
ജറുസലേം: പശ്ചിമേഷ്യയിലെ രൂക്ഷമായ യുദ്ധസാഹചര്യത്തെത്തുടർന്ന് ജറുസലേമിലെ പരമ്പരാഗതമായ ഓശാന ഞായർ പ്രദക്ഷിണം റദ്ദാക്കി. ഒലിവ് മലയിൽ നിന്നും ജറുസലേം നഗരത്തിലേക്ക് മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് തീർത്ഥാടകർ പങ്കെടുക്കുന്ന ചരിത്രപ്രസിദ്ധമായ ഓശാനാ ഞായർ പ്രദക്ഷിണമാണ് ഇത്തവണ ഒഴിവാക്കിയത്. ജറുസലേമിലെ ലാറ്റിൻ പാത്രിയാര്‍ക്കേറ്റാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പ് മാധ്യമങ്ങൾക്ക് നൽകിയത്.
യുദ്ധം മൂലം ഏർപ്പെടുത്തിയിട്ടുള്ള കർശന നിയന്ത്രണങ്ങളുടെ ഭാഗമാണ് ഈ തീരുമാനമെന്ന് ലാറ്റിൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല വ്യക്തമാക്കി. പ്രദക്ഷിണത്തിന് പകരം നഗരത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് നടത്തുമെന്നും കർദ്ദിനാൾ പറഞ്ഞു.
വിശുദ്ധ കല്ലറയുടെ ബസിലിക്കയിൽ പെസഹാ വ്യാഴാഴ്ച നടത്താനിരുന്ന തൈലാഭിഷേക കുർബാനയും മാറ്റിയിട്ടുണ്ട്. സാഹചര്യം അനുകൂലമാകുമ്പോൾ ഈസ്റ്റർ കാലയളവിനുള്ളിൽ തന്നെ ഇത് നടത്താമെന്നാണ് പ്രതീക്ഷ.
നിലവിലെ യുദ്ധ സ്ഥിതികൾ ഉടൻ മെച്ചപ്പെടുമെന്ന സൂചനകളില്ലാത്തതിനാൽ സാധാരണ ഗതിയിലുള്ള പൊതു ആഘോഷങ്ങൾ സാധ്യമല്ലെന്ന് കർദ്ദിനാൾ അറിയിച്ചു.
ദേവാലയത്തിൽ തന്നെ വിശുദ്ധവാര ചടങ്ങുകൾ നടത്തുന്നതിനെക്കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്.ഇവിടെ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയും സുരക്ഷാ ഭീഷണിയും കണക്കിലെടുത്ത് വിശ്വാസികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും സഭാ നേതൃത്വം അറിയിച്ചു

