
വത്തിക്കാന്‍ സിറ്റി: അയല്‍ക്കാരനെ മുറിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്ന വാക്കുകള്‍ ഒഴിവാക്കാനുള്ള ആഹ്വാനവുമായി ലിയോ 14-ാമന്‍ പാപ്പയുടെ നോമ്പുകാല സന്ദേശം. പരമ്പരാഗതമായ ഉപവാസത്തിനൊപ്പം മറ്റുള്ളവരെ ക്ഷമയോടെ ശ്രവിക്കാനും കൂട്ടായ്മയില്‍ വളരാനുമുള്ള ശക്തമായ ആഹ്വാനമാണ് ‘ശ്രവണവും ഉപവാസവും: മാനസാന്തരത്തിന്റെ കാലമായ നോമ്പ്’ എന്ന ശീര്‍ഷകത്തിലുള്ള സന്ദേശത്തിന്റെ സാരാംശം.
ദൈവത്തെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പുനഃപ്രതിഷ്ഠിക്കാനുള്ള അവസരമാണ് ക്രൈസ്തവര്‍ക്ക് നോമ്പുകാലമെന്ന് പാപ്പ ഓര്‍മിപ്പിച്ചു. ദൈവത്തിന്റെ വചനം നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ അനുവദിക്കുമ്പോഴാണ് മാനസാന്തരത്തിന്റെ ഒരോ യാത്രയും ആരംഭിക്കുന്നത്. നമ്മുടെ ജീവിത്തിന് ചുറ്റുമുള്ള നിരവധി ശബ്ദങ്ങളുടെ മധ്യേ, ക്ലേശിതരും അസ്വസ്ഥരുമായവരുടെ നിലവിളിയോട് പ്രതികരിക്കുവാന്‍ വിശുദ്ധ ഗ്രന്ഥം നമ്മെ സഹായിക്കുന്നു. ഉപവാസം അനുഷ്ഠിക്കുന്നതിലൂടെ നമ്മുടെ ആഗ്രഹങ്ങളെ വിമലീകരിക്കാനും ഹൃദയത്തെ സ്വതന്ത്രമാക്കാനും വിശാലമാക്കി ദൈവത്തിലേക്കും നന്മപ്രവൃത്തികളിലേക്കും തിരിക്കാനും സാധിക്കും. നീതിക്കുവേണ്ടിയുള്ള ദാഹം നിലനിര്‍ത്താന്‍ ഉപവാസം നമ്മെ സഹായിക്കുമെന്നും പാപ്പ പറഞ്ഞു.
പരമ്പരാഗതമായ ഉപവാസത്തിനൊപ്പം വാക്കുകളെ നിരായുധീകരിച്ചുകൊണ്ടും നിര്‍ദ്ദയമായ വാക്കുകളും പെട്ടന്നുള്ള വിധികളും ഒഴിവാക്കിക്കൊണ്ടും നമ്മുടെ കൂടെയില്ലാത്തവരെയും തങ്ങളെത്തന്നെ പ്രതിരോധിക്കാന്‍ സാധിക്കാത്തവരെയും കുറ്റം പറയുന്നതില്‍ നിന്ന് പിന്തിരിഞ്ഞുകൊണ്ടും ഈ നോമ്പുകാലം കൂടുതല്‍ അര്‍ത്ഥവത്താക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. പകരം ശ്രദ്ധയോടെ സംസാരിക്കാനും കാരുണ്യവും ബഹുമാനവും കുടുംബങ്ങളിലും സുഹൃത്തുക്കളുടെ ഇടയിലും സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ സംവാദങ്ങളിലും മാധ്യമങ്ങളിലും ഉപയോഗിക്കാനും പാപ്പ വിശ്വാസികളെ ക്ഷണിച്ചു. അങ്ങനെ ചെയ്താല്‍ വിദ്വേഷത്തിന്റെ വാക്കുകള്‍ പ്രത്യാശയുടെയും സമാധാനത്തിന്റെയും വാക്കുകള്‍ക്ക് വഴിമാറുമെന്നും പാപ്പ വ്യക്തമാക്കി.
