
മാഡ്രിഡ്: യേശുവിന്റെ തിരുഹൃദയമാകുന്ന സ്‌നേഹസാഗം കണ്ടെത്താന്‍ മറ്റുള്ളവരെയും സഹായിക്കുവാനുള്ള ആഹ്വാനവുമായി പാപ്പയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് വിരാമം.ക്രിസ്തുവിന്റെ തിരുഹൃദയം മനുഷ്യചരിത്രത്തിന്റെ കേന്ദ്രബിന്ദുവാണെന്നും ആര്‍ക്കും ഇവിടെ ഒറ്റപ്പെടലോ തിരസ്‌കരണമോ അനുഭവപ്പെടില്ലെന്നും തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ ടെനറിഫിലെ സാന്റാ ക്രൂസ് തുറമുഖത്ത് അര്‍പ്പിച്ച സമാപന ദിവ്യബലിയില്‍ പാപ്പ പറഞ്ഞു.
അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെ തീരത്ത്, കാനറി ദ്വീപിന്റെ മണ്ണില്‍ പ്രാര്‍ത്ഥനാനിരതരായ പതിനായിരങ്ങളോട് നടത്തിയ പ്രസംഗം സ്‌പെയിനിലേക്ക് നടത്തിയ ചരിത്രപരമായ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ സമാപനം കൂടെയായി മാറി. ഈ ഭൂമിയില്‍ ഒരു മനുഷ്യനും ഒറ്റപ്പെട്ടെ ദ്വീപല്ലെന്നും നമ്മുടെ ക്രിസ്തീയ ജീവിതം മറ്റുള്ളവരിലേക്കും ദൈവത്തിലേക്കും നിരന്തരം നീളുന്ന ഒരു തീര്‍ത്ഥാടനമാണെന്നും പാപ്പ വിശ്വാസികളെ ഓര്‍മിപ്പിച്ചു. പുതിയതായി എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് ഭൗതിക സഹായങ്ങള്‍ നല്‍കുന്നതിനൊപ്പം അവരെ സഹോദരങ്ങളായികണ്ട് നെഞ്ചോട് ചേര്‍ക്കാന്‍ പ്രാദേശിക സമൂഹങ്ങള്‍ക്ക് കഴിയണമെന്ന് പാപ്പ പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവന്‍ പകര്‍ന്നു നല്‍കുമ്പോഴാണ് നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.
മാഡ്രിഡ്, ബാഴ്‌സലോണ, മോണ്ട്‌സെറാറ്റ്, കാനറി ദ്വീപുകള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമിലേക്ക് മടങ്ങുന്ന വേളയില്‍ സ്‌പെയിന്‍ ജനത നല്‍കിയ സ്‌നേഹത്തിന് അദ്ദേഹം നന്ദി പറഞ്ഞു. അറ്റ്‌ലാന്റിക്കിന്റെ തീരത്ത് തടിച്ചുകൂടിയ ജനസമുദ്രത്തിന്റെ പ്രാര്‍ത്ഥനകള്‍ക്കും കണ്ണീരിനും നടുവില്‍, സ്‌നേഹത്തിന്റെ പുതിയൊരു ലോകം പണിയാനുള്ള സന്ദേശവുമായാണ് പാപ്പ റോമിലേക്ക് മടങ്ങിയത്. സാങ്കേതിക തകരാര്‍ നിമിത്തം പാപ്പയുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയാതെ വന്നതിനാല്‍ സ്‌പെയിന്‍ രാജാവിന്റെ വിമാനത്തിലായിരുന്നു പാപ്പയുടെ റോമിലേക്കുള്ള മടക്കയാത്ര.

