
അറ്റ്ലാന്റ/യുഎസ്എ: വിവാഹബന്ധത്തിന്റെ വിശുദ്ധി സംരക്ഷിക്കാന്‍ നിലകൊണ്ടതിന്റെ പേരില്‍ വധിക്കപ്പെട്ട അഞ്ച് ഫ്രാന്‍സിസ്കന്‍ സന്യാസിമാരെ ഒക്ടോബർ 31-ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്ത് വച്ച് രക്തസാക്ഷിത്വം വരിച്ച ഇവര്‍ ജോര്‍ജിയ രക്തസാക്ഷികള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.
അമേരിക്കയിലെ ജോര്‍ജിയയിലുള്ള സവാനയില്‍ വെച്ചാണ് ഔദ്യോഗിക ചടങ്ങുകള്‍ നടക്കുക. ടൊറന്റോ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഫ്രാന്‍സിസ് ലിയോ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. പെഡ്രോ ഡി. കോര്പ്പ, ഫാ. ബ്ലാസ് റോഡ്രിഗസ്, ഫാ. മിഗുവേല്‍ ഡി. അനിയോണ്‍, ബ്രദര്‍ അന്റോണിയോ ഡി. ബഡാജോസ്, ഫാ. ഫ്രാന്‍സിസ്കോ ഡി. വെരസ്കോള എന്നിവരെ 1597 സെപ്റ്റംബറില്‍ ജോര്‍ജിയയിലെ മിഷന് കേന്ദ്രങ്ങളില്‍ വെച്ച് ഗോത്രവര്‍ഗവിഭാഗക്കാര്‍ വധിക്കുകയായിരുന്നു.
പ്രാദേശിക ഗോത്രവര്ദമായ ‘ഗ്വാളേ’ ജനതയ്ക്കിടയിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഗോത്രത്തലവന്റെ പിന്‍ഗാമിയായ ജുവാനിലോ എന്ന യുവാവ് രണ്ടാമതു വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. മാമ്മോദീസ സ്വീകരിച്ച ക്രിസ്ത്യാനി എന്ന നിലയില്‍ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നത് തെറ്റാണെന്നും വിവാഹത്തിന്റെ പരിശുദ്ധി പാലിക്കണമെന്നും ഫാ. പെഡ്രോ ഡി. കോര്പ്പ അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. ഇതില്‍ പ്രകോപിതനായ ജുവാനിലോ 1597 സെപ്റ്റംബര്‍ 14-ന് ഫാ. പെഡ്രോയെ വധിച്ചു. തുടര്‍ന്ന് മറ്റ് മിഷന് കേന്ദ്രങ്ങളിലേക്ക് കടന്ന് അക്രമിസംഘം ബാക്കിയുള്ള സന്യാസിമാരെയും ക്രൂരമായി വധിച്ചു.
ഫാ. ഫ്രാന്‍സിസ്കോ ഡി. ആവില എന്ന ഒരു സന്യാസി മാത്രം അക്രമികളില്‍നിന്ന് രക്ഷപെട്ടു. 10 മാസത്തെ തടവിനും പീഡനത്തിനും ശേഷം മോചിതനായ അദ്ദേഹത്തിന്റെ വിവരണങ്ങളില്‍ നിന്നാണ് ഈ രക്തസാക്ഷിത്വത്തിന്റെ കഥ ലോകമറിഞ്ഞത്. സത്യം ഏറ്റുപറഞ്ഞാല്‍ പ്രതികള്‍ക്ക് വധശിക്ഷ കിട്ടുമെന്നതിനാല്‍ പ്രതികളുടെ ജീവനും അതോടൊപ്പം അവരുടെ ആത്മാക്കളെയും നേടുന്നതിനായി അദ്ദേഹം ഇക്കാര്യങ്ങള്‍ കോടതിയില്‍ സാക്ഷ്യപ്പെടുത്തിയില്ല. ക്രിസ്തീയ ക്ഷമയുടെ ഉത്തമ ഉദാഹരണമായി ഫാ. ഫ്രാന്‍സിസ്കോയുടെ നടപടി ഇന്നും വാഴ്ത്തപ്പെടുന്നു.
2024-ല്‍ ഇവരുടെ ജീവിതത്തെ ആസ്പദമാക്കി ‘ For the Sake of the Gospel’ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു.