
ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ടുള്ള ഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനെതിരെ പ്രതിഷേധവുമായി ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ).
ചട്ടഭേദഗതിയിലൂടെ എഫ്‌സിആര്‍എ ഫണ്ട് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്ന 105 ഇനങ്ങളിലേക്കു ചുരുക്കിയിരിക്കുകയാണ്. ആരോഗ്യം ഉള്‍പ്പെടെ എന്‍ജിഒകള്‍ സാധാരണയായി ചെയ്യുന്ന പല പ്രവര്‍ത്തനങ്ങളും 105 ഇന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് സിബിസിഐ ആസ്ഥാനത്തു വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കല്‍ ചൂണ്ടിക്കാട്ടി.
നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിലൂടെ മുന്നോട്ടു പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം എന്‍ജിഒകളുടെ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്താനുള്ള നീക്കമാണു കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ഫാ. മാത്യു കോയിക്കല്‍ ആരോപിച്ചു.
ഭരണഘടനാനുസൃതമായ നിയമങ്ങളാണു കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കേണ്ടത്. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള ചില വിഷയങ്ങള്‍ ഭേദഗതി ചെയ്ത ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന് ഏതു രീതിയില്‍ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന തരത്തിലാണ് മതപരിവര്‍ത്തനത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ ന്യൂനപക്ഷ എന്‍ജിഒകള്‍ നടത്തുന്ന ഏതൊരു പ്രവര്‍ത്തനത്തെയും മതപരിവര്‍ത്തനമായി വ്യാഖ്യാനിക്കാന്‍ അധികാ രികള്‍ക്കു സാധിക്കുമെന്ന ആശങ്കയുണ്ടെന്ന് സിബിസിഐ വ്യക്തമാക്കി.
എഫ്സിആര്‍എ ഭേദഗതി ബില്ലിനെതിരെ ജൂണ്‍ 28ന് രാജ്യവ്യാപകമായി പ്രാര്‍ത്ഥനാദിനമായി ആചരി ക്കാന്‍ സിബിസിഐ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ജൂലൈ മാസത്തില്‍ നടക്കാന്‍ പോകുന്ന പാര്‍ല മെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതു സംബന്ധിച്ച് ബില്‍ പാസാക്കിയേക്കുമെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്നാണ് പ്രാര്‍ത്ഥന നടത്താന്‍ മെത്രാന്‍ സമിതി ആവശ്യപ്പെട്ടത്. എന്നാല്‍ അതിനിടയിലാണ് ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയും പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിക്കൊണ്ടുമുള്ള ചട്ടഭേദഗതി ഉണ്ടായിരിക്കുന്നത്.

