ന്യൂയോര്‍ക്കിലെ യുവതലമുറയില്‍ ആത്മീയ ഉണര്‍വ്:മാറ്റത്തിന്റെ പാതയില്‍ ജെന്‍ സി

Gen Z spiritual awakening New York

അമേരിക്കയിലെ യുവതലമുറയില്‍, പ്രത്യേകിച്ച് ‘ജെന്‍ സി’ വിഭാഗത്തില്‍പ്പെട്ടവര്‍ക്കിടയില്‍ പതിവില്ലാത്ത ഒരു ആത്മീയ ഉണര്‍വ്വ്  പ്രകടമാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭൗതികവാദത്തിനും ആധുനികതയ്ക്കും പേരു കേട്ട ന്യൂയോര്‍ക്ക് നഗരത്തില്‍, യുവാക്കള്‍ കൂട്ടമായി ക്രിസ്തീയ വിശ്വാസത്തിലേക്കും സഭാജീവിതത്തിലേക്കും മടങ്ങിവരുന്നത് മുഖ്യധാരാമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. മുന്‍പ് യുവാക്കളെ ആകര്‍ഷിക്കാന്‍ പ്രയാസപ്പെട്ടിരുന്ന പല പള്ളികളിലും ഇപ്പോള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

മാന്‍ഹട്ടനിലെ ഗ്രീന്‍വിച്ച് വില്ലേജിലുള്ള സെന്റ് ജോസഫ് ചര്‍ച്ച് ഈ വലിയ മാറ്റത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1829-ല്‍ സ്ഥാപിതമായ ഈ പുരാതന കത്തോലിക്കാ ദേവാലയത്തില്‍ ഞായറാഴ്ചകളില്‍ വൈകുന്നേരത്തെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ യുവാക്കളുടെ വലിയ നിരയാണ് കാണപ്പെടുന്നത്. പലപ്പോഴും പള്ളിക്കുള്ളില്‍ സ്ഥലം തികയാതെ ആളുകള്‍ക്ക് പുറത്ത് വരിനില്‍ക്കേണ്ട സാഹചര്യം വരെ ഉണ്ടാകുന്നുണ്ട്. 11:30-നുള്ള കുര്‍ബാനയ്ക്ക് പള്ളിയുടെ ബാല്‍ക്കണി വരെ നിറഞ്ഞു കവിയുന്ന അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ പള്ളിയിലെത്തുന്നവരില്‍ ഭൂരിഭാഗവും 20-കളിലും 30-കളുടെ തുടക്കത്തിലും പ്രായമുള്ള പ്രഫഷനലുകളും വിദ്യാര്‍ത്ഥികളുമാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്നതും പലപ്പോഴും ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നതുമായ നഗരജീവിതത്തില്‍ അര്‍ത്ഥവത്തായ ഒരു ജീവിത ശൈലി ഇവര്‍ തിരയുന്നു. ജീവിതത്തിന് ഒരു ലക്ഷ്യബോധം നല്‍കാന്‍ വിശ്വാസത്തിന് കഴിയുന്നുവെന്ന് പള്ളിയിലെത്തുന്ന യുവാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. നഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ സമാധാനം കണ്ടെത്താനുള്ള ഇടമായാണ് അവര്‍ ദേവാലയത്തെ കാണുന്നത്.

ഡിജിറ്റല്‍ ലോകത്തെ അമിതമായ സോഷ്യല്‍ മീഡിയ സ്വാധീനം, മാനസിക സമ്മര്‍ദ്ദം, ഐഡന്റിറ്റി ക്രൈസിസ് എന്നിവ പല യുവാക്കളെയും ഏകാന്തതയിലേക്കും ഉത്കണ്ഠയിലേക്കും നയിക്കുന്നുണ്ട്. വെര്‍ച്വല്‍ ലോകത്തെ ഇടപെടലുകള്‍ക്ക് വിപരീതമായി, നേരിട്ടുള്ള സൗഹൃദങ്ങളും കൂട്ടായ്മകളും ദേവാലയങ്ങളില്‍നിന്ന് ലഭിക്കുന്നു. വിശ്വാസം തങ്ങള്‍ക്ക് ഒരു ധാര്‍മ്മിക അടിത്തറയും ജീവിതസ്ഥിരതയും നല്‍കുന്നതായി ഇവര്‍ തിരിച്ചറിയുന്നു. സഭ മുന്നോട്ടുവയ്ക്കുന്ന ചിട്ടയായ ജീവിതക്രമം തങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാക്കാന്‍ സഹായിക്കുന്നതായി യുവാക്കള്‍ പറയുന്നു.

ഈ മാറ്റം ഒരു പള്ളിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളിലും അമേരിക്കയിലെ മറ്റ് നഗരങ്ങളിലും സമാനമായ പ്രവണതകള്‍ കണ്ടുവരുന്നു. കത്തോലിക്കാ സഭയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്നവര്‍ക്കായുള്ള പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇത് രണ്ടും മൂന്നും ഇരട്ടിയായി വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു കാലത്ത് സഭയില്‍ നിന്ന് അകന്നുപോയവര്‍ വീണ്ടും സജീവമായി മടങ്ങിവരുന്ന കാഴ്ചയാണിത്.

യുവാക്കളെ ആകര്‍ഷിക്കാന്‍ സഭ നടത്തുന്ന പ്രത്യേക ഇടപെടലുകളും ഈ മാറ്റത്തിന് പിന്നിലുണ്ട്. സെന്റ് ജോസഫ് പള്ളിയില്‍ കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന ‘ഇന്‍ യുനം’ (കി ഡിൗാ) പോലുള്ള ചര്‍ച്ചാ ഗ്രൂപ്പുകള്‍ ഇതിന് ഉദാഹരണമാണ്. വികാരിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം കൂട്ടായ്മകളില്‍ ദൈവശാസ്ത്രം, തത്വചിന്ത, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നു.

മതവിശ്വാസം പഴഞ്ചനാണെന്ന് കരുതുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ടെങ്കിലും, പുതിയ തലമുറ അതിനെ ഗൗരവത്തോടെയാണ് സമീപിക്കുന്നത്. ആത്മീയ പാരമ്പര്യങ്ങളും സഭ മുന്നോട്ടുവയ്ക്കുന്ന ചിട്ടയുള്ള ജീവിതക്രമവും ഇവര്‍ താല്‍പ്പര്യപ്പെടുന്നു. സംസ്‌കാരങ്ങളും ഫാഷനുകളും മാറിക്കൊണ്ടിരിക്കുമെങ്കിലും ദൈവവചനം മാറ്റമില്ലാത്തതാണെന്നും അത് തങ്ങള്‍ക്ക് വലിയ കരുത്ത് നല്‍കുന്നുവെന്നും അവര്‍ തുറന്നുപറയുന്നുണ്ട്. പള്ളികളില്‍ കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന ആരാധനാസംഗീതവും ആരാധനാശൈലികളും യുവാക്കളെ കൂടുതല്‍ ആത്മീയതയിലേക്ക് അടുപ്പിക്കുന്നുണ്ട്.

ജോലിക്കായി ന്യൂയോര്‍ക്ക് പോലൊരു വലിയ നഗരത്തില്‍ എത്തുമ്പോള്‍ അനുഭവിക്കുന്ന ശൂന്യതയാണ് ചിലരെ ദൈവത്തിലേക്ക് നയിക്കുന്നത്. ‘ജീവിതത്തില്‍ എന്തോ നഷ്ടപ്പെട്ടതുപോലെ തോന്നിയിരുന്നു, എന്നാല്‍ ഇപ്പോള്‍ ഞാന്‍ പൂര്‍ണ്ണനാണ്’ എന്ന് പള്ളിയിലെത്തിയ ഒരു യുവാവ് തുറന്നു പറഞ്ഞത് ഈ മാറ്റത്തിന്റെ ആഴം വ്യക്തമാക്കുന്നു. ആത്മീയമായ അന്വേഷണങ്ങള്‍ക്കപ്പുറം, സമാന ചിന്താഗതിയുള്ള ആളുകളെ കണ്ടെത്താനും നല്ല സൗഹൃദങ്ങള്‍ വളര്‍ത്താനും പള്ളി ഒരു വേദിയാകുന്നു.

മതപരമായ താല്പര്യങ്ങള്‍ കുറഞ്ഞുവരുന്നു എന്ന പൊതുവായ ധാരണയെ തിരുത്തിക്കുറിച്ചുകൊണ്ടാണ് ജെന്‍ സി ഇത്തരത്തില്‍ വിശ്വാസത്തിലേക്ക് ചുവടുവെക്കുന്നത്. ഇതൊരു നീണ്ടുനില്‍ക്കുന്ന മാറ്റമാണോ എന്ന് കാലം തെളിയിക്കേണ്ടതുണ്ട്. എങ്കിലും, ഓരോ ഞായറാഴ്ചയും പള്ളികള്‍ക്ക് മുന്നില്‍ കാണുന്ന യുവാക്കളുടെ നീണ്ട നിര ആത്മീയതയിലുള്ള അവരുടെ വര്‍ധിച്ചുവരുന്ന താല്‍പ്പര്യത്തിന്റെ വ്യക്തമായ അടയാളമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.