
വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പയെ ഹംഗറിയിലേക്ക് ക്ഷണിച്ച് ഹംഗേറിയന്‍ പ്രസിഡന്റ് തമാസ് സുല്യോക്. ഫെബ്രുവരി 21-ന് വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പ്രസിഡന്റ് പാപ്പയെ ഹംഗറിയിലേക്ക് ക്ഷണിച്ചത്.
ആഗോള സമാധാനത്തിന് വേണ്ടി വത്തിക്കാന്‍ നടത്തുന്ന ഇടപെടലുകളെ ഹംഗേറിയന്‍ പ്രസിഡന്റ് പ്രശംസിച്ചു. യൂറോപ്പില്‍ ഹംഗറിക്കൊപ്പം സമാധാനത്തിനായി നിലകൊള്ളുന്ന ഏറ്റവും ശക്തമായ ശബ്ദം വത്തിക്കാന്റേതാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്റ് എക്‌സില്‍ കുറിച്ചു. സമാധാനത്തിനായുള്ള സംയുക്ത പ്രതിബദ്ധതയായിരുന്നു ചര്‍ച്ചകളുടെ അടിസ്ഥാനമെന്നും ക്രൈസ്തവ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും പ്രസിഡന്റിന്റെ പോസ്റ്റില്‍ പറയുന്നു.
പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയത്രോ പരോളിനുമായും ഹംഗേറിയന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. സമൂഹത്തില്‍ കുടുംബങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരുടെ സംരക്ഷണത്തെക്കുറിച്ചും യുദ്ധം തുടരുന്ന മേഖലകളെക്കുറിച്ചും ചര്‍ച്ച ചെയ്തതായി വത്തിക്കാന്‍ മാധ്യമ ഓഫീസ് വ്യക്തമാക്കി.
മധ്യ യൂറോപ്യന്‍ രാജ്യമായ ഹംഗറിയിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും (ഏകദേശം 87%) ക്രൈസ്തവരാണ്. ഇതില്‍ 59 ശതമാനത്തോളം പേര്‍ കത്തോലിക്കാ വിശ്വാസികളാണ്. ക്രൈസ്തവ മൂല്യങ്ങള്‍ ഇന്നും മുറുകെ പിടിക്കുന്ന യൂറോപ്യന്‍ രാജ്യമായ ഹംഗറി ലോകമെമ്പാടും പീഡനത്തിനരയാകുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളും ശ്രദ്ധേയമാണ്.

