
മാർച്ച് പത്തൊമ്പതാം തീയതി ആഗോള കത്തോലിക്കാ സഭ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ, അത് കേവലം ഒരു വിശുദ്ധൻ്റെ സ്മരണ പുതുക്കലല്ല, മറിച്ച് മനുഷ്യജീവിതത്തിന്റെ അടിസ്ഥാനങ്ങളായ അധ്വാനത്തിന്റെയും കുടുംബത്തിന്റെയും വിശുദ്ധവും സഭാത്മകവുമായ ദർശനത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക കൂടിയാണ്.
സുവിശേഷങ്ങളിൽ ഒരക്ഷരം പോലും സംസാരിക്കാത്ത ‘നിശബ്ദനായ നീതിമാൻ’ തന്റെ ജീവിതം കൊണ്ട് നൽകുന്ന സന്ദേശം വാചാലമായ പ്രസംഗങ്ങളേക്കാൾ കരുത്തുള്ളതാണ്. നസ്രത്തിലെ ഒരു എളിയ മരപ്പണിക്കാരന്റെ പണിപ്പുരയിൽ നിന്ന് രൂപപ്പെട്ട ആദ്ധ്യാത്മികത, ആധുനിക ലോകത്തെ കോർപ്പറേറ്റ് തൊഴിലിടങ്ങളും സാധാരണ തൊഴിലാളികളും ഒരുപോലെ മാതൃകയാക്കേണ്ട ഒന്നാണ്. സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ ചരിത്രത്തിൽ അധ്വാനത്തിന് നൽകിയിട്ടുള്ള ഉന്നതമായ സ്ഥാനം യൗസേപ്പിതാവിന്റെ ഈ ലാളിത്യത്തിൽ നിന്നും മാതൃകയിൽനിന്നുമാണ് ഉടലെടുക്കുന്നത്.
സഭയുടെ ആധുനിക സാമൂഹിക പ്രബോധനങ്ങളുടെ പിതാവായി അറിയപ്പെടുന്ന ലിയോ പതിമൂന്നാമൻ പാപ്പ തന്റെ വിപ്ലവകരമായ ‘രേരും നൊവാരും’ എന്ന ചാക്രികലേഖനത്തിലൂടെ തൊഴിലാളികളുടെ അവകാശങ്ങളെയും അന്തസ്സിനെയും കുറിച്ച് ലോകത്തോട് സംസാരിച്ചു. അധ്വാനം എന്നത് കേവലം ഒരു വിൽപ്പന ചരക്കല്ലെന്നും അത് മനുഷ്യന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും പാപ്പ അന്ന് ലോകത്തെ പഠിപ്പിച്ചു. ഇതിന്റെ തുടർച്ചയെന്നോണം, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ ‘ലാബോറെം എക്സെർസെൻസ്’ (Laborem Exercens – 1981) എന്ന പ്രബോധനത്തിൽ “ജോലി മനുഷ്യന് വേണ്ടിയുള്ളതാണ്, മനുഷ്യൻ ജോലിക്ക് വേണ്ടിയുള്ളവനല്ല” എന്ന സുപ്രധാനമായ ആശയം മുന്നോട്ടുവെച്ചു. ഈ പാരമ്പര്യത്തെ ഉൾക്കൊണ്ടുകൊണ്ടാണ് ലിയോ പതിനാലാമൻ പാപ്പ ഇന്ന് ‘മനുഷ്യൻ യന്ത്രത്തേക്കാൾ വലിയവനാണ്’ എന്ന തന്റെ പ്രഖ്യാപിത നിലപാട് ആവർത്തിക്കുന്നത്.
തൊഴിലിന്റെ ആത്മീയതയും സാമൂഹിക നീതിയും
അധ്വാനം എന്നത് ഒരു ബാധ്യതയല്ല, മറിച്ച് ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കുചേരുന്ന വലിയൊരു പ്രക്രിയയാണെന്ന് സഭ പഠിപ്പിക്കുന്നു. പീയൂസ് പന്ത്രണ്ടാമൻ പാപ്പ 1955-ൽ മെയ് ഒന്ന് ‘തൊഴിലാളിയായ വിശുദ്ധ യൗസേപ്പിന്റെ’ തിരുനാളായി പ്രഖ്യാപിച്ചപ്പോൾ, അധ്വാനത്തെ ക്രിസ്‌തീയ മഹത്വം ലോകത്തോട് ഉദ്ഘോഷിക്കുകയാണ് അദ്ദേഹം ചെയ്തത്. നസ്രത്തിലെ തച്ചന്റെ പണിപ്പുരയിൽ ദൈവപുത്രൻ പോലും അധ്വാനത്തിന്റെ വിയർപ്പൊഴുക്കി എന്നത് ചരിത്ര സത്യമാണ്. ഓരോ തൊഴിലാളിയുടെയും വിയർപ്പിന് ദൈവത്തിന് മുന്നിൽ വലിയ വിലയുണ്ടെന്നും, അത് ചൂഷണം ചെയ്യുന്നത് സ്വർഗ്ഗത്തിൻ്റെ കോപം വിളിച്ചുവരുത്തുന്ന പാപമാണെന്നും ലിയോ പതിമൂന്നാമൻ പാപ്പ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ കാലാതീതമായ പ്രബോധനങ്ങളെ 2026-ലെ ആഗോള സാഹചര്യങ്ങളുമായി ലിയോ പതിനാലാമൻ പാപ്പ കൂട്ടിയിണക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷനും സാധാരണക്കാരന്റെ തൊഴിൽ സുരക്ഷയെ വെല്ലുവിളിക്കുമ്പോൾ, സാങ്കേതികവിദ്യ മനുഷ്യന്റെ ദാസനായിരിക്കണം, യജമാനനാകരുത് എന്ന് അദ്ദേഹം തന്റെ സന്ദേശങ്ങളിൽ ഓർമ്മിപ്പിക്കുന്നു. ‘സ്നേഹത്തിന്റെ സാമ്പത്തികശാസ്ത്രം’ എന്ന തന്റെ കാഴ്ചപ്പാടിലൂടെ, ലാഭത്തിന് മുൻഗണന നൽകുന്ന കോർപ്പറേറ്റ് നയങ്ങളേക്കാൾ തൊഴിലാളിയുടെ ക്ഷേമത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് പാപ്പ ആവശ്യപ്പെടുന്നു. മുൻഗാമികൾ തെളിച്ച സാമൂഹികനീതിയുടെ പാതയിൽ നിന്നുകൊണ്ട് ആധുനിക സാങ്കേതിക വെല്ലുവിളികളെ നേരിടാനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2026-ൽ തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദം മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ലോകത്തെ തൊഴിലാളികളിൽ വലിയൊരു ശതമാനം തങ്ങളുടെ ജോലിയുമായി മാനസികമായി പൊരുത്തപ്പെടാൻ കഴിയാത്തവരാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇവിടെയാണ് ജോൺ പോൾ രണ്ടാമൻ പാപ്പ പഠിപ്പിച്ച ‘അധ്വാനത്തിന്റെ ആത്മനിഷ്ഠമായ തലം’ പ്രസക്തമാകുന്നത്. ജോലി ചെയ്യുന്ന വ്യക്തി തന്റെ പ്രവൃത്തിയിലൂടെ സ്വന്തം വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നു എന്ന സത്യം തിരിച്ചറിയുമ്പോൾ മാത്രമേ അധ്വാനം ഒരു ആരാധനയായി മാറൂ. യൗസേപ്പിതാവ് തന്റെ പണിപ്പുരയിൽ കാത്തുസൂക്ഷിച്ച ആത്മീയത ഈ പൊരുത്തപ്പെടലിനുള്ള വലിയൊരു മാതൃകയാണ്.
കുടുംബത്തിന്റെ കാവൽക്കാരനും പിതൃത്വത്തിന്റെ മാതൃകയും
തിരുക്കുടുംബത്തിന്റെ സംരക്ഷകനായി ദൈവം തിരഞ്ഞെടുത്തത് ഒരു സാധാരണ തൊഴിലാളിയെയായിരുന്നു എന്ന യാഥാർത്ഥ്യം സഭയുടെ സാമൂഹിക അവബോധത്തിന്റെ അടിസ്ഥാനമാണ്. ‘റെഡംപ്തോരിസ് കുസ്തോസ്’ (Redemptoris Custos – 1989) എന്ന തന്റെ അപ്പസ്തോലിക പ്രബോധനത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പ യൗസേപ്പിതാവിനെ ‘രക്ഷകന്റെ കാവൽക്കാരൻ’ എന്നാണ് വിശേഷിപ്പിച്ചത്. കുടുംബത്തെ സംരക്ഷിക്കാനും പുലർത്താനും ഒരു പിതാവ് എടുക്കുന്ന ഓരോ അധ്വാനവും ദൈവഹിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഫ്രാൻസിസ് പാപ്പ തന്റെ ‘പത്രിസ് കോർദേ’ (Patris Corde – 2020) എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ യൗസേപ്പിതാവിന്റെ ‘സർഗ്ഗാത്മകമായ ധൈര്യത്തെ’ ആധുനിക പിതാക്കന്മാർക്ക് മാതൃകയായി അവതരിപ്പിച്ചു.
ഈ പിതൃത്വത്തിന്റെ ദർശനം ലിയോ പതിനാലാമൻ പാപ്പ കുറച്ചുകൂടി പ്രായോഗികമായ തലത്തിലേക്ക് എത്തിക്കുന്നു. “പിതാക്കന്മാർ കുടുംബത്തിന്റെ വേരുകളാണ്; ആ വേരുകൾ ബലപ്പെട്ടാൽ മാത്രമേ തണൽ നൽകുന്ന മരമായി കുടുംബം വളരുകയുള്ളൂ” എന്നത് പാപ്പയുടെ വാക്കുകളാണ്.
ബെനഡിക്ട് പതിനാറാമൻ പാപ്പ യൗസേപ്പിതാവിന്റെ ‘നിശബ്ദതയെ’ വലിയൊരു ധ്യാനവിഷയമായി കണ്ടിരുന്നു. വാക്കുകളേക്കാൾ പ്രവൃത്തികൾ സംസാരിക്കണമെന്ന സന്ദേശമാണ് ആ നിശബ്ദത നൽകുന്നത്. ശബ്ദകോലാഹലങ്ങളാൽ നിറഞ്ഞ ഇന്നത്തെലോകത്ത്, തനിക്ക് ലഭിച്ച ദൈവിക ദൗത്യം പരാതികളില്ലാതെ പൂർത്തിയാക്കിയ യൗസേപ്പിതാവ് ഒരു വലിയ ആത്മീയവിസ്മയമാണ്. ഉത്തരവാദിത്തങ്ങൾ വിശ്വസ്തതയോടെ നിർവ്വഹിക്കാൻ കാണിക്കുന്ന ആ നിശബ്ദമായ ധീരതയാണ് ഓരോ കുടുംബനാഥനും ആധുനിക ലോകത്ത് കാത്തുസൂക്ഷിക്കേണ്ടത്. പിതാവിന്റെ അസാന്നിധ്യം വലിയൊരു സാമൂഹിക പ്രശ്നമായി മാറുന്ന കാലഘട്ടത്തിൽ യൗസേപ്പിതാവിന്റെ ജീവിതം വലിയൊരു ഓർമ്മപ്പെടുത്തലാണ്.
അനുകരണീയമായ ആത്മീയ ശൈലിയും പ്രായോഗികതയും
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ, സഭ ആവശ്യപ്പെടുന്നത് അധ്വാനത്തോടുള്ള നമ്മുടെ മനോഭാവം തിരുത്തുക എന്നതാണ്. ജോലിയെ ഒരു ഭാരമായി കാണുന്നതിന് പകരം, സ്രഷ്ടാവായ ദൈവത്തിന്റെ കരം പിടിച്ചു നടക്കാനുള്ള അവസരമായി അതിനെ മാറ്റണം. യൗസേപ്പിതാവിനെപ്പോലെ പരാതികളില്ലാതെ സ്വന്തം ദൗത്യം നിർവ്വഹിക്കാനുള്ള ആത്മബലം നമുക്കുണ്ടാകണം. ആ നിശബ്ദതയിൽ നിന്നാണ് ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള വലിയ മാതൃകകൾ ജനിക്കുന്നത്. തന്റെ അധ്വാനം ദൈവത്തോടുള്ള സമർപ്പണംകൂടിയാണെന്ന ബോധ്യം ഓരോ തൊഴിലാളിയിലും ഉണ്ടാകണം.
നമ്മുടെ ഇടയിലെ പ്രായമായവരും രോഗികളുമായ തൊഴിലാളികളെയും നമ്മൾ വിസ്മരിക്കാൻ പാടില്ല. ജീവിതം മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി പണിയെടുത്ത ശേഷം വിശ്രമിക്കുന്ന വയോജനങ്ങൾ യൗസേപ്പിതാവിനെപ്പോലെ ആദരവ് അർഹിക്കുന്നു. വയോജന സുഹൃദ് സഭ എന്ന ആശയത്തിലൂടെ ഈ ആദരവിനെയാണ് സഭ ഉയർത്തിക്കാട്ടുന്നത്. അവരെ ചേർത്തുപിടിക്കുന്നതിലൂടെ നമ്മൾ യഥാർത്ഥത്തിൽ യൗസേപ്പിതാവിനെയാണ് വണങ്ങുന്നത്.
ഈ തിരുനാൾ ദിനത്തിൽ, ഓരോ തൊഴിലിടവും നസ്രത്തിലെ തിരുക്കുടുംബത്തോടു ചേർന്നുനിന്ന പണിപ്പുരകളായി മാറട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. സ്നേഹവും നീതിയും പരസ്പര ബഹുമാനവും നിലനിൽക്കുന്ന ഇടങ്ങളായി നമ്മുടെ തൊഴിലിടങ്ങൾ മാറട്ടെ. യൗസേപ്പിതാവിന്റെ മധ്യസ്ഥതയിൽ, അധ്വാനിക്കുന്ന ഓരോ മനുഷ്യനും അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഈ ലോകത്ത് ഉണ്ടാകട്ടെ.
വിനോദ് നെല്ലയ്ക്കല്‍

