
വത്തിക്കാന്‍ സിറ്റി: വിമാനങ്ങള്‍ എപ്പോഴും സമാധാനത്തിന്റെ വാഹകരായിരിക്കണമെന്നും ഒരിക്കലും യുദ്ധത്തിന്റേതായിരിക്കരുതെന്നും ലിയോ 14-ാമന്‍ മാര്‍പാപ്പ. 20 -ാം നൂറ്റാണ്ടിലെ ലോകമഹായുദ്ധങ്ങള്‍ ഉള്‍പ്പടെയുള്ള ദുരന്തപൂര്‍ണമായ അനുഭവങ്ങള്‍ക്ക് ശേഷം ആകാശത്തുനിന്നുള്ള ആക്രമണങ്ങള്‍ ലോകത്ത് എന്നന്നേക്കുമായി നിരോധിക്കപ്പെടേണ്ടതായിരുന്നുവെന്ന് പാപ്പ പറഞ്ഞു. പാപ്പയുടെ അപ്പസ്‌തോലിക് യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഇറ്റലിയുടെ ദേശീയ വിമാനക്കമ്പനിയായ ‘ഐടിഎ എയര്‍വേയ്സിന്റെ’ അധികൃതരുമായും ജീവനക്കാരുമായും വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
ആകാശത്തുനിന്നും മരണവും നാശവും വരുമെന്ന ഭീതിയില്‍ ആരും ജീവിക്കാനിടയാകരുത്. സാങ്കേതികവിദ്യയുടെ വളര്‍ച്ച അതില്‍ത്തന്നെ ക്രിയാത്മകമാണെങ്കിലും യുദ്ധത്തിനായി ഉപയോഗിക്കുന്നത് പുരോഗതിയല്ല, മറിച്ച് പിന്നോട്ടുള്ള പോക്കാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
സമാധാനത്തിന്റെ ദൂതനായാണ് പത്രോസിന്റെ പിന്‍ഗാമികള്‍ എപ്പോഴും മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് പാപ്പ പറഞ്ഞു. പാപ്പയുടെ പാതകള്‍ സംവാദത്തിന്റെ പാലങ്ങളും കൂട്ടായ്മയും സാഹോദര്യവും വളര്‍ത്തുന്നവയുമാണ്്. എന്നാല്‍ പലപ്പോഴും വിമാനങ്ങള്‍ നശീകരണവും ഭയവും വിതയ്ക്കാന്‍ ഉപയോഗിക്കുന്നു.
ഏപ്രില്‍ 13-ന് ലിയോ 14-ാമന്‍ പാപ്പയുടെ ഈ വര്‍ഷത്തെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം ആരംഭിക്കുകയാണ്. അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ രാജ്യങ്ങളിലേക്കുള്ള ഈ യാത്രയിലും പാപ്പ ഐടിഎ എയര്‍വേയ്സിന്റെ സേവനം ഉപയോഗിക്കും.

