
വത്തിക്കാൻ സിറ്റി: പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായവരുടെ വേദനകൾക്ക് ചെവികൊടുക്കണമെന്നും, കുഞ്ഞുങ്ങൾക്കും ദുർബലർക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു കരുതൽ സംസ്കാരം വളർത്തിയെടുക്കണമെന്നും ലിയോ പതിനാലാമൻ പാപ്പ. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുമായി മാർച്ച് പതിനാറിന് വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. കുട്ടികളുടെ സംരക്ഷണം എന്നത് പുറത്തുനിന്നുള്ള സമ്മർദ്ദം മൂലം നടപ്പിലാക്കേണ്ട ഒരു ജോലിയല്ലെന്നും, മറിച്ച് അത് ക്രിസ്തീയ വിശ്വാസത്തിന്റെ സ്വാഭാവികമായ പ്രകടനമായി മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ പ്രവർത്തനസജ്ജരാകാൻ നാം പ്രേരിതരാകുന്ന ഒരു മാനസാന്തര പ്രക്രിയയാണ് സഭയിൽ ഉണ്ടാകേണ്ടതെന്ന് പാപ്പ പറഞ്ഞു. പീഡനങ്ങളെ അതിജീവിച്ചവരുടെ അനുഭവങ്ങൾ സഭയെ സംബന്ധിച്ചിടത്തോളം ഗൗരവമായി പരിഗണിക്കപ്പെടേണ്ട പാഠങ്ങളാണ്. ആ വേദനകൾ കേൾക്കുന്നത് പ്രയാസകരമാണെങ്കിലും, അവ സത്യം വെളിച്ചത്തുകൊണ്ടുവരാനും എളിമയോടെ കാര്യങ്ങളെ കാണാനും സഹായിക്കും. മുറിവുകളെയും വേദനകളെയും തിരിച്ചറിയുന്നതിലൂടെ മാത്രമേ സഭയിൽ പ്രത്യാശയുടെയും നവീകരണത്തിന്റെയും പുതിയ വഴികൾ തുറക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭയിലെ മെത്രാൻമാർക്കും സന്യാസസഭ മേധാവികൾക്കും ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ഇരകളെ കേൾക്കുന്നതിനും അവരെ ചേർത്തുപിടിക്കുന്നതിലുമുള്ള തങ്ങളുടെ ഈ വലിയ ദൗത്യം മറ്റാർക്കെങ്കിലും കൈമാറി ഒഴിവാകാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് കഴിയില്ല. ഓരോ സഭാ സ്ഥാപനങ്ങളിലും സമൂഹങ്ങളിലും ഇത്തരമൊരു സുരക്ഷിത സാഹചര്യം ഉറപ്പാക്കേണ്ടത് നേതൃത്വത്തിന്റെ അനിവാര്യമായ കടമയാണ്. വേദനകൾ അംഗീകരിക്കുമ്പോഴാണ് വിശ്വാസ്യതയുള്ള ഒരു മാറ്റം സഭയിൽ സംഭവിക്കുന്നത്.
സുരക്ഷാ മുൻകരുതലുകൾ എന്നത് വെറും ചട്ടങ്ങളോ നടപടിക്രമങ്ങളോ മാത്രമായി കാണരുതെന്ന് പാപ്പ വ്യക്തമാക്കി. കുട്ടികളുടെയും ദുർബലരുടെയും സംരക്ഷണം എന്നത് സഭയുടെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ജോലിയല്ല. മറിച്ച്, സഭയുടെ അജപാലന ശുശ്രൂഷകളിലും, വൈദിക പരിശീലനത്തിലും, ഭരണത്തിലും, അച്ചടക്ക നടപടികളിലും എല്ലാം ഒരുപോലെ വ്യാപിക്കേണ്ട ഒന്നാണത്. സഭാ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ സുരക്ഷാ മനോഭാവം പ്രകടമാകണമെന്നും അദ്ദേഹം പറഞ്ഞു.

