
വത്തിക്കാന്‍ സിറ്റി: ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായ മനുഷ്യക്കടത്തിനെതിരെ ആഗോളതലത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ വിശ്വാസിസമൂഹത്തോട് ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പ. ഫെബ്രുവരി 8-ന് ആചരിക്കുന്ന മനുഷ്യക്കടത്തിനെതിരായ 12-ാമത് ലോക പ്രാര്‍ത്ഥനാ-ബോധവല്‍ക്കരണ ദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പങ്കുവെച്ചത്. ‘സമാധാനം മാന്യതയില്‍ നിന്ന് ആരംഭിക്കുന്നു; മനുഷ്യക്കടത്ത് അവസാനിപ്പിക്കാനുള്ള ഒരു ആഗോള ആഹ്വാനം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ പ്രധാന പ്രമേയം.
മനുഷ്യന്‍ വില്‍ക്കപ്പെടാനോ വാങ്ങാനോ ഉള്ള ചരക്കല്ലെന്നും, മറിച്ച് ദൈവത്തിന്റെ പ്രതിരൂപമാണെന്നും പാപ്പ പറഞ്ഞു. ചൂഷണത്തിന് ഇരയാകുന്നവരുടെ നിലവിളി കേള്‍ക്കാന്‍ ലോകത്തിന് സാധിക്കണം. മനുഷ്യക്കടത്തിനെതിരായ ഈ പോരാട്ടം വെറുമൊരു ദിനാചരണത്തില്‍ ഒതുങ്ങരുത്. ദശലക്ഷക്കണക്കിന് സഹോദരങ്ങള്‍ ഇന്നും അടിമത്തത്തിന്റെ നടുവിലാണ്. നമ്മുടെ നിസംഗതയാണ് അവര്‍ക്ക് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ മതില്‍. ഈ മതിലുകള്‍ തകര്‍ക്കാന്‍ പ്രാര്‍ത്ഥനയിലൂടെയും പ്രവര്‍ത്തനത്തിലൂടെയും സാധിക്കണമെന്ന് പാപ്പ ഓര്‍മിപ്പിച്ചു. വത്തിക്കാന്‍ മാധ്യമ വിഭാഗം പുറത്തുവിട്ട സന്ദേശത്തില്‍, കുടിയേറ്റക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് പാപ്പ പ്രത്യേകമായി പ്രതിപാദിച്ചു. മനുഷ്യക്കടത്തിന് ഇരയാകുന്നവരെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് നിയമസഹായം ഉറപ്പാക്കുന്നതിനും കത്തോലിക്കാ സഭയുടെ വിവിധ സന്നദ്ധ സംഘടനകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ പാപ്പ അഭിനന്ദിച്ചു.
ഫ്രാന്‍സിസ് പാപ്പ 2015-ല്‍ തുടക്കം കുറിച്ച ഈ ദിനാചരണം, സുഡാനീസ് വിശുദ്ധയായ ജോസഫിന്‍ ബക്കീത്തയുടെ തിരുനാള്‍ ദിനത്തിലാണ് ആചരിക്കുന്നത്. ഈ ദിനത്തില്‍ ലോകമെമ്പാടുമുള്ള ദേവാലയങ്ങളിലും സന്യാസ സമൂഹങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കാന്‍ വത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ‘തലീത്ത കും’ പോലുള്ള ആഗോള കത്തോലിക്കാ ശൃംഖലകളുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ ബോധവല്‍ക്കരണ റാലികളും വെബിനാറുകളും ഈ ദിനത്തില്‍ നടത്തിവരുന്നു.

