
‘അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്ക്കണമേ അങ്ങേ തിരുഹൃദയത്തില്‍ എന്നെ ഇരുത്തണമേ’… എന്ന ഗാനം തുടങ്ങി മലയാളികളുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തിയ നിരവധി ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ച ഫാ. ലൂയി മരിയ ദാസ് ഇനി നിയമവഴിയിലും. കണ്ണൂര്‍ സര്‍വകലാശാലയുടെ മഞ്ചേശ്വരം കാമ്പസിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍നിന്നും ഫസ്റ്റ് ക്ലാസോടെയാണ് ത്രിവത്സര എല്‍എല്‍ബി പാസായത്. എന്റോള്‍ ചെയ്യാനുള്ള ഒരുക്കങ്ങളിലാണ്.
നിയമപഠനം അപ്രതീക്ഷിതം
അള്‍ത്താരയില്‍നിന്നും ലഭിച്ച അഭിഭാഷക ശുശ്രൂഷയായിട്ടാണ് ഫാ. മരിയദാസ് പുതിയ നിയോഗത്തെ വിശേഷപ്പിക്കുന്നത്. തലശേരി അതിരൂപതയിലെ ചായോത്ത് സെന്റ് അല്‍ഫോന്‍സ ദേവാലയ വികാരിയായിരിക്കുമ്പോള്‍ ഒരു ഞായറാഴ്ച കുര്‍ബാനയ്ക്കുശേഷം ഇടവകാംഗമായ ഒരാള്‍ കാണാനെത്തി. അദ്ദേഹം മുംബൈ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ്.
പ്രസംഗം വളരെ കൃത്യവും പോയിന്റുകള്‍ നിറഞ്ഞതുമായിരുന്നു. അച്ചന് വക്കീല്‍ ആകാനുള്ള വിളി ഉണ്ടെന്നാണ് തോന്നുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇടവക വിട്ടിട്ടു പഠനത്തിനു പോകാനുള്ള താല്പര്യമൊന്നും ഇനിയില്ല എന്നായിരുന്നു മറുപടി പറഞ്ഞത്. അന്നുവരെ ചിന്തിക്കാത്ത മേഖലയായിരുന്നു. ഇതിനിടയില്‍ വാട്ട്‌സപ്പ് നോക്കുമ്പോള്‍ രൂപതയിലെ ഒരു വൈദികന്‍ ഇട്ടിരുന്ന എല്‍എല്‍ബി പ്രവേശന അറിയിപ്പിന്റെ പത്രക്കട്ടിംഗ് ശ്രദ്ധയില്‍പ്പെട്ടു.

കാസര്‍ഗോഡ് ഭാഗത്തുള്ള താല്പര്യമുള്ള വൈദികര്‍ നോക്കണമെന്നും അതില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് നിയമപഠനത്തിന് ചേര്‍ന്നത്. 2022-ലാണ് ഈ സെന്റര്‍ ആരംഭിച്ചതും. തുടര്‍ന്ന് മഞ്ചേശ്വരത്തിനടുത്തുള്ള ഒസങ്കടി ദേവാലയ വികാരിയായി സ്ഥലംമാറ്റം ലഭിച്ചു. അതോടെ സെന്ററിലേക്കുള്ള ദൂരം മൂന്നു കിലോമീറ്ററായി കുറഞ്ഞു. പഠനത്തിനിടയിലും ഇടവകയുടെ ഭരണം ഒരു കുറവുമില്ലാതെ നടത്താന്‍ കഴിഞ്ഞു എന്നൊരു അഭിമാനബോധവും ഈ വൈദികനുണ്ട്.
മരിയ ദാസ് ആയി മാറിയ രഞ്ചിത്
പരിശുദ്ധ മാതാവിലൂടെ ലഭിച്ച വരദാനമായിട്ടാണ് തന്റെ സംഗീത ജീവിതത്തെ ഈ വൈദികന്‍ കാണുന്നത്. ഫാ. ലൂയി മരിയദാസിന്റെ ആദ്യഗാനമാണ് ‘അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്ക്കണമേ…’ എന്നു തുടങ്ങുന്ന വരികള്‍. 2008 ഡിസംബര്‍ 31ന് അച്ചന്റെ പൗരോഹിത്യസ്വീകരണത്തിന്റെ അന്നാണ് സി.ഡി പ്രകാശനം ചെയ്തതും. ആദ്യ ഗാനത്തിലൂടെ അച്ചന്റെ പേരിലും മാറ്റം വന്നു. രഞ്ചിത് തോമസ് എന്നായിരുന്നു സ്‌കൂള്‍ രേഖകളിലെ പേര്. ലൂയി എന്നത് മാമ്മോദീസ പേരും.
തന്റെയൊരു ഗാനം പുത്തന്‍കുര്‍ബാനക്കുമുമ്പ് വെളിച്ചംകണ്ടാല്‍ പൗരോഹിത്യത്തില്‍ പരിശുദ്ധ അമ്മയുടെ ദാസനായി അറിയപ്പെടുമെന്നൊരു നിയോഗംവച്ച് സെമിനാരി കാലഘട്ടത്തില്‍ മാതാവിനോടു സ്ഥിരമായി പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥന മാതാവ് കേട്ടു. വളരെ അപ്രതീക്ഷിതമായി സാഹചര്യങ്ങള്‍ ഒരുങ്ങി. 2008-ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി റിക്കോര്‍ഡിംഗ് പൂര്‍ത്തിയായി. കെസ്റ്റര്‍ ആലപിച്ച ഈ ഗാനം ഇപ്പോഴും മലയാളികളുടെ ചുണ്ടുകളില്‍ പ്രാര്‍ത്ഥനയും ആരാധനയുമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. എം.ജി ശ്രീകുമാര്‍, വേണുഗോപാല്‍, ബിജു നാരായണന്‍, തുടങ്ങിയ പ്രമുഖ ഗായകരെല്ലാം അച്ചന്റെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

വിളക്കന്നൂരിലെ ഗാനം
വിളക്കന്നൂര്‍ ദിവ്യകാരുണ്യ അത്ഭുതം വത്തിക്കാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ അവിടെ ആലപിച്ച ‘വിളക്കന്നൂര്‍ ആലയത്തില്‍ വെളിപ്പെടുത്തി ദൈവം തിരുമുഖഛായയന്ന് തിരുവോസ്തിയില്‍’ എന്ന ഗാനം രചിച്ചതും ഫാ. ലൂയി മരിയദാസാണ്. ആ ചടങ്ങില്‍വച്ചായിരുന്നു. ഗാനം റിലീസ് ചെയ്തതും. ‘എന്റെ പൊന്നുകുഞ്ഞേ എന്നു തുടങ്ങുന്ന പ്രശസ്തമായ ഗാനം തുടങ്ങി 100 ഗാനങ്ങള്‍ രചിച്ചു കഴിഞ്ഞു. വടവാതൂര്‍ സെമിനാരിയുടെ ആന്തം രചിച്ചതും കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ ആന്തത്തിന് സംഗീതം നല്‍കിയതും ഈ വൈദികനാണ്.
ഗ്രാസിയ മ്യൂസിക് മിനിസ്ട്രിയുടെ സ്ഥാപകനായ ഫാ. മരിയദാസ് 2009 ല്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ഭക്തിഗാന സംഗീത നിശ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു. മലയാളത്തിലെ പ്രമുഖ പിന്നണിഗായകരെല്ലാം ഈ പ്രോഗ്രാമില്‍ പങ്കെടുത്തിരുന്നു. മരിയന്‍ ധ്യാനങ്ങളും അച്ചന്‍ നടത്തുന്നുണ്ട്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

അതിര്‍ത്തിയിലെ വൈദികന്‍
അച്ചന്‍ ഇപ്പോള്‍ വികാരിയായിരിക്കുന്ന ഒസങ്കിടി ഇന്‍ഫന്റ് ജീസസ് ഇടവകയുടെ ദൈര്‍ഘ്യം 25 കിലോമീറ്ററാണ്. കര്‍ണാടകയുടെ അതിര്‍ത്തിയായ തലപ്പാടിയാണ് അതിര്‍ത്തി. തലശേരി അതിരൂപതയുടെ മിഷന്‍ ഇടവകയെന്നു വിശേഷിപ്പിക്കാവുന്ന ഒസങ്കടിയില്‍ 45 കുടുംബങ്ങള്‍ മാത്രമാണ് ഉള്ളത്. 7 പഞ്ചായത്തുകളാണ് ഇടവകയ്ക്കുള്ളില്‍ വരുന്നത്. ഇരട്ടി പൊറവയല്‍ ഇടവകയിലെ പരേതനായ തോമസ്-മേരി ദമ്പതികളുടെ മകനാണ്. സിസ്റ്റര്‍ അമല എസ്.എച്ച് സഹോദരിയാണ്.
പി.ജിയുടെ (എല്‍എല്‍എം) എന്‍ട്രന്‍സില്‍ നാലാം റാങ്ക് അച്ചനാണ് ലഭിച്ചത്. അതിനാല്‍ തുടര്‍പഠനത്തിനുള്ള ഒരുക്കങ്ങളില്‍ക്കൂടിയാണ് ഫാ. മരിയ ദാസ്. അഭിഭാഷകര്‍ ധരിക്കുന്ന കോളര്‍ബാന്റ് ദൈവത്തിന്റെ 10 കല്പനകളായിട്ടാണ് ഈ വൈദികന്‍ കാണുന്നത്. ”ദൈവം മനുഷ്യന് നല്‍കിയ കല്പനകളില്‍നിന്നാണ് എല്ലാ നിയമങ്ങളും രൂപപ്പെട്ടിരിക്കുന്നത്. ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയതുപോലെ ചില രാജ്യങ്ങളില്‍ മനുഷ്യന്‍ സ്വാര്‍ത്ഥതക്കുവേണ്ടി നിയമങ്ങള്‍ മാറ്റിയെഴുതുന്നു. ബൈബിളും ഭരണഘടനയും ഓരോ കൈകളില്‍ പിടിക്കേണ്ടവരാണ് വിശ്വാസികള്‍.” നീതി നിര്‍വഹണം ദൈവനിയോഗംപോലെ ചെയ്യേണ്ടതാണെന്നു ഫാ. മരിയ ദാസ് പറയുന്നു. തന്റെ നേട്ടങ്ങളെല്ലാം പരിശുദ്ധ അമ്മ വഴി ഈശോ വര്‍ഷിച്ച കൃപകളായിട്ടാണ് ഈ വൈദികന്‍ കാണുന്നത്.
ജോസഫ് മൈക്കിള്‍

