
ന്യൂയോര്‍ക്ക്: എഞ്ചിനീയറിംഗ് കഴിഞ്ഞ ഉടനെ ജീസസ് യൂത്തുകാരനായ മാത്യു ജേക്കമ്പ് മേഘാലയിലെ നോംഹാലി എന്ന അവികസിത ഗ്രാമത്തിലേക്ക് മിഷന്‍ പ്രവര്‍ത്തനത്തിനായിപുറപ്പെട്ടു. 2011-ലും വൈദ്യുതിയോ വഴിയോ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത നാട്. എന്തിനു പറയുന്നു ഒരു ടോയ്‌ലെറ്റുപോലും ഉണ്ടായിരുന്നില്ല. അസൗകര്യങ്ങളുടെ നടുവില്‍ ജീവിച്ചിരുന്ന തീക്ഷ്ണമതിയായ മിഷനറി വൈദികനൊപ്പം മാത്യുവും ഒരു മാസം അവിടെയായിരുന്നു.
ബഹുരാഷ്ട്ര കമ്പനിയോട് വിടപറഞ്ഞ്
ആ രാത്രികളില്‍ മാത്യു ഉറങ്ങുമ്പോള്‍ കര്‍ത്താവ് അവനെ സൂക്ഷിച്ചുനോക്കിയിട്ടുണ്ടാകും. ഇവനെ എനിക്കുവേണമെന്ന് ഉറപ്പിച്ചിരുന്നു എന്നു തീര്‍ച്ച. മാത്യു അത് അറിഞ്ഞില്ലെന്നു മാത്രം. ദേവാലയത്തിലെ തണുത്ത തറയില്‍ കിടന്നുറങ്ങിയ മാത്യു ജേക്കബ് എന്ന ഡീക്കന്‍ മാത്യു പള്ളിവാതുക്കല്‍ 16 വര്‍ഷങ്ങള്‍ക്കിപ്പുറം മെയ് 23ന് അമേരിക്കയിലെ ചിക്കാഗോ രൂപതക്കുവേണ്ടി ഡാളസ് സെന്റ് തോമസ് സീറോമലബാര്‍ ദേവാലയത്തില്‍വച്ച് വൈദികനായി അഭിഷിക്തനാകുകയാണ്. അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനിയിലെ ആകര്‍ഷകമായ കമ്പ്യൂട്ടര്‍ എഞ്ചിനീയറുടെ ജോലി ഉപേക്ഷിച്ച് 29-ാം വയസിലാണ് സെമിനാരിയില്‍ ചേര്‍ന്നത്.
മേഘാലയില്‍നിന്നും തിരിച്ചെത്തി അധികം കഴിയുന്നതിനുമുമ്പുതന്നെ ഇന്ത്യയിലെ മുന്‍നിര ഐടി സ്ഥാപനമായ ടാറ്റാ കണ്‍സള്‍ട്ടന്‍സിയില്‍ (ടിസിഎസ്, ഇന്‍ഫോപാര്‍ക്ക് കൊച്ചി) ജോലിയില്‍ പ്രവേശിച്ചു. കാര്യങ്ങള്‍ സുഗമമായി പോകുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ആ വിവരം അറിയുന്നത്. പിതാവ് ജേക്കബ് പള്ളിവാതുക്കലിന് കാന്‍സര്‍ ബാധിച്ചിരിക്കുന്നു. അതും ഫോര്‍ത്ത് സ്റ്റേജില്‍. എന്തു ചെയ്യണമെന്നറിയാതെ ആശങ്കപ്പെട്ട ദിനങ്ങള്‍. അധികം കഴിയുന്നതിനുമുമ്പ് അദ്ദേഹം ഈ ലോകം വിട്ടുപോയി. 2015-ന്റെ തുടക്കത്തില്‍ ഒരു അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ലഭിച്ചു. അങ്ങനെ ന്യൂയോര്‍ക്കില്‍ എത്തി. അടുത്ത 5 വര്‍ഷം ആ കമ്പനിയിലായിരുന്നു ജോലി. പള്ളിവാതുക്കല്‍ പരേതനായ ജേക്കബ് മാത്യു- അല്‍ഫോന്‍സ ദമ്പതികളുടെ മൂന്നു മക്കളില്‍ ഏക ആണ്‍തരിയാണ് മാത്യു. മാത്യു പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുടുംബം എറണാകുളത്ത് എത്തിയത്.
പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍നിന്നും 5 വൈദികര്‍
അഞ്ചാം ക്ലാസ് മുതല്‍ 12 വരെ കളമശേരി സിഎംഐ രാജഗിരി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് രാജഗിരി എഞ്ചിനീയറിംഗ് കോളജില്‍ ചേര്‍ന്നു. 9-ാം ക്ലാസ് മുതല്‍ രാജഗിരിയിലെ ജീസസ് യൂത്തിന്റെ പ്രയര്‍ മീറ്റിംഗില്‍ പങ്കെടുക്കുമായിരുന്നു. പിതാവായിരുന്നു ജീസസ് യൂത്തുമായി അടുപ്പിച്ചത്. മാത്യു ആറില്‍ പഠിക്കുമ്പോഴാണ് പിതാവ് നവീകരണത്തിലേക്ക് വരുന്നത്. അങ്ങനെ ആത്മീയത കുടുംബത്തെ പൊതിഞ്ഞു. പിതാവ് ധ്യാന ശുശ്രൂഷകളില്‍ സഹായിക്കാന്‍ പോകുമായിരുന്നു. എഞ്ചിനീയറിംഗ് പഠനകാലത്താണ് മാത്യുവിന് ദൈവാനുഭവം ഉണ്ടാകുന്നത്. അതിന് വഴിയൊരുക്കിയത് ജീസസ് യൂത്തായിരുന്നു. രാജഗിരിയിലെ പ്രാര്‍ത്ഥനാഗ്രൂപ്പില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ ഇപ്പോള്‍ വൈദികരാണ്. നാലാമനാണ് ഡീക്കന്‍ മാത്യു. ഒരു സിസ്റ്ററടക്കം 6 പേരാണ് ആ ഗ്രൂപ്പില്‍നിന്നും സമര്‍പ്പിത ദൈവവിളി സ്വീകരിച്ചത്. അമേരിക്കയില്‍ എത്തിയിട്ടും ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങളില്‍ മാത്യു വളരെ സജീവമായിരുന്നു.

കര്‍ത്താവേ നോ
ഈസ്റ്ററിനുശേഷമുള്ള നാലാം ഞായറായ ഗുഡ്‌ഷെപ്പേര്‍ഡ് സണ്‍ഡേ ആയിട്ടാണ് അമേരിക്കയില്‍ ആചരിക്കുന്നത്. വൈദിക-സന്യസ്ത ദൈവവിളികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥാന ദിനമാണ് അന്ന്. വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുന്ന സമയത്ത് നീ വൈദികനാകുന്നോ എന്ന് കര്‍ത്താവ് ചോദിക്കുന്നതായി അനുഭവപ്പെട്ടു. ഒരു രക്ഷയുമില്ല കര്‍ത്താവേ എന്ന് ആ നിമിഷം തന്നെ മറുപടിയും നല്‍കി. അങ്ങനെയൊരു ചിന്ത അതുവരെ ഇല്ലായിരുന്നു. എങ്കിലും ആ സമയം ഹൃദയത്തില്‍ എന്തോ ഒരു ചലനം അനുഭവപ്പെട്ടു. വിവാഹത്തെക്കുറിച്ചൊക്കെ ആലോചിക്കാന്‍ തുടങ്ങിയ കാലമായിരുന്നു.
മാത്രമല്ല, അമ്മയുടെയും സഹോദരിമാരുടെയും മുഴുവന്‍ ഉത്തരവാദിത്വവും എന്റെ ചുമതലയിലായിരുന്നു. 13 വയസിന് ഇളപ്പമുള്ള ഇളയ അനുജത്തി ഏഴാം ക്ലാസില്‍ എത്തിയിട്ടേയുള്ളൂ; ഡീക്കന്‍ മാത്യു പറയുന്നു.
സുഹൃത്ത് വെളിപ്പെടുത്തിയ പിതാവിന്റെ ആഗ്രഹം
അന്നു രാത്രിയില്‍ കിടക്കാന്‍ നേരത്ത് ഈശോയെ അവിടുന്ന് എന്തെങ്കിലും പറയാന്‍ ശ്രമിക്കുകയാണെങ്കില്‍ അതു വ്യക്തമാക്കണമേ എന്നൊരു പ്രാര്‍ത്ഥന നടത്തി. ദൈവം തന്നെ വിളിക്കുന്നുണ്ടെന്ന് ചില അടയാളങ്ങളിലൂടെ തുടര്‍ന്ന് സ്ഥീതികരിച്ചു. അമ്മയും സഹോദരിമാരും അപ്പോഴുമൊരു ചോദ്യചിഹ്നമായി. ദൈവം എല്ലാം ഏറ്റെടുക്കുമെന്ന ബോധ്യം മനസില്‍ നിറഞ്ഞു. തന്റെ പിതാവ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം എന്തു നിലപാടാണ് ഈ സമയത്ത് സ്വീകരിക്കാന്‍ സാധ്യത ഉണ്ടായിരുന്നതെന്ന ചിന്ത മനസില്‍ പലപ്പോഴും ഉണ്ടായി.
തീരുമാനമെടുക്കാന്‍ പ്രയാസപ്പെട്ടിരുന്ന സമയത്താണ് അവധിക്കായി കേരളത്തിലെത്തിയത്. പിതാവിന്റെ അടുത്ത സുഹൃത്തിനെ കണ്ടു. വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയില്‍ അദ്ദേഹം മാത്യുവിന്റെ പിതാവ് വര്‍ഷങ്ങള്‍ക്കുമുമ്പ് പറഞ്ഞ ഒരു കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചു. ‘തന്റെ മകന്‍ സെമിനാരിയില്‍ ചേരാനുള്ള സാധ്യതയൊന്നുമില്ല, എന്നാലും അവന്‍ വൈദികനാകുകയാണെങ്കില്‍ എനിക്കു വലിയ സന്തോഷമാകും.’ എന്നായിരുന്നു ആ വാക്കുകള്‍. അതിലൂടെ മാത്യു തന്റെ ദൈവവിളി ഉറപ്പിച്ചു. 2019 ല്‍ ചിക്കാഗോ സീറോമലബാര്‍ രൂപതക്കുവേണ്ടി ഫ്‌ലോറിഡയിയിലുള്ള സെന്റ് വിന്‍സെന്റ് ഡി പോള്‍ സെമിനാരിയില്‍ ചേര്‍ന്നു.
ദൈവം വീട്ടിലെ എല്ലാ കാര്യങ്ങളും ദൈവം ക്രമീകരിച്ചു. മൂത്ത സഹോദരി ട്രീസയുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. ഭര്‍ത്താവ് ജോസഫ്. അവര്‍ക്ക് അഞ്ച് മക്കളാണ്. അനിയത്തി റേച്ചല്‍ ആന്‍ ജേക്കമ്പ് കാനഡയില്‍ പഠിക്കുന്നു. ഇതിനിടയില്‍ ഒരു വര്‍ഷം ജീസസ് യൂത്ത് ഫുള്‍ടൈമറായി ശ്രീലങ്കന്‍ മിഷന് പോയിരുന്നു. ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടില്‍നിന്നും മെയ് 23-ന് പട്ടം സ്വീകരിക്കുമ്പോള്‍ അമ്മ അല്‍ഫോന്‍സാ കൂടെയുണ്ടാകും. പിതാവ് സ്വര്‍ഗത്തിലിരുന്ന് അതുകണ്ട് പ്രാര്‍ത്ഥിക്കുമെന്ന് ഡീക്കന്‍ മാത്യു പറയുന്നു.
ജോസഫ് മൈക്കിള്‍
പൗരോഹിത്യ സ്വീകരണം ശാലോം വേള്‍ഡില്‍ തത്സമയം കാണാം: https://www.youtube.com/live/vj6_Mc7FBSc?si=CyCF1mu3z1vrx1Vg

