
വാഷിംഗ്ടണ്‍ ഡി.സി: മെക്‌സിക്കോ സിറ്റിയിലെ വിഖ്യാതമായ എസ്റ്റാഡിയോ അസ്‌ടെക്ക സ്റ്റേഡിയത്തില്‍ ഫിഫ ലോകകപ്പ് 2026 മത്സരങ്ങള്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചുകൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കായികമാമാങ്കമാകാനുള്ള തായാറെടുപ്പിലാണ് അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ഫുട്‌ബോള്‍ ലോകകപ്പ്. ഇതുവരെയുള്ള ലോകകപ്പുകളില്‍ 32 ടീമുകളാണ് മത്സരരംഗത്തുണ്ടായിരുന്നതെങ്കില്‍, ഇത്തവണ റെക്കോര്‍ഡ് എണ്ണമായ 48 രാജ്യങ്ങളാണ് ലോകകിരീടത്തിനായി പോരാടുന്നത്. ബ്രസീലും അര്‍ജന്റീനയും പോലുള്ള വമ്പന്‍മാര്‍ മുതല്‍ കേപ് വെര്‍ദെ, കുറകാവോ, ജോര്‍ദാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന രാജ്യങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടും.
ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ഭൂരി ഭാഗമാളുകളും ആകാംക്ഷയോടെ കാണുന്ന ഫിഫാ ലോകകപ്പ് എന്ന ഈ ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കംകുറിച്ചത് ജൂള്‍സ് റിമറ്റ് എന്ന ഫ്രഞ്ച് കത്തോലിക്കനാണെന്നത് അധികമാര്‍ക്കും അറിയാത്ത ചരിത്രമാണ്. 1873 ഒക്ടോബര്‍ 14 ന് ഫ്രാന്‍സിലെ ത്യൂലെ എന്ന കൊച്ചുഗ്രാമത്തിലാണ് റിമറ്റിന്റെ ജനനം. ചെറുപ്പത്തില്‍ അള്‍ത്താരബാലനായി ശുശ്രൂഷചെയ്തിരുന്ന റിമറ്റ് മെച്ചപ്പെട്ട ജോലിയും ജീവിതസാഹചര്യങ്ങളും തേടി പത്താം വയസില്‍ പാരീസിലേക്ക് കുടിയേറി.
1891 -ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച റേരും നൊവാരും എന്ന ചാക്രികലേഖനം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചു. ക്രൈസ്തവമൂല്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് തൊഴിലാളികള്‍ക്കും പീഡിതജനവിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ആ ചാക്രികലേഖനം അദ്ദേഹത്തിന് പ്രചോദനം നല്‍കി. തൊഴിലാളികളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ കായികവിനോദങ്ങളെ എപ്രകാരം ഉപയോഗിക്കാമെന്ന് സ്‌പോര്‍ട്‌സ് പ്രേമിയായ റിമറ്റ് ചിന്തിച്ചു. അങ്ങനെയാണ് 24-ാമത്തെ വയസില്‍ റെഡ് സ്റ്റാര്‍ എന്ന സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന് റിമറ്റ് തുടക്കം കുറിക്കുന്നത്. ‘മനസില്‍ വിദ്വേഷമില്ലാതെയും അധരങ്ങളില്‍ അസഭ്യമില്ലാതെയും’ ജനങ്ങള്‍ ഒത്തുചേരുന്ന ഇടമാണ് കായികമത്സരങ്ങള്‍ എന്നായിരുന്ന റിമറ്റ് പറഞ്ഞിരുന്നത്.
എന്നാല്‍ അക്കാലത്ത് ഫ്രാന്‍സില്‍ ഫുട്‌ബോള്‍ താഴ്ന്ന നിലവാരത്തിലുള്ള ജനങ്ങളുടെ മത്സരമായാണ് കരുതപ്പെട്ടിരുന്നത്. ഇത് വകവയ്ക്കാതെ അദ്ദേഹം ഫുട്‌ബോള്‍ മത്സരങ്ങളെ പ്രോത്സാഹിപ്പിച്ചു. 1904 ഫുട്‌ബോളിന് വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയായ ഫിഫായ്ക്ക് രൂപം നല്‍കുന്നതിന് റിമറ്റ് മുന്‍കൈ എടുത്തു.
ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം 1921 -ല്‍ ഫിഫായുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ എല്ലാ രാജ്യങ്ങളെയും ഉള്‍പ്പെടുത്തി ലോകകപ്പ് നടത്തുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. വിവിധ സംസ്‌കാരങ്ങളിലും സാമ്പത്തിക-സാമൂഹിക നിലകളിലും കഴിയുന്ന എല്ലാ ജനവിഭാഗങ്ങളെയും ഒന്നിപ്പിച്ചുകൊണ്ട് ഒരു ഫുട്‌ബോള്‍ കായികമേള എന്ന സ്വപ്‌നം 1928ല്‍ നടന്ന ആദ്യ ഫിഫാ ലോകകപ്പോടെയാണ് സാക്ഷാത്കരിക്കപ്പെട്ടത്.
1954 വരെ 33 വര്‍ഷക്കാലം ഫിഫായുടെ തലപ്പത്ത് തുടര്‍ന്ന ഈ കത്തോലിക്ക അഭിഭാഷകന്‍ ഫിഫായുടെ പ്രസിഡന്റായി ഏറ്റവുമധികം കാലം സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ്. ഫുട്‌ബോള്‍ ലോകകപ്പിന്റെ അമരക്കാരനെന്ന നിലയില്‍ 1956-ല്‍ സമാധാനത്തിനായുള്ള നൊബേല്‍ പുരസ്‌കാരത്തിനായി അദ്ദേഹത്തിന്റെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. കായികമത്സരങ്ങള്‍ മനുഷ്യകുലത്തെ ഒന്നിപ്പിക്കുമെന്ന് വിശ്വസിച്ച ഈ മനുഷ്യസ്‌നേഹി 1956 -ല്‍ 83- ാമത്തെ വയസില്‍ ഫ്രാന്‍സില്‍ മരണമടഞ്ഞു.
ഇന്ന് ഫുട്‌ബോളും ഫിഫാ ലോകകപ്പുമൊക്കെ കോടിക്കണക്കിന് പണം ഒഴുകുന്ന വലിയ ബിസിനസായി മാറിക്കഴിഞ്ഞു. പക്ഷേ അപ്പോഴും റിമിറ്റും റിമിറ്റിനെ സ്വാധീനിച്ച ‘റേരും നൊവാരും’ എന്ന ചാക്രികലേഖനവും ഉയിര്‍ത്തിപ്പിടിച്ച ഒരുമയുടെയും സാഹോദര്യത്തിന്റെയും വേദിയാകുവാന്‍ ഈ കായികമേളക്ക് ഒരു പരിധിവരെയെങ്കിലും സാധിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. വിഭാഗീയതയുടെ ലോകത്ത് സാഹോദര്യം വളര്‍ത്തുന്ന വേദിയായി ഈ ലോകകപ്പ് മാറുമെന്ന പ്രതീക്ഷയിലാണ് ലോകം.


