
പാരിസ്: ഫ്രാന്‍സില്‍ ‘ദയാവധത്തിന്’ സമാനമായ പരസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പതിനായിരങ്ങള്‍ അണിനിരന്ന കൂറ്റന്‍ മാര്‍ച്ച് ഫോര്‍ ലൈഫ്. ഫ്രഞ്ച് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ വരാനിരിക്കുന്ന ‘എന്‍ഡ് ഓഫ് ലൈഫ്’ ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും മുന്നോടിയായാണ് ഈ പ്രതിഷേധ മാര്‍ച്ച് പാരീസില്‍ നടന്നത്.
ജനുവരി 20 മുതല്‍ 26 വരെയാണ് സെനറ്റില്‍ ഈ ബില്ലിന്മേല്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുന്നത്. ജനുവരി 28-നാണ് ബില്ലിന്മേലുള്ള നിര്‍ണായക വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 2025 മെയ് മാസത്തില്‍ ഫ്രഞ്ച് നാഷണല്‍ അസംബ്ലി 199-നെതിരെ 305 വോട്ടുകള്‍ക്ക് ഈ ബില്ല് പാസാക്കിയിരുന്നു. സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ ഇത് നിയമമായി മാറും.
അതേസമയം മരിക്കുവാന്‍ സഹായിച്ചുകൊണ്ടല്ല ജീവനെ സേവിക്കേണ്ടതെന്ന് ഫ്രഞ്ച് ബിഷപ്പുമാര്‍ സംയുക്ത പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു. ദയാവധം ചികിത്സയുടെ ഭാഗമായി മാറുന്നത് ധാര്‍മികതയ്ക്ക് വിരുദ്ധമാണ്, കത്തോലിക്കാ ആശുപത്രികളില്‍ പോലും ഇത്തരം കൃത്യങ്ങള്‍ ചെയ്യാന്‍ ഡോക്ടര്‍മാരെ അനുവദിക്കണമെന്ന വ്യവസ്ഥ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് തുടങ്ങിയ കാര്യങ്ങള്‍ ബിഷപ്പുമാര്‍ ചൂണ്ടിക്കാണിച്ചു.
പാരിസിലെ തെരുവുകളില്‍ നടന്ന റാലിയില്‍ കത്തോലിക്കാ വിശ്വാസികള്‍ക്ക് പുറമെ വിവിധ മനുഷ്യാവകാശ സംഘടനകളും പങ്കെടുത്തു. ദയാവധമല്ല, പാലിയേറ്റീവ് കെയറാണ് ഫ്രാന്‍സിന് ആവശ്യം എന്നതായിരുന്നു റാലിയുടെ പ്രധാന മുദ്രാവാക്യം. ഫ്രാന്‍സിലെ 25% രോഗികള്‍ക്കും ഇപ്പോഴും മതിയായ സാന്ത്വന ചികിത്സ ലഭ്യമല്ലെന്നിരിക്കെ, അവര്‍ക്ക് മരണം ഒരു പോംവഴിയായി നല്‍കുന്നത് ക്രൂരതയാണെന്ന് പ്രതിഷേധ റാലിയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാണിച്ചു.