
ക്രൈസ്തവരുടെ പ്രധാന ആഘോഷദിവസങ്ങളില്‍ എട്രന്‍സ് പോലുള്ള പ്രധാന പരീക്ഷകള്‍ വയ്ക്കുന്നതും പ്രവൃത്തിദിനമാക്കുന്നതും ഏതാനും വര്‍ഷങ്ങളായി തുടര്‍ക്കഥയായി മാറുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സികള്‍ ഈ വര്‍ഷവും പതിവുതെറ്റിച്ചില്ല. ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളായ പെസഹാ, ദുഃഖശനി, ഈസ്റ്റര്‍ ദിനങ്ങളില്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ (ജെഇഇ) നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതിന്റെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാനും ഭരണഘടനാപരമായി അവകാശമുള്ള ഒരു രാജ്യത്താണ് ഇത്തരത്തിലുള്ള അവകാശ ലംഘനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് എന്നതാണ് ഏറെ വേദനാജനകം.
നയം വ്യക്തമാക്കണം
ഈ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നയം വ്യക്തമാക്കണം. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കാലമാണല്ലോ. പ്രവേശന പരീക്ഷകള്‍ നടത്തുന്ന ഏജന്‍സികള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ്. അതില്‍ പുറത്തുനിന്ന് ആര്‍ക്കും ഇടപെടാന്‍ കഴിയില്ലല്ലോ എന്നുമാത്രം ആരും പറയരുത്. ഭൂരിപക്ഷ സമുദായത്തിന്റെ ഏതെങ്കിലും ചെറിയൊരു ആഘോഷ വേളയില്‍ ഇത്തരമൊരു മത്സരപ്പരീക്ഷ സംഘടിപ്പിക്കുമോ? ജെഇഇ എന്‍ട്രന്‍സ് പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ രാഷ്ട്രീയ നേതൃത്വത്തിന് ഏതൊക്കെ വിധത്തില്‍ ഇടപെടാന്‍ കഴിയുമെന്നതിനെക്കുറിച്ച് വലിയ ഗവേഷണത്തിന്റെ ആവശ്യമൊന്നുമില്ല.
മതപീഡനങ്ങളുടെ പുതിയ വേര്‍ഷന്‍
മതപീഡനങ്ങളുടെയും ബുദ്ധിപരമായ വേര്‍ഷനാണ് ഇത്തരം നടപടികള്‍. ദേവാലയങ്ങള്‍ അക്രമിക്കുന്നതും ആരാധന തടസപ്പെടുത്തുന്നതും ചില മതവിശ്വാസികള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതും മാത്രമല്ല പീഡനങ്ങള്‍. ക്രൈസ്തവരുടെ ആഘോഷങ്ങളെല്ലാം ദൈവാലയവുമായി ബന്ധപ്പെട്ടതാണ്. പെസഹ, ഈസ്റ്റര്‍ ദിനങ്ങളില്‍ ദേവാലയത്തില്‍ പോകാതിരിക്കുന്നതിനെപ്പറ്റി വിശ്വാസികള്‍ക്ക് ചിന്തിക്കാന്‍പോലും കഴിയില്ല. ദുഃഖശനിയാഴ്ച പരീക്ഷ നടത്തുമ്പോള്‍ ദുഃഖവെള്ളി ആചരണംപോലും തടസപ്പെടാം. എന്‍ട്രന്‍സ് വച്ചാല്‍ ദേവാലയത്തില്‍ പോകാനോ വിശ്വാസ അനുഷ്ഠാനങ്ങളില്‍ പങ്കെടുക്കാനോ സാധിക്കില്ല. പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാത്രമല്ല, അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ആ ബുദ്ധിമുട്ട് നേരിടും.
ക്രൈസ്തവരുടെ പ്രധാന തിരുനാള്‍ ആഘോഷങ്ങള്‍ ബുദ്ധിപരമായ തലത്തിലൂടെ തടസപ്പെടുത്തുക എന്ന ഗൂഢലക്ഷ്യം ഇതിന്റെ പിന്നില്‍ ഉണ്ടോ എന്നു സംശയിക്കുന്നവരെ കുറ്റംപറയാന്‍ കഴിയാത്ത വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. ക്രിസ്മസിന് പാതിരാ കുര്‍ബാനകളും ദുഃഖവെള്ളിയിലെ പരിഹാരപ്രദക്ഷിണങ്ങളുമൊക്കെ സ്വാതന്ത്ര്യത്തോടെ നടത്താന്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ കഴിയാറില്ല. ഈ ദിനങ്ങളിലെ ആരാധനകള്‍ക്ക് തടസംനേരിട്ടാല്‍ അതു വാര്‍ത്തയാകും. എന്നാല്‍, വളഞ്ഞവഴികളിലൂടെ തടഞ്ഞാല്‍ ക്രമേണ വിശ്വാസത്തെ തളര്‍ത്താന്‍ കഴിയുമെന്ന ധാരണയില്‍നിന്നാണ് ഇത്തരം കടന്നുകയറ്റങ്ങള്‍ ഉണ്ടാകുന്നത്.

രണ്ടു വിദ്യാര്‍ത്ഥികള്‍ക്കുമാത്രമായി പരീക്ഷ
രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുമാത്രമായി രാത്രിയില്‍ എസ്എസ്എല്‍സി പരീക്ഷ നടത്തിയത് കേരളത്തില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു. 2008 മാര്‍ച്ചിലായിരുന്നു അത്. ആ വര്‍ഷത്തെ എസ്എസ്എല്‍സിയുടെ ഒരു പരീക്ഷ ശനിയാഴ്ചയായിരുന്നു നിശ്ചയിച്ചിരുന്നത്. സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ് വിഭാഗത്തില്‍പ്പെട്ടവരുടെ വിശ്വാസപ്രകാരം വെള്ളിയാഴ്ച സൂര്യാ സ്തമയം മുതല്‍ ശനിയാഴ്ച സൂര്യാസ്തമയം വരെ സാബത്ത് ആണ്. ഈ സമയത്ത് പഠനമോ പരീക്ഷ എഴുതലോ പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് വിശ്വാസത്തിന് വിരുദ്ധവും. ഇതേ തുടര്‍ന്ന് ആ വിഭാഗത്തില്‍പ്പെട്ട 2 വിദ്യാര്‍ത്ഥികള്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു.
ശനിയാഴ്ച നിശ്ചയിച്ചിരുന്ന പരീക്ഷ ആ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാത്രം അന്ന് വൈകു ന്നേരം 6 മണിക്ക് ശേഷം (സൂര്യാസ്തമയത്തിന് ശേഷം) നടത്താന്‍ കോടതി ഉത്തരവിട്ടു. ജസ്റ്റിസ് തോട്ടത്തില്‍ രവീന്ദ്രനായിരുന്നു വിധി പ്രസ്താവിച്ചത്. 1961-ലെ ഒരു സര്‍ക്കാര്‍ ഉത്തരവ് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജൂതന്മാര്‍ക്കും സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ് വിശ്വാസികള്‍ക്കും ശനിയാഴ്ചകളില്‍ പരീക്ഷ ഉണ്ടെങ്കില്‍ അവര്‍ക്കായി വൈകുന്നേരം പരീക്ഷ നടത്താന്‍ ആ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കി.
വിശ്വാസത്തെ ഉയര്‍ത്തിപ്പിടിച്ച വിധി
ചോദ്യപ്പേപ്പര്‍ ചോരാന്‍ സാധ്യതയുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ പ്രധാന വാദം. ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയില്ല. പകരം ചില നിബന്ധനകള്‍ ചേര്‍ത്തു വിധി പരിഷ്‌ക്കരിക്കുകയാണ് ചെയ്തത്. ആ വിദ്യാര്‍ത്ഥികള്‍ പരീക്ഷ തുടങ്ങുന്ന ഉച്ചയ്ക്ക് 1.30 സ്‌കൂളിലെത്തണം. വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന അവരുടെ പരീക്ഷ അവസാനിക്കുന്നതുവരെ പുറം ലോകവുമായോ മറ്റു കുട്ടികളുമായോ സമ്പര്‍ക്കം പാടില്ല. മുഴുവന്‍ സമയവും അവര്‍ അധികൃതരുടെ നിരീക്ഷണത്തില്‍ ഇരിക്കണം.
പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന മത സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിച്ച ഒന്നായിട്ടാണ് ഇപ്പോഴും ആ വിധി വിലയിരുത്തപ്പെടുന്നത്. മതവിശ്വാസങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും രാജ്യത്തെ നീതിപീഠങ്ങള്‍ നല്‍കുന്ന പരിഗണന ചില സമുദായങ്ങളുടെ കാര്യത്തില്‍ ജനകീയ സര്‍ക്കാരുകള്‍ നല്‍കുന്നില്ലെന്നതാണ് വര്‍ത്തമാനകാല ഇന്ത്യയിലെ സ്ഥിതി. ഈ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരേ അവകാശങ്ങളാണ് ഉള്ളത്. എണ്ണത്തില്‍ കുറവുള്ളതുകൊണ്ട് ആരുടെയെങ്കിലുമൊക്കെ ദയാദാക്ഷിണ്യത്തിലാണ് അവര്‍ ജീവിക്കുന്നതെന്ന മിഥ്യാധാരണ രാജ്യത്തിന്റെ മതേതരത്വത്തിന് ഒട്ടും ചേര്‍ന്നതല്ല.
ജോസഫ് മൈക്കിള്‍

