
തൃശൂർ: ലോകമെമ്പാടുമുള്ള മലയാളി ക്രൈസ്തവർക്കും കേരളസഭയ്ക്കും ഒരുപോലെ അഭിമാനമായി, ജർമനിയിലെ ചരിത്രപ്രസിദ്ധമായ മൈൻസ് രൂപതയുടെ സഹായമെത്രാനായി മോൺ. ജോഷി പൊട്ടയ്ക്കൽ നാളെ അഭിഷിക്തനാകും. കർമ്മലീത്ത മാതൃസഭാംഗമായ (O.Carm) ഇദ്ദേഹം, ജർമ്മൻ സഭയുടെ സുപ്രധാന സ്ഥാനങ്ങളിലൊന്നിലേക്ക് ഉയർത്തപ്പെടുന്നത് പ്രവാസ മലയാളി വൈദികരുടെ സേവന മികവിനുള്ള വലിയൊരു അംഗീകാരം കൂടിയാണ്.
മൈൻസ് രൂപതയുടെ കത്തീഡ്രലായ സെന്റ് മാർട്ടിൻസ് ഡോമിൽ ജർമൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മെത്രാഭിഷേക ചടങ്ങുകൾ നടക്കുന്നത്. മൈൻസ് മെത്രാൻ ഡോ. പീറ്റർ കോൾഗ്രാഫ് മുഖ്യകാർമികനാകും. ജർമനിയിലെ വിവിധ രൂപതകളിൽ നിന്നുള്ള മെത്രാന്മാരും വൈദികരും വിശ്വാസികളും ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കും. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള സംഘം ചടങ്ങിൽ പങ്കെടുക്കാൻ ഇതിനോടകം ജർമനിയിൽ എത്തിയിട്ടുണ്ട്.
എഡി 746-ൽ സ്ഥാപിതമായ മൈൻസ് രൂപതയുടെ 1300 വർഷത്തോളമുള്ള ചരിത്രത്തിൽ ആദ്യമായാണ് ജർമൻകാരനല്ലാത്ത ഒരു വൈദികൻ മെത്രാൻ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. റോമിന് പുറത്തുള്ള ‘പരിശുദ്ധ സിംഹാസനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ രൂപതയുടെ ചരിത്രത്തിൽ, മലയാളിയായ മോൺ. ജോഷി പൊട്ടയ്ക്കലിന്റെ പേര് ഇടം നേടും. ലിയോ പതിനാലാമൻ മാർപാപ്പ 2025 നവംബർ 26-നായിരുന്നു ഇദ്ദേഹത്തെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
കോതമംഗലം രൂപതയിലെ മേഴുകുന്നം ഇടവകാംഗമായ പൊട്ടയ്ക്കൽ ജോർജ് – ഏലിയാമ്മ ദമ്പതികളുടെ മകനാണ് മോൺ. ജോഷി പൊട്ടയ്ക്കൽ. 2003-ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2004 മുതലാണ് ജർമനിയിൽ സേവനമനുഷ്ഠിച്ചു തുടങ്ങിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മൈൻസ് രൂപതയിലെ വിവിധ ഇടവകകളിൽ അജപാലന ശുശ്രൂഷ നടത്തിവരികയായിരുന്നു. യുവാക്കളുടെ ഇടയിലുള്ള പ്രവർത്തനങ്ങളും വൈദികർക്കായുള്ള രൂപതാതല ചുമതലകളും അദ്ദേഹത്തിന് സഭയ്ക്കുള്ളിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തു.
മെത്രാഭിഷേകത്തോടനുബന്ധിച്ച് നാളെ രാവിലെ 6.15-ന് ചേറ്റുപുഴ കർമ്മലീത്ത ആശ്രമ ഇടവകയിൽ പ്രത്യേക ദിവ്യബലി അർപ്പിക്കും. കാർമൽ സദൻ പ്രിയോർ ഫാ. തോമസ് കുന്നപ്പള്ളിൽ മുഖ്യകാർമികത്വം വഹിക്കും. ഒ.കാം സഭയുടെ സെന്റ് തോമസ് പ്രൊവിൻസിനു കീഴിലുള്ള ഇന്ത്യയിലെ എല്ലാ ആശ്രമങ്ങളിലും പ്രത്യേക പ്രാർത്ഥനകൾ ഉണ്ടാകും. മെയ് മാസത്തിൽ ഇന്ത്യയിലെത്തുന്ന ബിഷപ്പിന് ജന്മനാടായ കോതമംഗലത്തും സഭയുടെ നേതൃത്വത്തിലും ഉജ്ജ്വലമായ സ്വീകരണമാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

