ്ന ത്തിലൂടെ ദൈവം തന്റെ പദ്ധതി വെളിപ്പെടുത്തി. വിശ്വാസത്തിന്റെ ആ നിമിഷത്തിലാണ് യൗസേപ്പിന്റെ ദൈവവിളി ജനിച്ചത്.
മറിയത്തിന്റെ ഭര്‍ത്താവ്
മാര്‍ച്ച് 19-ന് സഭ പ്രധാനമായും ആഘോഷിക്കുന്നത് ‘മറിയത്തിന്റെ ഭര്‍ത്താവായ വിശുദ്ധ യൗസേപ്പിന്റെ’ തിരുനാളാണ്. പരിശുദ്ധ അമ്മയുടെ കന്യകാത്വത്തെ യും ദൈവവിളിയെയും സംരക്ഷിക്കാന്‍ ദൈവം തിരഞ്ഞെടുത്ത വിശ്വസ്തനായ കാവല്‍ക്കാരനായിരുന്നു യൗസേപ്പ്. ഒരു ഭര്‍ത്താവെന്ന നിലയില്‍ മറിയത്തിന്റെ അന്തസിനും സുരക്ഷിതത്വത്തിനും വേണ്ടി സ്വന്തം താല്‍പ്പര്യങ്ങള്‍ അദ്ദേഹം ബലികഴിച്ചു. കുടുംബത്തിന്റെ ഐക്യവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം ഭര്‍ത്താക്കന്മാര്‍ക്കും കുടുംബനാഥന്മാര്‍ക്കും മാതൃകയാണ്.
ജൈവശാസ്ത്രപരമായ ബന്ധത്തിലൂടെയല്ല, മറിച്ച് സ്‌നേഹപൂര്‍വമായ സ്വീകാര്യതയിലൂടെയും വിശ്വസ്തമായ ഉത്തരവാദിത്വത്തിലൂടെയും അദ്ദേഹം യേശുവിന്റെ നിയമപരമായ പിതാവായി മാറി. ഈ മാറ്റം എളുപ്പമായിരുന്നില്ല. എന്നിട്ടും യൗസേപ്പ് ദൈവഹിതത്തെ എതിര്‍ത്തതേയില്ല. അദ്ദേഹത്തിന്റെ ഉടനടിയുള്ള അനുസരണം ദൈവത്തിന് മുന്‍പില്‍ പൂര്‍ണ്ണമായും തുറക്കപ്പെട്ട ഒരു ഹൃദയത്തെ വെളിപ്പെടുത്തുന്നു.
കരുതലിന്റെ പിതാവ്
യേശുവിനോടും മറിയത്തോടുമുള്ള സ്‌നേഹപൂ ര്‍വ്വമായ കരുതലിന്റെ രൂപമായിരുന്നു യൗസേപ്പിന്റെ വിളി. യൗസേപ്പിന്റെ വിളിയുടെ ഏറ്റവും ശ്രദ്ധേയമായ വശം അദ്ദേഹത്തിന്റെ നിശബ്ദതയാണ്. സുവിശേഷ ങ്ങളില്‍ യൗസേപ്പ് സംസാരിക്കുന്ന ഒരു വാക്കുപോലും രേഖപ്പെടു ത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ നിശബ്ദത ഉച്ചത്തില്‍ സംസാരിക്കുന്നു. ദൈവവിളി എന്നത് വാക്കുകളെക്കാള്‍ ഉപരി വിശ്വസ്തമായ പ്രവൃത്തി യാണെന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. അംഗീകാരങ്ങള്‍ തേടാതെ സേവനം ചെയ്ത ‘നിഴലായ പിതാവ്’ എന്നാണ് ഫ്രാന്‍സിസ് പാപ്പ അദ്ദേ ഹത്തെ വിളിക്കുന്നത്. സാധാരണക്കാരിലൂടെയും സാധാരണ സാഹചര്യങ്ങളിലൂടെയും ദൈവം പ്രവര്‍ത്തിക്കുന്നു എന്ന് ആ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
വിശ്വസ്തയുടെ മാതൃക
ദൈവഹിതത്തെ വിശ്വസ്തതയോടെ സ്വീകരിച്ച താണ് വിശുദ്ധ യൗസേപ്പിന്റെ വലിയ പുണ്യം. അദ്ദേഹം മറിയത്തെ സ്വീകരിച്ചു, യേശുവിനെ സ്വീകരിച്ചു, അനിശ്ചിതത്വങ്ങളെയും ത്യാഗങ്ങളെയും സ്വീകരിച്ചു. അദ്ദേഹത്തിന്റെ ജീവിതം ദൈവത്തോ ടുള്ള തുടര്‍ച്ചയായ സമര്‍പ്പണം ആയിരുന്നു. ജീവിതത്തെ നിയന്ത്രിക്കുക എന്നതല്ല, മറിച്ച് ദൈവത്തെ ഏല്‍പ്പിക്കുക എന്നതാണ് ദൈവവിളി എന്ന് യൗസേപ്പിതാവ് കാണിച്ചുതരുന്നു. മിക്കപ്പോഴും ദൈവത്തിന്റെ പദ്ധതികള്‍ നമ്മുടെ പ്രതീക്ഷകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും, പക്ഷേ അവ എല്ലായ്‌പ്പോഴും വലിയ കൃപയിലേക്കും പൂര്‍ണ്ണതയിലേക്കും നമ്മെ നയിക്കും.
ലോകത്തിനുള്ള സന്ദേശം
വിശുദ്ധ യൗസേപ്പിന്റെ വിളി ഓരോ ക്രിസ്ത്യാനിയോടും ശക്തമായി സംസാരിക്കുന്നു. യൗസേപ്പിനെപ്പോലെ എല്ലാവരും ദൈവത്താല്‍ സവിശേഷമായ രീതിയില്‍ വിളിക്കപ്പെട്ടവരാണ്. ചിലപ്പോള്‍ നമ്മുടെ പദ്ധതികള്‍ മാറ്റാനും അനിശ്ചിതത്വങ്ങളെ സ്വീകരിക്കാനും വിശ്വാസത്തില്‍ മുന്നേറാനും ഈ വിളി നമ്മോട് ആവശ്യപ്പെട്ടേക്കാം. നിത്യേനയുള്ള അധ്വാനത്തിലൂടെയും സ്‌നേഹത്തി ലൂടെയും യൗസേപ്പിതാവ് ദൗത്യം പൂര്‍ത്തിയാക്കി. ‘മറഞ്ഞിരിക്കുന്നവരും നിഴലില്‍ കഴിയുന്നവരും രക്ഷാകര ചരിത്രത്തില്‍ എത്ര വലിയ പങ്കാണ് വഹിക്കുന്നതെന്ന് യൗസേപ്പില്‍ നമ്മള്‍ കാണുന്നു’ എന്നാണ് ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിക്കുന്നത്.
വിശുദ്ധ യൗസേപ്പ് സ്വന്തം സ്വപ്നങ്ങള്‍ മാറ്റിവച്ച് ദൈവത്തിന്റെ വലിയ പദ്ധതിയെ പുല്‍കി. നിശബ്ദമായ അനുസരണത്തിലൂടെ അദ്ദേഹം രക്ഷകന്റെ കാവല്‍ക്കാരനും വിശ്വാസികള്‍ക്കെല്ലാം മാതൃകയുമായി മാറി. ദൈവവിളി എന്നത് വിശ്വാസത്തിന്റെ ഒരു യാത്രയാണെന്ന് യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു.
റവ. ഡോ. സുനില്‍ കല്ലറക്കല്‍ OSJ

