
ആദ്യ മില്ലേനിയല്‍ വിശുദ്ധനായ കാര്‍ലോ അക്യുട്ടിസിന് പിന്നാലെ വിശുദ്ധിയുടെ പാതയില്‍ സ്കോട്ടലാന്‍ഡില്‍ നിന്നുള്ള യുവാവും. സ്കോട്ട്ലന്‍ഡിലെ കാര്‍ഫിനില്‍ നിന്നുള്ള ജോ വില്സന് എന്ന 17-കാരന്റെ നാമകരണ നടപടികള്‍ക്കാണ് സ്കോട്ടിഷ് ബിഷപ്പുമാര്‍ അനുമതി നല്‍കിയത്.
1994-ല്‍ ജനിച്ച ജോ വില്‍സണ്‍, വൂള്‍ഫ്-പാര്ക്കിന്സണ്-വൈറ്റ് സിന്‍ഡ്രോം എന്ന ഹൃദയരോഗത്തെത്തുടര്ന്ന് 2011 ഡിസംബറിലാണ് അന്തരിച്ചത്. സാധാരണക്കാരനായ ഒരു കൗമാരക്കാരനായി ജീവിക്കുമ്പോഴും ജോ പുലര്‍ത്തിയ അഗാധമായ ദൈവവിശ്വാസമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ വേറിട്ടതാക്കുന്നത്.
17-ാം ജന്മദിനം ആഘോഷിച്ച് അഞ്ച് ദിവസത്തിന് ശേഷമായിരുന്നു ജോയുടെ അന്ത്യം. മരണശേഷം പിതാവ് കണ്ടെത്തിയ ഡയറി കുറിപ്പുകള്‍ ജോയുടെ ആത്മീയ ജീവിതത്തിന്റെ ആഴത്തിലേക്ക് വെളിച്ചം വീശുന്നു. ‘ദൈവം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്’ എന്നതായിരുന്നു ആ കുറിപ്പുകളുടെ രത്നച്ചുരുക്കം. അദ്ദേഹത്തിന്റെ ഡയറി കുറിപ്പുകള്‍ ‘ഖീല’ െണീൃറ’െ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2025 നവംബറില്‍ സ്കോട്ട്ലന്‍ഡിലെ ബിഷപ്പുമാര്‍ ജോയുടെ നാമകരണ നടപടികള്‍ക്ക് അനുമതി നല്കി. നിലവില്‍ വത്തിക്കാന്‍ ഇത് പരിശോധിച്ചു വരികയാണ്. നാമകരണ നടപടികളുമായി മുമ്പോട്ട് പോകുവാന്‍ വത്തിക്കാന്‍ അനുമതി നല്കിയാല് ജോ വില്‍സനെ ‘ദൈവദാസനായി’ പ്രഖ്യാപിക്കും. സ്കോട്ട്ലന്‍ഡില്‍ നിന്ന് അവസാനമായി വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടത് 1615-ല്‍ രക്തസാക്ഷിത്വം വരിച്ച സെന്റ് ജോണ്‍ ഒഗില്വിയാണ് (1976ല്‍ വിശുദ്ധനായി). ആധുനിക കാലഘട്ടത്തിലെ യുവാക്കള്‍ക്ക് മാതൃകയാക്കാവുന്ന ഒരു ‘മില്ലേനിയല്‍ വിശുദ്ധന്’ എന്ന നിലയിലാണ് ജോ വില്‍സണെ വിശ്വാസലോകം ഉറ്റുനോക്കുന്നത്.