
കറാച്ചി/പാക്കിസ്ഥാന്‍: വ്യാജ മതനിന്ദാ ആരോപണങ്ങളെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെടുമായിരുന്ന വലിയൊരു വര്‍ഗീയ അക്രമത്തെ സമയബന്ധിതമായ ഇടപെടലിലൂടെ പ്രതിരോധിച്ച് കറാച്ചിയിലെ പ്രാദേശിക നേതൃത്വം മാതൃകയായി. കറാച്ചിയിലെ ബാല്‍ദിയ ടൗണില്‍ കഴിഞ്ഞ ജൂലൈ 9-നാണ് സംഭവം നടന്നത്. ഖുറാന്റെ താളുകള്‍ കീറി അനാദരിച്ചുവെന്ന വ്യാജ ആരോപണം പ്രദേശത്തെ ഒരു ക്രൈസ്തവ കുടുംബത്തിന് നേരെ ഉയരുകയും, ഇതിനെത്തുടര്‍ന്ന് ഒരു വലിയ ജനക്കൂട്ടം ഇവരുടെ വീട് വളയുകയും ചെയ്തു. എന്നാല്‍ പ്രാദേശിക മതനേതാക്കളും രാഷ്ട്രീയക്കാരും ഇസ്ലാമിക സെമിനാരികളിലെ വിദ്യാര്‍ത്ഥികളും ഉടന്‍ തന്നെ സ്ഥലത്തെത്തുകയും ക്രൈസ്തവ കുടുംബത്തിന് സംരക്ഷണം ഒരുക്കുകയുമായിരുന്നു.
ഖുറാനെ അപകീര്‍ത്തിപ്പെടുത്തിയെന്ന തരത്തില്‍ ഒരു കടക്കാരന് തപാലില്‍ ലഭിച്ച പേജില്‍ അസീം ജാവേദ് എന്ന ക്രൈസ്തവ യുവാവിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായത്. എന്നാല്‍ മുന്‍കാലങ്ങളില്‍ പാക്കിസ്ഥാനിലെ ജരന്‍വാല, ഗോജ്ര എന്നിവിടങ്ങളില്‍ ഉണ്ടായതുപോലെയുള്ള കടുത്ത വര്‍ഗീയ കലാപങ്ങളിലേക്കും ക്രൈസ്തവ പീഡനത്തിലേക്കും കാര്യങ്ങള്‍ നീങ്ങാതെ പ്രാദേശിക അധികാരികള്‍ ഇടപെട്ടു. പോലീസ് കൃത്യമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുമെന്ന് പ്രതിഷേധക്കാര്‍ക്ക് ഉറപ്പുനല്‍കിയതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.
കത്തോലിക്കാ കമ്മീഷന്‍ ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് (സിസിപിജെ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നയീം യൂസഫ് ഗില്‍ ഈ ഇടപെടലിനെ അഭിനന്ദിച്ചു. ഭരണകൂടവും മതനേതാക്കളും വിവേകത്തോടെയും കൃത്യസമയത്തും പ്രവര്‍ത്തിച്ചാല്‍ വലിയ നാശനഷ്ടങ്ങള്‍ ഒഴിവാക്കാമെന്ന് ഈ സംഭവം തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി പ്രദേശത്ത് സിസിപിജെ നടത്തിവരുന്ന മതാന്തര സംവാദങ്ങളും സൗഹൃദ കൂട്ടായ്മകളുമാണ് പ്രതിസന്ധി ഘട്ടത്തില്‍ തുണയായത്. ഭൂരിപക്ഷ സമുദായത്തിലെ നേതാക്കളുമായി മുന്‍പേ തന്നെയുണ്ടായിരുന്ന നല്ല ബന്ധം, വിവരം അറിഞ്ഞയുടന്‍ തന്നെ അധികാരികളെയും സമാധാനകാംക്ഷികളായ മതപുരോഹിതരെയും ഒരുമിച്ച് അണിനിരത്താന്‍ സഹായകമായി. മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് നയീം യുസഫ് ഗില്‍ പറഞ്ഞു. അത് തുടരണമെന്നും ജനങ്ങള്‍ക്കിടയിലെ അകലം ഇല്ലാതാക്കാന്‍ അതിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

