
കരാക്കസ്/വെനസ്വേല: ജൂണ്‍ 24-ന് വെനസ്വേലയുടെ വടക്കന്‍ മേഖലയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി ഇതുവരെ 14,700 ടണ്‍ സാധനങ്ങള്‍ ലഭിച്ചതായി കാരിത്താസ് വെനസ്വേല. കാരിത്താസ് പ്രസിദ്ധീകരിച്ച ‘ഭൂകമ്പത്തിനുശേഷം സ്‌നേഹം’ എന്ന റിപ്പോര്‍ട്ടിലാണ് ജൂണ്‍ 25 മുതല്‍ ജൂലൈ 6 വരെയുള്ള രക്ഷാപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലഭിച്ച സഹായത്തില്‍ 9,000 ടണ്‍ സാധനങ്ങള്‍ ഇതിനകം വിതരണം ചെയ്തതായും, ശേഷിക്കുന്ന 5,700 ടണ്‍ അടുത്തഘട്ട സഹായപ്രവര്‍ത്തനങ്ങള്‍ക്കായി ഗോഡൗണുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യവ്യാപകവും അന്തര്‍ദേശീയവുമായ സഹകരണത്തിന്റെ ഫലമായി 32,000 മുതല്‍ 40,000 വരെ ആളുകള്‍ക്ക്, അതായത് 8,000-ത്തിലധികം കുടുംബങ്ങള്‍ക്ക്, സമഗ്ര സഹായം ലഭ്യമാക്കാന്‍ കഴിഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 73,356 യൂണിറ്റ് മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും ഗ്രേറ്റര്‍ കരാക്കസിലെയും ലാ ഗൈ്വറയിലെയും 26 ശേഖരണകേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്തു. 4,031 ടണ്‍ കുടിവെള്ളം, 3,247 ടണ്‍ ഭക്ഷ്യസാധനള്‍ എന്നിവ വിതരണം ചെയ്ത വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.
ദുരന്തമുണ്ടായ ആദ്യ മണിക്കൂറുകള്‍ മുതല്‍ തന്നെ കാരിത്താസ് വെനസ്വേലയുടെ രൂപത-ഇടവക ശൃംഖല സജീവമായി രംഗത്തുണ്ട്. സംഘടനയുടെ 3,360 രജിസ്റ്റര്‍ ചെയ്ത സന്നദ്ധപ്രവര്‍ത്തകരില്‍, പ്രതിദിനം ശരാശരി 280 പേര്‍ സേവനത്തിനിറങ്ങുന്നു. മാനുഷിക സഹായ വിതരണത്തില്‍ പൂര്‍ണ സുതാര്യത ഉറപ്പാക്കാന്‍ ഓരോ സഹായവിതരണവും ക്രമനമ്പര്‍ നല്‍കി രജിസ്റ്ററുകള്‍ ഉപയോഗിച്ച് രേഖപ്പെടുത്തുന്നുണ്ടെന്ന് കാരിത്താസ് വെനസ്വേല അറിയിച്ചു.
ഭൂകമ്പത്തില്‍ ഇതുവരെ 3,800-ലധികം പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ലഭ്യമായ സഹായങ്ങള്‍ ആദ്യഘട്ടത്തിലെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമെ ഉപയുക്തമാവുകയുള്ളൂവെന്നും, ദുരിതബാധിതരുടെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനും ദീര്‍ഘകാല ഐക്യദാര്‍ഢ്യവും തുടര്‍ച്ചയായ പിന്തുണയും അനിവാര്യമാണെന്നും കാരിത്താസ് വെനസ്വേല വ്യക്തമാക്കി.

