
തൃശൂർ: ചരിത്രപ്രസിദ്ധമായ പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിലേക്ക് തൃശൂർ അതിരൂപത നടത്തുന്ന 29-ാമത് മഹാതീർത്ഥാടനം ഈ മാസം 22-ന് നടക്കും.
എ.ഡി. 52-ൽ വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ച പാലയൂർ പള്ളിയിലേക്കുള്ള ഈ വർഷത്തെ പദയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി അതിരൂപതാ അധികൃതർ അറിയിച്ചു.
22-ന് പുലർച്ചെ 4 മണിക്ക് തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം മുഖ്യ പദയാത്ര ആരംഭിക്കും. അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് യാത്ര ഉദ്ഘാടനം ചെയ്യും. ലൂർദ് കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാന് പേപ്പൽ പതാക കൈമാറിക്കൊണ്ടാണ് പദയാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള തീർത്ഥാടകർ രാവിലെ 11 മണിയോടെ പാലയൂർ തീർത്ഥകേന്ദ്രത്തിൽ സംഗമിക്കും.
തീർത്ഥാടനത്തോടനുബന്ധിച്ച് പാലയൂരിൽ നടക്കുന്ന പൊതുസമ്മേളനം സി.ബി.സി.ഐ. (CBCI) പ്രസിഡന്റ് കർദിനാൾ ആന്റണി പൂല ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.
സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, ബിഷപ്പ് എമിരറ്റസ് മാർ ബോസ്കോ പുത്തൂർ, വികാരി ജനറാൾമാരായ മോൺ. ജോസ് കോനിക്കര, മോൺ. ജെയ്സൺ കൂനംപ്ലാക്കൽ, ചാൻസലർ ഫാ. ഡൊമിനിക് തലക്കോടൻ, പ്രൊക്യൂറേറ്റർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, പാലയൂർ തീർത്ഥകേന്ദ്രം റെക്ടർ ഫാ. ഡേവിസ് കണ്ണമ്പുഴ, ജനറൽ കൺവീനർ ഫാ. ജോൺപോൾ ചെമ്മണ്ണൂർ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, പാലയൂർ തീർത്ഥകേന്ദ്രം സെക്രട്ടറി സി. എൽ ജോയ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
മഹാതീർത്ഥാടനത്തിന് മുന്നോടിയായി, അമ്പതു നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 9 മണിക്ക് തൃശൂർ പുത്തൻപള്ളി ബസിലിക്കയിൽ നിന്ന് ജാഗരണ പദയാത്രകൾ നടന്നുവരുന്നുണ്ട്. തീർത്ഥാടനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണെന്ന് സംഘാടകർ അറിയിച്ചു.

