
തിരുക്കുടുംബത്തിന്റെ നാഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 19-ന് ലോകമെമ്പാടും ഭക്തിപൂര്‍വ്വം കൊണ്ടാടുകയാണ്. നീതിമാന്‍ എന്ന വാക്കുകൊണ്ടാണ് തിരുവചനം വിശുദ്ധ യൗസേപ്പിതാവിനെ അടയാളപ്പെടുത്തുന്നത്.
സാക്ഷ്യം പ്രവൃത്തികളിലൂടെ
മറിയത്തിന് ഉണ്ടായ ദൈവവിളിയില്‍ സംശയി ക്കാതെ, സ്വപ്നത്തില്‍ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ അതേപടി അനുസരിച്ച യൗസേപ്പിതാവ്, വിശ്വാ സത്തിന്റെ ഉജ്ജ്വല മാതൃകയാണ്. ഹേറോദോസ് രാജാവിന്റെ ക്രൂരതയില്‍ നിന്ന് ഉണ്ണീശോയെ രക്ഷിക്കാന്‍ ഈജിപ്തിലേക്ക് പലായനം ചെയ്തതും, പിന്നീട് നസ്രത്തില്‍ മരപ്പണി ചെയ്ത് കുടുംബം പുലര്‍ത്തിയതും അദ്ദേഹത്തിന്റെ ത്യാഗനിര്‍ഭരമായ ജീവിതത്തെ കാണിക്കുന്നു. നിയമങ്ങളെക്കാള്‍ ഉപരിയായി സ്‌നേഹത്തിനും ദൈവഹിതത്തിനും മുന്‍ഗണന നല്‍കിയ സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. വാക്കുകളേക്കാള്‍ പ്രവൃത്തികള്‍ക്ക് പ്രാധാന്യം നല്‍കിയ യൗസേപ്പിതാവ് കഠിനാധ്വാനത്തിലൂടെയും എളിമയിലൂടെയും ദൈവത്തെ മഹത്വപ്പെടുത്തി.
ത്യാഗം പൊതുവില്‍ സ്ത്രീകളുടെ കൂടപ്പിറപ്പായാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായിരുന്നു യൗസേപ്പിതാ വിന്റെ ജീവിതം. മാതാവ് സഹിച്ച ത്യാഗവും സഹനവും ഒരു പരിധി വരെ യൗസേപ്പിതാവിന്റെ കൂടെ മുഖമുദ്രയായിരുന്നു. ചരിത്രതാളുകളില്‍ പരിശുദ്ധ മറിയത്തിന്റെ അത്രയും വിശേഷണങ്ങള്‍ക്കു സാഹചര്യമുണ്ടായിട്ടില്ലെങ്കിലും മാതാവുമൊത്തുള്ള വിവാഹ നിശ്ചയം മുതലുള്ള അദ്ദേഹത്തിന്റെ ത്യാഗവും സഹനവും സ്മരിക്കപ്പെടേണ്ടത് തന്നെയാണ്.
നന്മരണത്തിന്റെ മധ്യസ്ഥന്‍
വിശുദ്ധ യൗസേപ്പിതാവ് പ്രധാനമായും കുടുംബ ങ്ങളുടെയും തൊഴിലാളികളുടെയും മധ്യസ്ഥ നായിട്ടാണ് അറിയപ്പെടുന്നത്. ഒരു കുടുംബനാഥന്‍ എങ്ങനെ ഉത്തരവാദിത്വമുള്ളവനും സംരക്ഷകനു മായിരിക്കണം എന്നതിനും അധ്വാനത്തിന്റെ മഹത്വം ലോകത്തിന് കാണിച്ചുകൊടുത്ത വ്യക്തിയെന്ന നിലയിലും ലോകം കണ്ട ഏറ്റവും നല്ല മാതൃകയാണ് യൗസേപ്പിതാവ്. അതിനു പുറമെ ഈശോയുടെയും മറിയത്തിന്റെയും സാന്നിധ്യത്തില്‍ മരിക്കാന്‍ ഭാഗ്യം ലഭിച്ചതിനാല്‍, സമാധാനപരമായ മരണത്തിനായി വിശ്വാസികള്‍ അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം തേടുന്നുണ്ട്.
സമകാലിക പ്രസക്തി
ആധുനിക ലോകത്ത് കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുമ്പോള്‍, ക്ഷമയുടെയും കരുതലിന്റെയും പ്രതീകമായ യൗസേപ്പിതാവ് നല്‍കുന്ന സന്ദേശം വലുതാണ്. നിശബ്ദമായി തന്റെ കടമകള്‍ നിര്‍വഹിക്കുന്ന ഓരോ വ്യക്തിയിലും യൗസേപ്പിതാവിന്റെ സാന്നിധ്യമുണ്ട്. കുടുംബത്തിനും സമൂഹത്തിനും വേണ്ടി അത്യധ്വാനം ചെയ്ത്, അര്‍ഹമായ അംഗീകാരമോ പരിഗണനയോ ലഭിക്കാതെ വിസ്മൃതിയിലാഴുന്ന ആയിരകണക്കിനു വരുന്ന പിതാക്കന്മാരുടെ പ്രതിനിധികൂടിയാണ് യൗസേപ്പിതാവ്. കുടുംബനാഥന്‍മാര്‍ക്ക് എക്കാലവും മികച്ച മാതൃകയാണ് ആ ജീവിതം. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ കേവലം ഒരു ആഘോഷമല്ല, മറിച്ച് ദൈവഹിതത്തിന് കീഴടങ്ങാനും അധ്വാനത്തെ സ്‌നേഹിക്കാനും കുടുംബത്തെ സംരക്ഷിക്കാനുമുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍

