
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ ഐക്യനാടുകളില്‍ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ പ്രത്യയശാസ്ത്രത്തിന് സ്വീകാര്യത കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. ജെന്‍ഡര്‍ ഐഡിയോളജി പോലുള്ള വിനാശകരമായ ആശയസംഹിതകള്‍ പഠിപ്പിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നല്ല മറിച്ച് ശാസ്ത്രീയമോ ധാര്‍മികമോ ആയ യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ പ്രത്യയശാസ്ത്രത്തിന്റെ ദോഷവശങ്ങള്‍ പൊതുസമൂഹം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞുവയ്ക്കുന്നത്.
ജൈവശാസ്ത്രപരമായ ലിംഗാവസ്ഥയെ തള്ളിക്കളഞ്ഞുകൊണ്ട് ‘കണ്‍വേര്‍ഷന്‍ തെറാപ്പികള്‍ക്കും’ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്കും വിധേയരായവരുടെ ദുരനുഭവങ്ങളും ഈ വിഷയത്തില്‍ കോടതി നടത്തിയ ശക്തമായ ഇടപെടലുകളും അതിന് നിമിത്തമായ പ്രധാന കാരണങ്ങളാണ്.
2026 ഫെബ്രുവരിയില്‍ ന്യൂയോര്‍ക്കിലുണ്ടായ ഒരു കോടതി വിധി മെഡിക്കല്‍ മേഖലയില്‍ സമൂല പരിഷ്‌കരണത്തിന് കാരണമായി. തന്റെ 16-ാം വയസില്‍ മതിയായ പരിശോധനകളില്ലാതെ സ്തനങ്ങള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ സര്‍ജനും സൈക്കോളജിസ്റ്റിനുമെതിരെ ഫോക്‌സ് വാരിയന്‍ എന്ന യുവതി നല്‍കിയ കേസില്‍ 2 മില്യണ്‍ ഡോളറാണ് ന്യൂയോര്‍ക്ക് കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. ‘മരിച്ച മകളേക്കാള്‍ നല്ലത് ജീവിക്കുന്ന മകനാണ്’ എന്ന വൈകാരിക സമ്മര്‍ദ്ദം ചെലുത്തിയാണ് ഡോക്ടര്‍മാര്‍ ഈ ശസ്ത്രക്രിയ നടത്തിയതെന്ന് വാരിയന്റെ അമ്മ പറഞ്ഞു.
ഈ വിധിയെത്തുടര്‍ന്ന് അമേരിക്കന്‍ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സര്‍ജന്‍സ് 19 വയസില്‍ താഴെയുള്ളവര്‍ക്ക് ഇത്തരം ശസ്ത്രക്രിയകള്‍ ശുപാര്‍ശ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി. തുടര്‍ന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനും സമാനമായ പ്രസ്താവന പുറപ്പെടുവിച്ചു.
കുട്ടികള്‍ സ്‌കൂളുകളില്‍ തങ്ങളുടെ ജെന്‍ഡര്‍ മാറ്റി ഉപയോഗിക്കുന്നത് മാതാപിതാക്കളില്‍നിന്ന് മറച്ചുവെക്കണമെന്ന കാലിഫോര്‍ണിയയിലെ നിയമം സുപ്രീം കോടതി റദ്ദാക്കിയതും ട്രാന്‍സ്‌ജെന്‍ഡര്‍ പ്രത്യയശാസ്ത്രത്തിന് കനത്ത തിരിച്ചടിയായി. 6-3 എന്ന ഭൂരിപക്ഷത്തിലാണ് കോടതി ഈ തീരുമാനം എടുത്തത്. കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കുള്ള സ്വാഭാവികമായ അവകാശത്തെയും മതസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് ഇത്തരം ‘രഹസ്യ ലിംഗമാറ്റ’ നിയമങ്ങളെന്ന് കോടതി നിരീക്ഷിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ലിംഗമാറ്റത്തിനുള്ള മരുന്നുകളും ഹോര്‍മോണ്‍ ചികിത്സയും നല്‍കുന്നത് നിരോധിച്ച ടെന്നസിയിലെ നിയമം സുപ്രീം കോടതി ശരിവെച്ചതും നിര്‍ണായകമായി. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം പരീക്ഷണങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കാനുള്ള കോടതിയുടെ ജാഗ്രത പ്രകൃതിവിരുദ്ധമായ വിധത്തില്‍ ലിംഗമാറ്റത്തിന് ശ്രമിക്കുന്നതിലെ അപാകത പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയായി മാറി.
പെണ്‍കുട്ടികളുടെ കായിക മത്സരങ്ങളില്‍ ജൈവശാസ്ത്രപരമായി പുരുഷന്മാരായവര്‍ തങ്ങള്‍ സ്ത്രീ ജെന്‍ഡറിലുള്ളവരാണെന്ന അവകാശവാദം ഉന്നയിച്ച് പങ്കെടുക്കുന്നത് ജെന്‍ഡര്‍ ഐഡിയോളജിയെ പിന്തുണയ്ക്കുന്നവര്‍ക്കു പോലും തലവേദനയായിരുന്നു. ഇത് തടയുന്ന നിയമങ്ങള്‍ ഐഡഹോ, വെസ്റ്റ് വെര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയിരുന്നു. കായികരംഗത്ത് പെണ്‍കുട്ടികള്‍ക്ക് ലഭിക്കേണ്ട തുല്യനീതി ഉറപ്പാക്കാന്‍ ഇത് അനിവാര്യമാണ്.
പരമ്പരാഗതമായ കുടുംബ വ്യവസ്ഥയും ലിംഗബോധവുമാണ് ഒരു സമൂഹത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിന് ആധാരമെന്ന് തിരിച്ചറിഞ്ഞ് ശാസ്ത്രീയ വീക്ഷണങ്ങളിലേക്കും പരമ്പരാഗത കുടുംബ മൂല്യങ്ങളിലേക്കും സമൂഹം മടങ്ങുന്നു എന്ന സൂചനയാണ് അമേരിക്കയിലെ ഈ നിയമപരമായ മാറ്റങ്ങള്‍ നല്‍കുന്നത്. ഒരു വ്യക്തിയുടെ ലിംഗസ്വത്വം ജനനസമയത്ത് നിര്‍ണയിക്കപ്പെടുന്ന ജൈവശാസ്ത്രപരമായ സത്യമാണ്. അത് ഒരു വ്യക്തിയുടെ വികാരങ്ങളുടെയോ ഇഷ്ടത്തെയോ ആസ്പദമാക്കി മാറ്റാവുന്ന ഒന്നല്ലെന്നും യുക്തിയുടെയും പ്രകൃതി നിയമങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിര്‍മിക്കപ്പെടേണ്ടതെന്നുമുള്ള ബോധ്യം സമൂഹത്തില്‍ ശക്തമാവുകയാണ്. അപക്വമായ പ്രായത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ കുട്ടികളുടെ ജീവിതം തകര്‍ക്കാതിരിക്കാന്‍ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും ഇടപെടല്‍ അനിവാര്യമാണെന്ന് അമേരിക്കന്‍ ജനത തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു.

