
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലെ വെളുത്ത പുകച്ചുരുളുകള്‍ ലോകത്തിന് പ്രത്യാശയുടെ പുതിയൊരു നാമം സമ്മാനിച്ചിട്ട് ഇന്ന് (മെയ് 8) ഒരു വര്‍ഷം തികയുന്നു. ഒരു വര്‍ഷംമുമ്പ് ഉയര്‍ന്നുപൊങ്ങിയ ആ പുകള്‍ച്ചുരുളുകള്‍ സംരക്ഷണകവചം പോലെ ലോകത്തെ ഇപ്പോഴും പൊതിഞ്ഞുപിടിച്ചിരിക്കുകയാണ്. അതുകൊണ്ടാകാം മെയ് എട്ടിന്റെ പുലരിക്ക് സവിശേഷമായൊരു സുഗന്ധം അനുഭവപ്പെടുന്നത്. അധികാരത്തിന്റെ ചെങ്കോലിനേക്കാള്‍, അശരണരുടെ കണ്ണീരൊപ്പുന്ന തൂവാലയ്ക്ക് വില നല്‍കിയ പോയവര്‍ഷം ആത്മീയതയുടെ ഒരു പുതുവസന്തമായിരുന്നു.
ലിയോ പതിനാലാമന്‍ എന്ന പേരിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് വിശ്വാസത്തിന്റെയും ആര്‍ദ്രതയുടെയും മഹാസമുദ്രമാണ്. വത്തിക്കാന്റെ തിളങ്ങുന്ന ചുവരുകള്‍ക്കുള്ളിലല്ല, ചേരികളിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും ക്രിസ്തുവിനെ തിരയുന്ന ഒരു തീര്‍ത്ഥാടകനെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അധികാരത്തിന്റെ സങ്കീര്‍ണ്ണതകളിലല്ല, ജനങ്ങളുടെ ഇടയിലാണ് തന്റെ ഇടമെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു.
കരുതലിന്റെ കരങ്ങള്‍
നിസഹായര്‍ക്കായി അദ്ദേഹം ഉയര്‍ത്തിയ ശബ്ദം പലപ്പോഴും ലോകനേതാക്കന്മാരുടെ ഉറക്കംകെടുത്തുന്നതായി മാറി. നിസഹായരായ കുഞ്ഞുങ്ങളുടെ നിലവിളിയും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട സ്ത്രീകളുടെ വിങ്ങലുകളും പാപ്പയെ വല്ലാതെ ഉലക്കുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ ജീവിതമെന്ന ചോദ്യചിഹ്നത്തിന്റെ മുമ്പില്‍ ഉഴറിനില്ക്കുന്ന കുടുംബനാഥന്മാരും പാപ്പയുടെ സങ്കടങ്ങളാണ്. അതുകൊണ്ടുതന്നെ യുദ്ധങ്ങള്‍ക്കും നീതിനിഷേധങ്ങള്‍ക്കും പട്ടിണിക്കുമെതിരെ സന്ധിയില്ലാസമരത്തിലാണ് ഈ വലിയ മുക്കുവന്‍. യുദ്ധത്തിനെതിരെ നിലപാടു സ്വീകരിക്കുമ്പോള്‍ അപ്പുറത്താരാണെന്നത് ഈ പത്രോസിന്റെ പിന്‍ഗാമിക്ക് പ്രശ്‌നമല്ല.
യുദ്ധത്തിന്റെ കെടുതികളനുഭവിക്കുന്ന ലബനനി ലെയും ഉക്രെയ്നിലെയും ജനങ്ങള്‍ക്ക് ദിവസങ്ങള്‍ക്കുമുമ്പ് വത്തിക്കാന്‍ വീണ്ടും സഹായ സഹസ്തം നീട്ടിയിരുന്നു. ഏപ്രില്‍ 25-ന് റോമിലെ സെന്റ് സോഫിയ ബസിലിക്കയില്‍ നിന്നും ഉക്രെയ്നിലേക്ക് പുറപ്പെട്ടത് യുദ്ധം ആരംഭിച്ചതിനുശേഷമുള്ള 150-ാമത്തെ ട്രക്ക് ആയിരുന്നു. യുദ്ധം കടുത്ത പ്രതിസന്ധി സൃഷ്ടിച്ച ലെബനനിലേക്ക് അയച്ചത് 15,000 അവശ്യ മരുന്നുകളാണ്. ഒരുവശത്ത് വിദ്വേഷം പടരുമ്പോള്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ലേപനം പുരട്ടി മുറിവുണക്കുന്നതിനുള്ള കഠിനപരിശ്രമത്തിലാണ് പാപ്പ.
സ്‌നേഹത്തിന്റെ പുതിയ ഭൂപടം
‘സഭ ഒരു കോട്ടയല്ല, മറിച്ച് എല്ലാവര്‍ക്കും വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന ഒരു വീടാണ്’ എന്ന പാപ്പയുടെ വാക്കുകള്‍തന്നെ എത്ര വലിയ സാന്ത്വനവും പ്രത്യാശയുമാണ് പകരുന്നത്. പാപ്പയുടെ വാക്കുകള്‍ നിയമസംഹിതകളല്ല, മറിച്ച് മുറിവേറ്റവര്‍ക്കുള്ള ലേപനമാണ്. പ്രകൃതിയുടെയും പാവങ്ങളുടെയും ഇടയന്‍ ലിയോ പതിനാലാമന്റെ ഒന്നാം വാര്‍ഷികം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഭൂമിയെന്ന ‘പൊതു ഭവന’ത്തെക്കുറിച്ചുകൂടിയാണ്. മനുഷ്യന്റെ കണ്ണീരും പ്രകൃതിയുടെ നിലവിളിയും ഒന്നാണെന്ന് അദ്ദേഹം ലോകത്തെ പഠിപ്പിച്ചു.
ഒരു വര്‍ഷം എന്നത് കാലത്തിന്റെ പുസ്തകത്തിലെ ചെറിയൊരു ഇടവേള മാത്രമായിരിക്കാം. ലിയോ പതിനാലാമന്‍ ആ സമയംകൊണ്ട് സ്‌നേഹത്തിന്റെ സുവര്‍ണ്ണനൂലുകൊണ്ട് ലക്ഷക്കണക്കിന് ഹൃദയങ്ങളെ കൂട്ടിയിണക്കികഴിഞ്ഞിരിക്കുന്നു. സ്വര്‍ണ്ണ ത്തിന്റെ തിളക്കത്തെക്കാള്‍ സ്‌നേഹത്തിന്റെ വെളിച്ചമാണ് ലോകത്തെ രക്ഷിക്കുക എന്ന് നിശബ്ദമായ പുഞ്ചിരിയിലൂടെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
ലിയോ മാര്‍പാപ്പയുടെ മുഖം ഒരു പ്രാര്‍ത്ഥന പോലെയാണ്. ചുളിവുകള്‍ വീണ ആ നെറ്റിത്തട ത്തില്‍ ലോകത്തിന്റെ മുഴുവന്‍ ആകുലതകളും വായിച്ചെടുക്കാം. എന്നാല്‍, അദ്ദേഹത്തിന്റെ കണ്ണുകളിലെ തിളക്കം തളര്‍ന്നുപോകുന്നവര്‍ക്കൊരു താങ്ങാണ്. അദ്ദേഹത്തിന്റെ പാതകള്‍ ഇനിയും ലോകത്തിന് വെളിച്ചം പകരട്ടെ, ആ ഇടയശബ്ദം ഭൂമിയുടെ അതിരുകള്‍ വരെ മാറ്റൊലികൊള്ളട്ടെ.
ജോസഫ് മൈക്കിള്‍

