
പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ പോൾ കെൻഗോർ രചിച്ച ‘എ പോപ്പ് ആൻഡ് എ പ്രസിഡന്റ്’ എന്ന ഗ്രന്ഥത്തിൽ മുൻ യുഎസ് പ്രസിഡന്റ് റൊണാൾഡ് റെയ്ഗനും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയും തമ്മിലുണ്ടായിരുന്ന ആഴമേറിയ ആത്മബന്ധത്തിന്റെ പുതിയ വശങ്ങൾ വെളിപ്പെടുത്തുന്നു. ശീതയുദ്ധത്തിന്റെ കടുത്ത നാളുകളിൽ ലോകഗതിയെ മാറ്റിമറിച്ച ഈ രണ്ട് പ്രമുഖ നേതാക്കളും തമ്മിലുള്ള സൗഹൃദം കേവലം രാഷ്ട്രീയമായിരുന്നില്ലെന്നും, മറിച്ച് ആത്മീയമായ അടിത്തറയുള്ളതായിരുന്നുവെന്നും പുസ്തകം പറയുന്നു. റെയ്ഗന്റെ ജീവിതത്തിലെയും അന്ത്യയാത്രയിലെയും സവിശേഷമായ പല തീരുമാനങ്ങൾക്കും പിന്നിൽ പാപ്പയുമായുള്ള ഈ ആത്മബന്ധം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഏറ്റവും ശ്രദ്ധേയമായ ഒരു വെളിപ്പെടുത്തൽ റെയ്ഗന്റെ സംസ്കാര ചടങ്ങിലെ ഗാനം തിരഞ്ഞെടുത്തതുമായിബന്ധപ്പെട്ടതാണ്. താൻ ഒരു പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്നിട്ടും, തന്റെ അന്ത്യയാത്രയിൽ കത്തോലിക്കാസഭയിലെ പ്രസിദ്ധമായ “അവേ മരിയ” എന്ന പ്രാർത്ഥനാഗീതം ആലപിക്കണമെന്ന് റെയ്ഗൻ മുൻകൂട്ടി നിശ്ചയിച്ചിരുന്നു. അൽഷിമേഴ്സ് രോഗം അദ്ദേഹത്തിന്റെ സ്മരണകളെ ബാധിക്കുന്നതിനും വർഷങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹം എടുത്ത ഈ തീരുമാനം, ജോൺ പോൾ രണ്ടാമൻ പാപ്പയോടും കത്തോലിക്കാ പാരമ്പര്യത്തോടും അദ്ദേഹം പുലർത്തിയിരുന്ന ആഴമുള്ള ബന്ധത്തിന്റെ തെളിവായി ഗ്രന്ഥകർത്താവ് ചൂണ്ടിക്കാട്ടുന്നു. 2004-ൽ വാഷിംഗ്ടൺ നാഷണൽ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ഈ ഗീതം മുഴങ്ങിയത് ലോകമെമ്പാടുമുള്ള ക്രൈസ്തവവിശ്വാസികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ ലോകചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുന്നതിൽ ഇരുവരും നടത്തിയ സംയുക്ത നീക്കങ്ങളെക്കുറിച്ചും പുസ്തകം വാചാലമാകുന്നു. കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് കീഴിലായിരുന്ന കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പുതിയ പ്രഭാതം സമ്മാനിക്കുന്നതിൽ ഈ ‘വിശുദ്ധ സഖ്യം’ നിർണ്ണായക പങ്ക് വഹിച്ചു. കിഴക്കൻ യൂറോപ്പിലെ ജനതയുടെ പൗരാവകാശങ്ങൾക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി ഇവർ കൈകോർത്തപ്പോൾ, അത് ദശാബ്ദങ്ങളായി നിലനിന്നിരുന്ന ഇരുമ്പുമറകൾ ഭേദിക്കപ്പെടാനും സോവിയറ്റ് യൂണിയന്റെ പതനത്തിനും ശീതയുദ്ധം സമാധാനപരമായി അവസാനിക്കാനും വഴിതെളിച്ചു. ലോകത്ത് സമാധാനവും മനുഷ്യാവകാശങ്ങളും പുനഃസ്ഥാപിക്കാനുള്ള ഇവരുടെ നിശ്ചയദാർഢ്യം ചരിത്രത്തിലെ തന്നെ ഉജ്ജ്വലമായ അധ്യായമാണ്.
1981-ൽ രണ്ടുപേർക്കും നേരെയുണ്ടായ വധശ്രമങ്ങളെ അതിജീവിച്ചതിന് പിന്നിൽ ദൈവികമായ ഒരു ഇടപെടലുണ്ടെന്ന് ഇരുവരും ഉറച്ചു വിശ്വസിച്ചിരുന്നു. ഈ വിശ്വാസമാണ് കത്തോലിക്കാ സഭയുടെ തലവനെയും ലോകത്തെ വലിയൊരു ജനാധിപത്യ രാജ്യത്തിന്റെ പ്രസിഡന്റിനെയും കൂടുതൽ അടുപ്പിച്ചത്. വിശ്വാസവും നയതന്ത്രവും എപ്രകാരം ഒരുമിച്ചു പ്രവർത്തിക്കാമെന്നും, ഒരു ആത്മീയ കൂട്ടുകെട്ടിന് ലോകക്രമത്തിൽ എപ്രകാരം വലിയ മാറ്റങ്ങൾ കൊണ്ടുവരാമെന്നും ഈ ഗ്രന്ഥം അടിവരയിട്ടു പറയുന്നു.

