
വത്തിക്കാന്‍ സിറ്റി: ‘ലബോറട്ടി അല്‍ഗോരിതങ്ങളുടെ’ അടിസ്ഥാനത്തില്‍ ഗര്‍ഭസ്ഥശിശുവിന്റെയോ വാര്‍ധക്യത്തിലെത്തിയ വ്യക്തിയുടെയോ ജീവനുമേല്‍ ഒരു ഡോക്ടറും തീരുമാനമെടുക്കരുതെന്ന ശക്തമായ മുന്നറിയിപ്പുമായി ലിയോ 14-ാമന്‍ പാപ്പ. മരണം ആസൂത്രണം ചെയ്യാനുള്ള ഉപാധിയായി വൈദ്യശാസ്ത്രം ഒരിക്കലും മാറരുതെന്നും ജെറോം ലെജ്യൂണ്‍ ഫൗണ്ടേഷന്‍ അംഗങ്ങളുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പാപ്പ പറഞ്ഞു. ആധുനിക ജനിതകശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജെറോം ലെജ്യൂണാണ് ഡൗണ്‍ സിന്‍ഡ്രോമിന് കാരണമാകുന്ന ജനിതക തകരാര്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചായിരുന്നു ജെറോം ലെജ്യൂണ്‍ ഫൗണ്ടേഷന്‍ അംഗങ്ങളുമായുള്ള പാപ്പയുടെ കൂടിക്കാഴ്ച.
കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും മാര്‍പാപ്പ ഹൃദയപൂര്‍വ്വം ആശ്ലേഷിച്ചു. ജീവന്റെ സംസ്‌കാരവും പൊതുനന്മയും സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ഫൗണ്ടേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പാപ്പ തന്റെ പിന്തുണ ഉറപ്പു നല്‍കി.
1958-ല്‍ ഡൗണ്‍ സിന്‍ഡ്രോമിന് കാരണമാകുന്ന ജനിതക തകരാര്‍ കണ്ടെത്തിയ ജെറോം ലെജ്യൂണിന്റെ നിലപാടുകളെ മാര്‍പ്പാപ്പ പ്രകീര്‍ത്തിച്ചു. തന്റെ കണ്ടെത്തല്‍ പില്‍ക്കാലത്ത് ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ കുഞ്ഞുങ്ങളെ ജനനത്തിനു മുന്‍പ് തന്നെ ഇല്ലാതാക്കാന്‍ ഉപയോഗിച്ചതിനെ ലെജ്യൂണ്‍ ശക്തമായി എതിര്‍ത്തിരുന്നു. ശാസ്ത്രലോകത്തുനിന്ന് നേരിട്ട വലിയ കുറ്റപ്പെടുത്തലുകള്‍ അവഗണിച്ചും അദ്ദേഹം ദുര്‍ബലരായ കുഞ്ഞുങ്ങളുടെ ജീവനായി നിലകൊണ്ടു. ഈ പ്രവണതയെ ‘ക്രോമസോം വംശീയത’ എന്നാണ് ലെജ്യൂണ്‍ വിശേഷിപ്പിച്ചത്. ‘രോഗത്തോടുള്ള വിദ്വേഷവും രോഗിയോടുള്ള സ്‌നേഹവുമാണ് വൈദ്യശാസ്ത്രം’ എന്ന ലെജ്യൂണിന്റെ വിഖ്യാത വചനം ഉദ്ധരിച്ച പാപ്പ അദ്ദേഹത്തെപ്പോലെ ജീവന്റെ സംസ്‌കാരത്തെ ആശ്ലേഷിച്ചുകൊണ്ട് പൊതുനന്മയ്ക്കുമായി പ്രവര്‍ത്തിക്കാന്‍ ഫൗണ്ടേഷന്‍ അംഗങ്ങളോട് ആഹ്വാനം ചെയ്തു.
ജെറോം ലെജ്യൂണിന്റെ ‘ധീരമായ പുണ്യങ്ങളെ’ ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് കത്തോലിക്ക സഭ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചിരുന്നു.

