പുരുഷ പൗരോഹിത്യം; സഭയുടെ മാറ്റമില്ലാത്ത നിലപാട് ആവർത്തിച്ച് പാപ്പ

male priesthood Catholic Church unchanged stance Pope

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിലെ പൗരോഹിത്യ ശുശ്രൂഷ പുരുഷന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത് അപ്പസ്തോലിക പാരമ്പര്യത്തിൻ്റെ പിൻതുടർച്ചയാണെന്നും അത് മാറ്റമില്ലാത്ത കത്തോലിക്കാപ്രബോധനങ്ങളുടെ തുടർച്ചയാണെന്നും ലിയോ പതിനാലാമൻ പാപ്പ. സഭയുടെ ഘടന കേവലം ഭരണപരമായ സൗകര്യത്തിന് വേണ്ടി ഉണ്ടാക്കിയതല്ലെന്നും, ക്രിസ്തുവിൽ നിന്ന് നേരിട്ട് ലഭിച്ച ദൗത്യമാണെന്നും പാപ്പ വ്യക്തമാക്കി.

വത്തിക്കാനിൽ നടന്ന ബുധനാഴ്ചത്തെ പൊതുദർശന വേളയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സുവിശേഷാത്മകമായ സ്നേഹത്താൽ ജ്വലിക്കുന്നവരും ധീരരായ മിഷനറിമാരുമായിരിക്കണം വൈദികരെന്ന് പാപ്പ ആഹ്വാനം ചെയ്തു.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സുപ്രധാന രേഖയായ ‘ലുമെൻ ജെൻസിയം’ (Lumen Gentium) ആസ്പദമാക്കിയുള്ള പ്രബോധനത്തിൻ്റെ ഭാഗമായാണ് പാപ്പ സഭയുടെ അധികാരശ്രേണിയെക്കുറിച്ച് സംസാരിച്ചത്. സഭയുടെ ഘടന എന്നത് അധികാര പ്രയോഗത്തിനുള്ള വേദിയല്ല, മറിച്ച് ഐക്യത്തിനും ദൗത്യത്തിനും വിശ്വാസികളുടെ വിശുദ്ധീകരണത്തിനുമായി നിലകൊള്ളുന്ന ദൈവികമായ ഒന്നാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സഭയുടെ ജനനം മുതൽക്കേ ഈ അധികാരശ്രേണി സഭയുടെ അവിഭാജ്യ ഘടകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകാവസാനം വരെ ക്രിസ്തു അപ്പസ്തോലന്മാരെ ഏൽപ്പിച്ച രക്ഷാകരമായ ദൗത്യം തടസ്സമില്ലാതെ തുടരുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ക്രിസ്തുവിലൂടെ ലഭിച്ച പ്രബോധനങ്ങൾ കലർപ്പില്ലാതെ സംരക്ഷിക്കാനും സഭയെ നയിക്കാനും വിശുദ്ധീകരിക്കാനും അപ്പസ്തോലന്മാരുടെ പിൻഗാമികളിലൂടെ ഇന്നും സാധിക്കുന്നു.

ക്രിസ്തുവിന്റെ മൗതിക ശരീരത്തിൻ്റെ ജീവനുള്ള തൂണുകളായി അപ്പസ്തോലന്മാരെയാണ് സഭ കാണുന്നതെന്നും പാപ്പ കൂട്ടിച്ചേർത്തു.
സഭയിലെ വൈദിക ശുശ്രൂഷ പുരുഷന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത് അപ്പസ്തോലിക ദൗത്യത്തിന്റെ തുടർച്ചയായാണ് മനസ്സിലാക്കേണ്ടത്. പന്ത്രണ്ട് അപ്പസ്തോലന്മാരെ ക്രിസ്തു നേരിട്ട് ഏൽപ്പിച്ച ദൗത്യത്തിന്റെ തുടർച്ചയായി, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ‘സാക്ര പൊട്ടസ്റ്റാസ്’ (Sacra Potestas) അഥവാ വിശുദ്ധ അധികാരം നൽകപ്പെടുന്നു. ഇത് സഭയിലെ സേവനത്തിനും അജപാലന ശുശ്രൂഷയ്ക്കുമായി വിനിയോഗിക്കപ്പെടേണ്ട ഒന്നാണെന്ന് പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു.

വൈദികർ സഭയിൽ നിർവ്വഹിക്കേണ്ട ദൗത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പാപ്പ സംസാരിച്ചു. ആത്മീയമായ ചൈതന്യത്തോടെ വിശ്വാസികളെ നയിക്കാനും സുവിശേഷം ലോകത്തിന്റെ അതിരുകളിലേക്ക് എത്തിക്കാനും വൈദികർക്ക് കഴിയണം. ക്രിസ്തുവിന്റെ സ്നേഹം ലോകത്തിന് പകർന്നു നൽകുന്ന ധീരരായ മിഷനറിമാരായി അവർ മാറണമെന്നും ലിയോ പതിനാലാമൻ പാപ്പ ആവശ്യപ്പെട്ടു. സഭയുടെ ഐക്യവും പവിത്രതയും കാത്തുസൂക്ഷിക്കാൻ വൈദികരുടെ സേവനം അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.

Related Articles
Pope Monaco visit news

മാര്‍പാപ്പ മൊണാക്കോയില്‍ !

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രവും കത്തോലിക്കാ വിശ്വാസം ഔദ്യോഗിക മതവുമായുള്ള മൊണാക്കോയിലേക്കുള്ള ലിയോ 14-ാമന്‍ പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനം ആരംഭിച്ചു. മാര്‍പാപ്പയായി ചുമതലയേറ്റ ശേഷമുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ

Read More »
Pope Leo XIV ordination April 26 inspiring candidates stories

26-ന് പാപ്പ വൈദിക പട്ടം നല്‍കുന്നവരില്‍ പള്ളിയില്‍ നിന്ന് പുറത്താക്കപ്പെട്ട ‘വികൃതി പയ്യന്‍’ മുതല്‍ മാനസാന്തരപ്പെട്ട  മദ്യത്തൊഴിലാളി വരെ

വത്തിക്കാന്‍ സിറ്റി: കുട്ടിക്കാലത്ത് വികൃതി കാട്ടിയതിന് പള്ളിയില്‍ നിന്ന് വൈദികന്‍ പുറത്താക്കിയ ബാലന്‍ ലിയോ 14-ാമന്‍ പാപ്പയുടെ കൈവയ്പ്പുശുശ്രൂഷ വഴി വൈദികനായി അഭിഷിക്തനാകും. ‘നല്ല ഇടയന്റെ ഞായറാഴ്ച’ യായ ഏപ്രില്‍ 26-നാണ് സെന്റ് പീറ്റേഴ്‌സ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.