
വത്തിക്കാന്‍ സിറ്റി: ദുഃഖവെള്ളിയാഴ്ച കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴിയില്‍ 14 സ്ഥലങ്ങളിലും മാര്‍പാപ്പ കുരിശേന്തും. ലോകത്തിന്റെ ആത്മീയ നേതൃത്വത്തെ പ്രതിനിധീകരിക്കുന്ന പാപ്പയുടെ ഈ പ്രവൃത്തിക്ക് വലിയ പ്രസക്തിയുണ്ടെന്നും ക്രിസ്തു ഇന്നും സഹിക്കുന്നു എന്നതിന്റെ അടയാളമാണിതെന്നും പാപ്പ പറഞ്ഞു.
കുരിശിന്റെ വഴിയില്‍ മുഴുവന്‍ സമയവും കുരിശ് വഹിക്കുന്നതിലൂടെ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴിയില്‍ 14 സ്ഥലങ്ങളിലും കുരിശ് വഹിക്കുന്ന ആദ്യ പാപ്പയായി ലിയോ 14-ാമന്‍ പാപ്പ മാറും. മാര്‍പാപ്പയെന്ന നിലയിലുള്ള പാപ്പയുടെ ആദ്യ ദുഃഖവെളളിയാചരണമാണിത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും കുരിശിന്റെ വഴിയുടെ ആരംഭത്തിലും അവസാനത്തിലും മാത്രമായിരുന്നു കുരിശ് വഹിച്ചിരുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അവസാന വര്‍ഷങ്ങളില്‍ ഇതില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
ഈ വര്‍ഷത്തെ കുരിശിന്റെ വഴിയിലെ ധ്യാനചിന്തകള്‍ തയ്യാറാക്കിയിരിക്കുന്നത് വിശുദ്ധ നാടിന്റെ മുന്‍ കസ്റ്റോഡിയനായിരുന്ന ഫ്രാന്‍സിസ്‌കന്‍ വൈദികനായ ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍ ആണ്. മധ്യേഷ്യയിലെ യുദ്ധവും സമാധാനമില്ലായ്മയും നേരിട്ടനുഭവിക്കുന്ന അദ്ദേഹത്തിന്റെ വരികള്‍ ഈ വര്‍ഷത്തെ പ്രാര്‍ത്ഥനയ്ക്ക് പ്രത്യേക അര്‍ത്ഥതലങ്ങള്‍ നല്‍കുന്നു.
പെസഹാ വ്യാഴാഴ്ചയിലെ ശുശ്രൂഷകളിലും ഇത്തവണ മാറ്റമുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലത്ത് ജയിലുകളില്‍ നടന്നിരുന്ന കാലുകഴുകല്‍ ശുശ്രൂഷ ഇത്തവണ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ പൊതുജനങ്ങളുടെ സാന്നിധ്യത്തില്‍ പാപ്പ നിര്‍വഹിക്കും.

