
വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കെടുതികളനുഭവിക്കുന്ന ലബനനിലെയും ഉക്രെയ്‌നിലെയും ജനങ്ങള്‍ക്ക് വീണ്ടും സഹായസഹസ്തവുമായി വത്തിക്കാന്‍. വത്തിക്കാന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ് ലൂയിസ് മാരിന്‍ ഡി സാന്‍ മാര്‍ട്ടിനാണ് വത്തിക്കാന്‍ നല്‍കിയ പുതിയ സഹായങ്ങളുടെ വിവരം പുറത്തുവിട്ടത്. സഭ കേവലം സിദ്ധാന്തങ്ങള്‍ മാത്രമല്ല സുവിശേഷം ജീവിക്കുന്ന ഇടമാണെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. ലോകത്ത് പടരുന്ന വിദ്വേഷത്തോടുള്ള ക്രൈസ്തവ പ്രതികരണം കാരുണ്യപ്രവൃത്തികളാണെന്നും ആര്‍ച്ചുബിഷപ് മാരിന്‍ കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 25-ന് റോമിലെ സെന്റ് സോഫിയ ബസിലിക്കയില്‍ നിന്നാണ് ഉക്രെയ്‌നിലേക്കുള്ള ആവശ്യസാധനങ്ങളുമായി ട്രക്ക് പുറപ്പെട്ടത്. ഈ ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക ബസിലിക്കയില്‍ നിന്ന് ഉക്രെയ്‌നിലേക്കുള്ള സാധനങ്ങളുമായി പുറപ്പെടുന്ന 150-ാമത് ട്രക്കാണിതെന്ന് റെക്ടര്‍ ഫാ. മാര്‍ക്കോ സെമഹന്‍ പറഞ്ഞു. മരുന്നുകള്‍, ഭക്ഷണപ്പൊതികള്‍, ശുചിത്വ ഉല്‍പ്പന്നങ്ങള്‍, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ എന്നിവയാണ് ഇതിലുള്ളത്. വത്തിക്കാന്റെയും ഫാര്‍മസ്യൂട്ടിക്കല്‍ ബാങ്ക് ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് ഇത് സാധ്യമായത്.
യുദ്ധം കടുത്ത പ്രതിസന്ധി സൃഷ്ടിച്ച ലെബനനിലേക്ക് 15,000 അത്യാവശ്യ മരുന്നുകളാണ് വത്തിക്കാന്‍ അയച്ചത്. ബെയ്‌റൂട്ടിലെ വത്തിക്കാന്‍ കാര്യാലയം വഴി ഇവ വിതരണം ചെയ്യും. ആന്റിബയോട്ടിക്കുകള്‍, പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്നുകള്‍, വിറ്റാമിന്‍ സപ്ലിമെന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ലോകമെമ്പാടും സമാധനം പുലരുന്നതിനായി ആര്‍ച്ചുബിഷപ് മാരിന്‍ ആഹ്വാനം ചെയ്തു. സമാധാനത്തിനുള്ള നിലവിളി എല്ലാവരുടെയും മനസിലും ഹൃദയത്തിലും പതിയണമെന്നും യഥാര്‍ത്ഥമായ മാനസാന്തരം ആവശ്യമാണെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.

