
പുത്തന്‍ വസ്ത്രങ്ങളോ ബാഗോ ബലൂണുകളോ ആഘോഷങ്ങളോ ഇല്ലാത്ത ആ സ്‌കൂള്‍ പ്രവേശനോത്സവം കണ്ണു നയിക്കുന്നതായിരുന്നു. എന്തിനു പറയുന്നു പുസ്തകങ്ങള്‍ പോലും ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് പഠിക്കണമെന്ന അതിയായ ആഗ്രഹം മാത്രമായിരുന്നു. അവിടെ അവരെ ചേര്‍ത്തുപിടിക്കാന്‍ പ്രധാനാധ്യാപിക ഉണ്ടായിരുന്നു. ആ കരുതലില്‍നിന്ന് അവര്‍ക്ക് ബാഗായി, ബുക്കും പുസ്തകങ്ങളും പുത്തന്‍വസ്ത്രങ്ങളുമായി. ഇനി അവര്‍ക്ക് അഞ്ച് കിലോമീറ്റര്‍ മൃഗങ്ങളെ പേടിച്ചു നടക്കേണ്ട. പോകാനുള്ള വാഹനം സ്‌കൂള്‍ പിടിഎ റെഡിയാക്കി.
ആഗ്രഹം വെളിച്ചമായപ്പോള്‍
പലരോടും ചോദിച്ചാണ് ആ കുട്ടികള്‍ മലക്കപ്പാറ യുപി സ്‌കൂളിന്റെ മുറ്റത്തെത്തിയത്. പഠിക്കാനുള്ള ആഗ്രഹം വഴിയില്‍ അവര്‍ക്ക് വെളിച്ചമായി മാറിയിട്ടുണ്ടാകാം. രക്ഷിതാക്കള്‍ ഇല്ലാതെ സ്‌കൂളിലേക്ക് വന്ന വിദ്യാര്‍ഥികളെ കണ്ട് അധ്യാപകരും ജീവനക്കാരും ആദ്യം അമ്പരന്നു. പഠിക്കാന്‍ വന്നതാണെന്നും അച്ഛനും അമ്മയും ജോലിക്ക് പോയെന്നുമായിരുന്നു അവരുടെ മറുപടി. പ്രധാന അധ്യാപിക ബ്യൂല എലിസബത്ത് അഞ്ചു പേരെയും കെട്ടിപ്പിടിച്ചു. ഒരുപക്ഷേ, ഇത്രയും പഠിക്കാന്‍ ആഗ്രഹമുള്ള വിദ്യാര്‍ത്ഥികളെ ആ അധ്യാപകരും ആദ്യമായി കാണുകയായിരിക്കാം.
മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് മാരാംകോട് പുനരധിവസിപ്പിച്ച കുടുംബങ്ങളില്‍ ഇവരും ഉള്‍ പ്പെട്ടിരുന്നു. ജീവിത സാഹചര്യങ്ങളോടു പൊരുത്ത പ്പെടാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഇവരുടെ മാതാപിതാക്കള്‍ തിരിച്ച് മലക്കപ്പാറ വനത്തിലേക്കു മടങ്ങി. ഇതോടെ ഒന്നാം ക്ലാസ് പൂര്‍ത്തിയാക്കിയ സുധയുടെയും നിമിലയുടെയും പഠനം മുടങ്ങുകയായിരുന്നു. അവിടെനിന്നാണ് അവര്‍ സ്വയം വിദ്യാലയം തേടിയിറങ്ങിയത്.
സംഘത്തിലെ മുതിര്‍ന്നവളായ സുധയും കൂട്ടുകാരി നിമിലയും കഴിഞ്ഞ വര്‍ഷം പരിയാരം കോണ്‍വന്റ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിച്ചിരുന്നു. അവര്‍ രണ്ടാം ക്ലാസിലേക്കും ബന്ധുക്കളായ മറ്റു മൂന്ന് കുഞ്ഞുങ്ങള്‍ ഒന്നാം ക്ലാസിലേക്കുമാണ് പ്രവേശനം തേടിയത്. കഴിഞ്ഞ ദിവസം രാവിലെ അമ്മയുടെ അനുവാദത്തോടെ കൂട്ടുകാരെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ സ്‌കൂള്‍ എവിടെയാണെന്നു പോലും സുധയ്ക്ക് അറിയില്ലായിരുന്നു. അമ്മമാര്‍ കുട്ടികളെ തനിച്ച് വിടാന്‍ മടിച്ചപ്പോള്‍ മുതിര്‍ന്ന കുട്ടിയായ സുധ വാശിപിടിച്ചായിരുന്നു നിമില, അജിത്ത്, പവിത്ര, വാവുത്രന്‍ എന്നിവരെയും കൂട്ടി സ്‌കൂളില്‍ പോയത്.
അറിവിന്റെ ലോകം അന്യമാകുന്നവര്‍
ഈ കുട്ടികളെ സമൂഹം അറിഞ്ഞത് അവര്‍ ഇങ്ങനെയൊരു ആഗ്രഹവുമായി പുറത്തുവന്നതുകൊണ്ടാണ്. ഇപ്പോഴും ആദിവാസി ഊരുകളില്‍ അക്ഷരവെളിച്ചത്തെക്കുറിച്ച് അറിയാത്തെ കുട്ടികള്‍ ഉണ്ടാവില്ലേ? അവരെക്കൂടി ചേര്‍ത്തുപിടിക്കാനും അറിവിന്റെ ലോകത്തേക്ക് ആനയിക്കാനും ഗവണ്‍മെന്റ് മുന്‍കൈ എടുക്കണമെന്ന്, മനുഷ്യത്വപരമായ തീരുമാനങ്ങളെടുക്കുന്ന മുഖ്യമന്ത്രി വി.ഡി സതീശനോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. പണം ഒന്നിനും തടസമാവില്ല. കൈയയച്ച് സഹായിക്കാന്‍ മനസുള്ള നന്മനിറഞ്ഞ മനുഷ്യര്‍ ഈ നാട്ടിലുണ്ട്.
തനിക്കും കൂട്ടുകാര്‍ക്കും പഠിച്ചുമിടുക്കരാകണമെന്നുള്ള ആഗ്രഹംകൊണ്ട് കാട്ടുവഴികളിലൂടെ അഞ്ച് കിലോമീറ്റര്‍ നടക്കാന്‍ പ്രേരിപ്പിച്ച അവളുടെ പഠിക്കാനുള്ള ആഗ്രഹം എത്ര വലുതായിരിക്കും. കേരളത്തിന്റെ വിദ്യാഭ്യാസ അംബാസിഡറായി ആ കുഞ്ഞിനെ പ്രഖ്യാപിച്ചെങ്കിലെന്ന് വല്ലാതെ ആശിച്ചുപോകുന്നു. പ്രിയപ്പെട്ട മക്കളെ നിങ്ങള്‍ പഠിച്ചുമിടുക്കരാകൂ, ഈ നാടിന്റെ കരുതലും പ്രാര്‍ത്ഥനകളും നിങ്ങ ള്‍ക്കൊപ്പമുണ്ട്.
ജോസഫ് മൈക്കിള്‍

