
സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ മലയാളി സമൂഹത്തിന് ഈ വർഷത്തെ ഓശാന ആചരണം വിശ്വാസത്തിന്റെ ആഴവും നാടിന്‍റെ മണവുമുള്ള അവിസ്മരണീയ അനുഭവമായി. സൂറിച്ചിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സെന്ററുകളിൽ നടന്ന ഓശാന ഞായർ തിരുക്കർമ്മങ്ങളിൽ നൂറു കണക്കിന് മലയാളികളാണ് പങ്കുചേർന്നത്.
പ്രാദേശിക തനിമയും കേരളത്തിന്റെ കുരുത്തോലയും ഇത്തവണത്തെയും ആഘോഷങ്ങൾക്ക് നിറമേകി. എന്നാൽ, യുദ്ധസാഹചര്യങ്ങളും ആഗോള തടസ്സങ്ങളും കാരണം കുരുത്തോലകളുടെ ലഭ്യത കുറഞ്ഞ ചില സ്ഥലങ്ങളിൽ, സ്വിറ്റ്‌സർലൻഡിലെ തദ്ദേശവാസികൾ കാലങ്ങളായി ഉപയോഗിക്കുന്ന തനതായ, പ്രാദേശിക Buchsbaumzweig മായി വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു.
“ഓശാന ” ഗീതങ്ങൾ ആലപിച്ച് വിശ്വാസികൾ നടത്തിയ പ്രദക്ഷിണം സ്വിസ് വീഥികളിൽ കേരളത്തിലെ ഓശാന ഞായറിന്റെ പ്രതീതി ജനിപ്പിച്ചു.
ഈ വർഷത്തെ ആഘോഷങ്ങൾക്ക് മറ്റൊരു ഹൃദയസ്പർശിയായ അനുഭവം നൽകിയത് ചില കമ്മ്യൂണിറ്റികളിൽ തിരുക്കർമ്മങ്ങൾക്ക് ശേഷം നടന്ന സ്നേഹവിരുന്നായിരുന്നു. പ്രത്യേകിച്ച് ‘കൊഴുക്കട്ട പെരുന്നാളിന്റെ’ പഴയ ഓർമ്മകൾ ഉണർത്തി, വിശ്വാസികൾ കൊണ്ടുവന്ന കൊഴുക്കട്ടയും മറ്റു പരമ്പരാഗത പലഹാരങ്ങളും പങ്കുവെച്ചു. കുടുംബങ്ങൾ ചേർന്നുള്ള, ആഘോഷം നാട്ടിന്റെ ഒത്തൊരുമ്മയുടെ അനുഭവമായി.
തിരുക്കർമ്മങ്ങൾക്ക് ഫാ. സെബാസ്റ്റ്യൻ തയ്യിൽ , ഫാ. ജാക്സൺ കുരുശുമ്മൂട്ടിൽ, ഫാ. തോമസ് പ്ലാപ്പിള്ളിൽ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ആഘോഷങ്ങളിൽ നിന്ന് ആത്മത്യാഗത്തിലേക്കുള്ള വിശ്വാസയാത്രയാണ് വിശുദ്ധവാരമെന്ന് പുരോഹിതർ തങ്ങളുടെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ജറുസലേമിലേക്ക് വിനയത്തിന്റെ അടയാളമായ കഴുതപ്പുറത്ത് പ്രവേശിച്ച യേശുവിന്റെ മാതൃക ഓരോ ക്രൈസ്തവനും ജീവിതത്തിൽ പകർത്തണമെന്നും, വിനയം, സ്നേഹം, സഹിഷ്ണുത, സമാധാനം എന്നിവയാണ് ക്രിസ്തുവിന്റെ വഴിയെന്നും അവർ ഓർമ്മിപ്പിച്ചു.
വരും ദിവസങ്ങളിൽ പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ തിരുക്കർമ്മങ്ങളും വിവിധ സെന്ററുകളിൽ നടക്കും.

