
റാഞ്ചി (ജാര്‍ഖണ്ഡ്): വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ചാരിറ്റി സന്യാസ സമൂഹത്തെയും കത്തോലിക്കാ സഭയെയും ഏറെ അപകീര്‍ത്തിപ്പെടുത്തിയ 2018-ലെ ശിശുക്കടത്ത് കേസ് അടിസ്ഥാനരഹിതമാണെന്ന് ഒടുവില്‍ നീതിപീഠം കണ്ടെത്തിയിരിക്കുന്നു. പ്രതിസ്ഥാനത്തുണ്ടായിരുന്ന മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍ കോണ്‍ സിലിയയും മറ്റു രണ്ടു പേരെയും കോടതി വെറുതെ വിട്ടു. റാഞ്ചി സിവില്‍ കോടതിയുടേതാണ് ഈ വിധി.
കെട്ടിച്ചമയ്ക്കപ്പെട്ട ഈ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട സിസ്റ്റര്‍ കോണ്‍സിലിയക്ക് ജാമ്യം ലഭിച്ചത് 14 മാസങ്ങള്‍ക്കുശേഷമായിരുന്നു. ജാര്‍ഖണ്ഡ് ഗവണ്‍മെന്റിന്റെ നിയമവിരുദ്ധമായ ചില നടപടികള്‍ക്കെതിരെ ക്രൈസ്തവ മിഷനറിമാര്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ക്രൈസ്തവ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ വ്യാപകമായി ഉണ്ടായി. അതിന്റെ ഭാഗമായിരുന്നു മിഷനറീസ് ചാരിറ്റിയുടെ സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡും തുടര്‍ന്നുണ്ടായ കേസുകളും. നീണ്ട എട്ട് വര്‍ഷത്തെ കഠിനമായ നിയമപോരാട്ടങ്ങള്‍ ക്കൊടുവിലാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കപ്പെട്ടത്.
മിഷണറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചിയിലെ കുട്ടികളുടെ സെന്ററില്‍നിന്ന് 14 ദിവസം പ്രായമുള്ള കുഞ്ഞിനെ 50,000 രൂപയ്ക്ക് വിറ്റു എന്നതായിരുന്നു ആരോപണം. ഇതിന്റെ പേരിലായിരുന്നു സിസ്റ്ററും അവിടുത്തെ രണ്ട് ജീവനക്കാരും അറസ്റ്റു ചെയ്യപ്പെട്ടത്.
ഈ കേസിനെ തുടര്‍ന്ന് മിഷനറീസ് ഓഫ് ചാരിറ്റിയുടെ ജാര്‍ഖണ്ഡിലെ മുഴുവന്‍ സ്ഥാപനങ്ങളെയും സംശയത്തിന്റെ നിഴലിലാക്കാനും പൊതുസമൂഹത്തിന്റെ മുമ്പില്‍ അപകീര്‍ത്തിപ്പെടുത്താനും വ്യാപകമായ ശ്രമങ്ങള്‍ നടന്നിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഒടുവില്‍ കോടതി കണ്ടെത്തിയിരിക്കുകയാണ്. ഈ കേസിന്റെ മറവില്‍ ഗവണ്‍മെന്റ് ജാര്‍ഖണ്ഡിലെ ഹിനൂവിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കുട്ടികളുടെ സെന്റര്‍ അടച്ചുപൂട്ടുകയും അവിടെ ഉണ്ടായിരുന്ന 24 കുഞ്ഞുങ്ങളെ മാറ്റുകയും ചെയ്തിരുന്നു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ സെന്ററുകളില്‍ അക്കാലങ്ങളില്‍ പ്രതികാരബുദ്ധിയോടെ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡുകള്‍ നടത്തുന്നതും പതിവായിരുന്നു.
എന്നാല്‍ ഈ കടുത്ത പ്രതിസന്ധികളുടെയും വിമര്‍ശനങ്ങളുടെയും നടുവിലും പാവപ്പെട്ടവരും അനാഥരുമായവര്‍ക്ക് അഭയം നല്‍കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ശുശ്രൂഷകളില്‍നിന്ന് മിഷണറീസ് ഓഫ് ചാരിറ്റി അല്പംപോലും പിറകോട്ടുപോയില്ല. ദൈവത്തില്‍ ആശ്രയിച്ച് അവര്‍ മുമ്പോട്ടുപോയി. ഒടുവില്‍ സത്യം ജയിക്കുകയും ചെയ്തിരിക്കുന്നു.
ഇത് സത്യത്തിന്റെയും പ്രാര്‍ത്ഥനയുടെയും അചഞ്ചലമായ വിശ്വാസത്തിന്റെയും വിജയമാണെന്ന് അന്നത്തെ റാഞ്ചി അതിരൂപതാ സഹായമെത്രാനും ഇപ്പോഴത്തെ ഡാല്‍ട്ടണ്‍ഗഞ്ച് രൂപതാധ്യക്ഷനുമായ ഡോ. തിയോഡര്‍ മസ്‌ക്രനാസ് പറഞ്ഞു.

