
മാഞ്ചസ്റ്റർ : അര്‍ബുദം ബാധിച്ച് മരണമടഞ്ഞ മാഞ്ചസ്റ്ററിലെ സര്‍വകലാശാല വിദ്യാര്‍ത്ഥിയായ പെദ്രോ ബാലസ്റ്ററിന്റെ നാമകരണനടപടികള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് വത്തിക്കാന്‍ പ്രതിനിധികള്‍ ഇംഗ്ലണ്ടിലെത്തി. 2018-ല്‍ 21 -ാം വയസിലായിരുന്നു പെദ്രോ ബാലസ്റ്ററിന്റെ മരണം. വിശുദ്ധിയുടെ പാതയില്‍ കാര്‍ലോ അക്യൂട്ടിസിന്റെയും പിയര്‍ ജോര്‍ജിയോ ഫ്രസാത്തിയുടെയും പിന്‍ഗാമിയായി മാറിയേക്കാവുന്ന പെദ്രോയുടെ നാമകരണ നടപടികള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിന്റെ പ്രാരംഭപടിയായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി വത്തിക്കാന്‍ സംഘം അഭിമുഖങ്ങള്‍ നടത്തിവരുകയാണ്.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ ഒരു കത്തോലിക്കാ കുടുംബത്തിലാണ് പെദ്രോ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സ്പാനിഷ് വംശജരും ഓപ്പസ് ദേയി കൂട്ടായ്മയിലെ അംഗങ്ങളുമായിരുന്നു. 2013-ല്‍ പെദ്രോയും ഓപ്പസ് ദേയിയില്‍ ചേരുകയും ജീവിതകാലം മുഴുവന്‍ ബ്രഹ്‌മചര്യം പിന്തുടരുന്ന ന്യൂമററി വിഭാഗത്തില്‍ അംഗമാവുകയും ചെയ്തു. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ കെമിക്കല്‍ എന്‍ജിനീയറിംഗ് പഠിച്ചുകൊണ്ടിരിക്കെയാണ് പെല്‍വിസ് കാന്‍സര്‍ സ്ഥിരീകരിച്ചത്. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ആശുപത്രിയിലെ ചികിത്സയ്ക്കിടെ കഠിന വേദനയുടെ നടുവിലും അദ്ദേഹം പുലര്‍ത്തിയ വിശുദ്ധിയും പ്രത്യാശയും നഴ്‌സുമാരെയും മറ്റ് രോഗികളെയും ഒരുപോലെ ആകര്‍ഷിച്ചിരുന്നു. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പെദ്രോ പാപ്പയോട് ഇപ്രകാരം പറഞ്ഞു- ‘എനിക്ക് കാന്‍സറാണെന്നും എല്ലാ വേദനകളും അങ്ങേയക്കും സഭയ്ക്കും വേണ്ടി ഞാന്‍ കാഴ്ചവയ്ക്കുകയാണെന്നും അങ്ങയെ അറിയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’
തന്റെ രോഗപീഡകള്‍ സഭയ്ക്കും ആത്മമാക്കളുടെ രക്ഷയ്ക്കും വേണ്ടി പെദ്രോ സമര്‍പ്പിച്ചു. ഏത് സാഹചര്യത്തിലും സന്തോഷത്തോടെയായിരിക്കാമെന്നും ദൈവത്തോട് ചേര്‍ന്നിരിക്കുക എന്നതിന്റെ അര്‍ത്ത സന്തോഷത്തവാനായിരിക്കു എന്നാണെന്നും പെദ്രോ നമ്മെ പഠിപ്പിക്കുന്നതായി ഒപ്പസ് ദേയി അംഗമായ ജാക്ക് വലേരോ പറയുന്നു. ഇതിനോടകം 28 ഭാഷകളിലേക്ക് പെദ്രോയുടെ മാധ്യസ്ഥം തേടിയുള്ള പ്രാര്‍ത്ഥനാ കാര്‍ഡുകള്‍ പരിഭാഷപ്പെടുത്തി കഴിഞ്ഞു. കൂടാതെ ‘എ ഫ്രണ്ട് ഇന്‍ ഹെവന്‍’ എന്ന പേരില്‍ പെദ്രോയുടെ ജീവിതത്തെ പരിചയപ്പെടുത്തുന്ന ഒരു ഡോക്യുമെന്ററിയും പുറത്തിറങ്ങിയിട്ടുണ്ട്.
