
നന്ദി സഞ്ജു സാംസണ്‍ , ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും തോളിലേറ്റി പൊരുതി നേടിയ വിജയത്തിന്. വെസ്റ്റിന്‍ഡീസിനെതിരെ വിജയറണ്‍ നേടിയ നിമിഷം ഹെല്‍മറ്റ് ഊരിയെറിഞ്ഞ് സ്റ്റേഡിയത്തില്‍ മുട്ടുകുത്തി കുരിശുവരച്ച് ദൈവത്തിന് നന്ദി പറഞ്ഞ വിശ്വാസ സാക്ഷ്യം ഞങ്ങള്‍ക്കൊരിക്കലും മറക്കാന്‍ കഴിയില്ല. അതു കണ്ട എല്ലാവര്‍ക്കും ബോധ്യപ്പെട്ട ഒരു കാര്യമുണ്ട്. ആ നന്ദി പറച്ചില്‍ ഹൃദയത്തില്‍നിന്ന് വന്നതാണ്. 50 പന്തില്‍ നേടിയ 97 റണ്‍സ് ആയിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ടീമിലെ മറ്റാര്‍ക്കും സ്ഥിരത നിലനിര്‍ത്താന്‍ കഴിയാതെ പോയൊരു ദിവസത്തിലാണ് സഞ്ജു ഇന്നലെ രാജ്യത്തിന്റെ ഹീറോയായി മാറിയത്.
ഇതിനുമുമ്പു സമാനമായ ഒരു വിശ്വാസ സാക്ഷ്യം കണ്ടിരുന്നു. ഇപ്പോള്‍ നടന്നത് 20 – 20 വേള്‍ഡ് കപ്പ് ക്വാർട്ടർ ഫൈനല്‍ ആയിരുന്നെങ്കില്‍ മാസങ്ങള്‍ക്കുമുമ്പ് കണ്ടത് വനിതാ ക്രിക്കറ്റ് വേള്‍ഡ്കപ്പ് സെമിയിലായിരുന്നു. വനിതാ ക്രിക്കറ്റിലെ കുലപതികളായ ഓസ്‌ട്രേലിയക്ക് എതിരെ 127 റണ്‍സുമായി ഒറ്റക്കു പൊരുതി രാജ്യത്തെ വിജയത്തിലേക്ക് എത്തിച്ചത് ജമീമ റോഡ്രിഗ്‌സ് ആയിരുന്നു.

ക്രീസിലെ സമ്മര്‍ദ്ദത്തെ അതിജീവിച്ചത് ബൈബിള്‍ വചനങ്ങള്‍ മനസില്‍ ഉരുവിട്ടായിരുന്നു എന്ന് കളിക്കുശേഷം ജമീമ പറഞ്ഞിരുന്നു. 338 എന്ന ഓസ്‌ട്രേലിയിന്‍ സ്‌കോര്‍ മറികടന്നപ്പോള്‍ പുതിയ റെക്കോര്‍ഡുകള്‍കൂടി പിറവി എടുത്തിരുന്നു. ഒരു ലോകകപ്പില്‍ എന്നു മാത്രമല്ല, ഒരു വനിതാ ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ചെയ്‌സു ചെയ്ത് നേടിയ വിജയം എന്ന റിക്കോര്‍ഡ്.
ലോകകപ്പിലേക്ക് ഒരു പടികൂടി കടന്നു സെമിഫൈനലില്‍ എത്തിയെങ്കിലും ക്രിക്കറ്റാണ്, അടുത്ത മത്സരത്തില്‍ എന്തും സംഭവിക്കാം. പക്ഷേ, എല്ലാവരും എഴുതിത്തള്ളിയിടത്തുനിന്നും പൊരുതാനുള്ള സഞ്ജുവിന്റെ മനസും വിശ്വാസ സാക്ഷ്യവും ഞങ്ങള്‍ക്ക് മറക്കാനാവില്ല. കളി ലൈവായി കണ്ടുകൊണ്ടിരുന്ന കുട്ടികളുടെയും ചെറുപ്പക്കാരുടെയും മനസുകളില്‍ കോറിയിട്ട വിശ്വാസം അത്ര പെട്ടെന്നൊന്നും മാഞ്ഞുപോവില്ല. നന്ദി, സഞ്ജു വിശ്വാസം ഒളിച്ചുവയ്ക്കാനുള്ളതല്ല, പരസ്യമായി പ്രകടിപ്പിക്കാനുള്ളതാണെന്ന് ധൈര്യമായി പ്രഘോഷിച്ചതിന്.
ജോസഫ് മൈക്കിള്‍

