
വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആര്‍എ) ഭേദഗതി ബില്‍ ആരെയാണ് ലക്ഷ്യംവയ്ക്കുന്നതെന്നത് ബില്‍ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വാക്കുകളില്‍നിന്നുതന്നെ വ്യക്തമാണ്. മതപരിവര്‍ത്തനം നടത്തുന്നവര്‍ ഭയപ്പെട്ടാല്‍ മതിയെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇതേ വാക്കുകള്‍ മുമ്പ് രാജ്യത്തെ പല സംസ്ഥാന നിയമസഭകളില്‍ പലപ്പോഴായി ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.
13 സംസ്ഥാനങ്ങളില്‍ നിയമമായ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമ്പോള്‍ അതുമായി ബന്ധപ്പെട്ട വിശദീകരണങ്ങളിലും ചര്‍ച്ചകളിലും സ്ഥിരമായി ആവര്‍ത്തിക്കപ്പെട്ടിരുന്ന വാചകമാണ് മതപരിവര്‍ത്തനം ചെയ്യുന്നവര്‍ ഭയപ്പെട്ടാല്‍ മതിയല്ലോ എന്നത്.
കണക്കു ടീച്ചറുടെ കൂര്‍മ്മബുദ്ധി
പഴയ കാലത്ത് സ്‌കൂളില്‍ കണക്കു പഠിച്ചത് ആരും മറക്കാനിടിയില്ല. ടീച്ചര്‍ ആര്‍ക്കും മനസിലാകാത്ത ഒരു കണക്ക് ബോര്‍ഡില്‍ എഴുതിയിട്ട് മിഴിച്ചിരിക്കുന്ന കുട്ടികളെ നോക്കി പറയും – ഇതു ചെയ്യാന്‍ ഒരു എളുപ്പവഴിയുണ്ട്. ആ വഴിയും അത്ര പെട്ടെന്നൊന്നും മനസിലാകുന്നതായിരുന്നില്ല. ഏതാണ്ട് അതിനു സമാനമാണ് എഫ്‌സിആര്‍എ ഭേദഗതി ബില്ലും. ഇതില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന കാര്യങ്ങള്‍ സാധാരണക്കാര്‍ക്ക് അത്ര വേഗത്തില്‍ മനസിലാകില്ല. അതു തിരിച്ചറിയാതിരിക്കാനും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുമായി മതപരിപര്‍ത്തനമെന്നും, പണം കൃത്യമായി ചെലവഴിക്കുന്നവര്‍ ഭയപ്പെടേണ്ടതില്ലെന്ന വിധത്തിലുള്ള നരേറ്റീവും നല്‍കിക്കഴിഞ്ഞിരിക്കുന്നു. കേള്‍ക്കുമ്പോള്‍ അതു ശരിയാണല്ലോ എന്ന് തോന്നല്‍ സ്വഭാവികമാണ്. എന്നാല്‍, ന്യൂനപക്ഷങ്ങളുടെ തകര്‍ച്ചയാണ് പിന്നിലെ ലക്ഷ്യമെന്നത് മനസിലായി വരാന്‍ സമയമെടുക്കും.
മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ജയിലില്‍ അടക്കപ്പെട്ടതും കേസുകളില്‍ കുടുങ്ങിയവരും മതപരിവര്‍ത്തനം നടത്തിയവരായിരുന്നില്ല. വീടുകളിലോ ആരാധനാലയങ്ങളിലോ പ്രാര്‍ത്ഥിച്ചവരായിരുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മുടെ കണ്‍മുമ്പിലുണ്ട്. ഛത്തീസ്ഗഡില്‍ റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകള്‍ അറസ്റ്റു ചെയ്യപ്പെട്ടത് മതപരിവര്‍ത്തന നിരോധന നിയമ്രപകാരമായിരുന്നു. ഈ നിയമമനുസരിച്ച് അറസ്റ്റിലായ പലരും ജാമ്യം ലഭിക്കാതെ ഇപ്പോഴും ജയിലുകളിലാണ്.
ഒരു വെടിക്ക് പക്ഷി മൂന്ന്
വടക്കേ ഇന്ത്യയില്‍ മിഷനറിമാര്‍ക്ക് എതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന അക്രമങ്ങള്‍ അന്താരാഷ്ട്രതലത്തില്‍വരെ ഇപ്പോള്‍ ചര്‍ച്ചയാണ്. ഇത്തരം വാര്‍ത്തകള്‍ പുറംലോകം അറിയുന്നത് ഭരണനേതൃത്വത്തിന്റെ ഇമേജിന് ക്ഷീണം സംഭവിക്കുന്നുണ്ട്. എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കിയാല്‍ ഒരു വെടിക്ക് മൂന്നു പക്ഷിയെന്നായിരിക്കും രാഷ്ട്രീയ നേതൃത്വത്തിന്റെ കണക്കൂകൂട്ടല്‍. മിഷന്‍പ്രവര്‍ത്തനങ്ങള്‍ അവസാനിക്കും, സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാം, അന്തര്‍ദ്ദേശീയ തലത്തിലുള്ള ദുഷ്‌പേരു മാറ്റാം. വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെയാണല്ലോ സമൂഹം അവകാശങ്ങളെപ്പറ്റി ബോധവാന്മാരാകുന്നത്. മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കിയാല്‍ ആദിവാസികളെ പഴയതുപോലെ അടിമകളാക്കാമെന്നത് ബോണസായും കണക്കുകൂട്ടുന്നു. ഇതല്ലേ കണക്കിലെ എളുപ്പവഴികള്‍?
ഏതാനും മാസങ്ങള്‍ക്കുമുമ്പ് മധ്യപ്രദേശിലെ ക്രിസ്ത്യന്‍ ഹോസ്റ്റലില്‍ റെയ്ഡു നടത്തിയിരുന്നു. എന്നിട്ട് മാധ്യമങ്ങള്‍ക്കു നല്‍കിയ വാര്‍ത്ത അവിടെനിന്നും ബൈബിളുകള്‍ പിടിച്ചെടുത്തു എന്നായിരുന്നു. ഏതൊരു ക്രിസ്ത്യന്‍ സ്ഥാപനത്തിലും ഉണ്ടാകുമെന്ന് ഉറപ്പുള്ളതാണ് ബൈബിള്‍. അത് എങ്ങനെയാണ് കുറ്റകരമാകുന്നത്? ഇതാണ് വടക്കേന്ത്യയിലെ വര്‍ത്തമാനകാല സാഹചര്യം. എഫ്‌സിആര്‍എ ഭേദഗതി ഇപ്പോഴത്തെ രീതിയില്‍ പാസായാല്‍ ഇത്തരം സ്ഥാപനങ്ങള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. റെയ്ഡു നടത്തുമ്പോഴല്ലേ ലോകം അറിയുന്നത്. അതിനു പകരം രഹസ്യമായി ഇല്ലാതാക്കാം. ഇതൊക്കെയാണ് സംഭവിക്കാന്‍ സാധ്യത.
ആസൂത്രിത നീക്കങ്ങള്‍
മിഷനറിമാര്‍ നടത്തുന്ന ആശുപത്രികളും സ്‌കൂളുകളും ജീവകാരുണ്യ സ്ഥാപനങ്ങളെയുടെയും നടത്തിപ്പില്‍ സഹായമാകുന്നത് വിദേശ രാജ്യങ്ങളിലെ മനുഷ്യസ്‌നേഹികളുടെ കരങ്ങളാണ്. വിദേശസഹായത്തിന്റെ കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ ഗവണ്‍മെന്റിന് നല്‍കുന്നുണ്ട്. ഇല്ലാത്ത വൈരുദ്ധ്യങ്ങള്‍ പറഞ്ഞ് പല സ്ഥാപനങ്ങളുടെയും എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കിക്കഴിഞ്ഞു. ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ പ്രവര്‍ത്തന ചെലവിനുള്ള പണത്തിന് മറ്റു വഴികള്‍ കണ്ടെത്തണമെന്നതായിരുന്നു ഇതിനു മുമ്പുള്ള പ്രശ്‌നമെങ്കില്‍ ആ സ്ഥാപനം ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്നതാണ് പുതിയ നിയമപരിഷ്‌കരണം.
ഉദാഹരണത്തിന്, കേരളത്തിലെ ഒരു സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് ചെലവു വന്ന ഒരു കോടി രൂപയില്‍ 10 ലക്ഷം രൂപ വിദേശ സഹായമായിരുന്നതെങ്കില്‍, അതുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ ആ സ്‌കൂള്‍ കെട്ടിടവും ഗവണ്‍മെന്റിന്റേതായി മാറും. എഫ്‌സിആര്‍എ ലൈസന്‍സ് ഹൈന്ദവ സംഘടനകള്‍ക്കുമുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ സഹായം ലഭിക്കുന്നതും അത്തരം ചില സ്ഥാപനങ്ങള്‍ക്കാണ്. എന്നാല്‍ ലൈസന്‍സ് റദ്ദാക്കപ്പെടുന്നത് ചില പ്രത്യേക മതവിഭാഗങ്ങളുടെ സ്ഥാപനങ്ങളുടേതുമാത്രമാണ്. അങ്ങനെ വരുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണല്ലോ.
എഫ്‌സിആര്‍എ നിയമ ഭേദഗതിയുടെ സംഹാരശേഷി നമ്മള്‍ ചിന്തിക്കുന്നതിനുമൊക്കെ അപ്പുറമാണ്. ക്രൈസ്തവരുടെ ദേവാലയങ്ങളും നാം അഭിമാനത്തോടെ വളര്‍ത്തിക്കൊണ്ടുവന്ന സ്ഥാപനങ്ങളുമൊക്കെ ഗവണ്‍മെന്റിന്റേതായി മാറാന്‍ അധികം സമയമൊന്നുംവേണ്ട. എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കേണ്ട സമയത്ത് ഓരോ സ്ഥാപനങ്ങളെയായി പൂട്ടും. ഒരു സ്ഥാപനത്തിന് ലൈസന്‍സ് പുതുക്കി നല്‍കാതെ വരുമ്പോള്‍ അതു വാര്‍ത്തപോലും ആകില്ല, അതാണ് തന്ത്രം. അതിനുള്ള കെണിയൊരുക്കലാണ് ഈ നിയമഭേദഗതി.
ജോസഫ് മൈക്കിള്‍

