
ഭുവനേശ്വര്‍ (ഒഡീഷ): ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കണമെന്ന തീവ്രഹിന്ദുത്വവാദികളുടെ ആവശ്യത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് മകന്റെ മൃതസംസ്‌കാം ഒരുകൂട്ടം ആളുകള്‍ തടസപ്പെടുത്തി. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലെ കപേന ഗ്രാമത്തിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിച്ച ഈ ക്രൂരത അരങ്ങേറിയത്.
വൃക്കരോഗം ബാധിച്ച് മരിച്ച ആയുഷ് സാന്ത എന്ന 13- കാരന്റെ മൃതസംസ്‌കാരം പൊതുശ്മശാനത്തില്‍ നടത്തണമെങ്കില്‍ ഹിന്ദുവിശ്വാസം സ്വീകരിക്കണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. മാതാപിതാക്കള്‍ അതിനു തയാറായില്ല. വിവരമറിഞ്ഞ് ജില്ലാ ഭരണകൂടവും പോലീസും എത്തിയെങ്കിലും പ്രശ്‌നത്തില്‍ വേണ്ടവിധത്തില്‍ ഇടപെട്ടില്ലെന്ന ആരോപണവും ശക്തമാണ്.
ആ കുടുംബത്തിന്റെ സ്വന്തം ഭൂമിയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കണമെങ്കില്‍പ്പോലും ക്രിസ്തീയ പ്രാര്‍ഥനകളോ മൃതകു ടീരത്തില്‍ കുരിശോ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ജനക്കൂട്ടത്തിന്റെ നിലപാട്. ഒടുവില്‍ പോലീസ് കുടുംബത്തെ സമ്മര്‍ദ്ദത്തിലാഴ്ത്തി പ്രാര്‍ത്ഥനകള്‍ നടത്തുകയില്ലെന്നും കുരിശു സ്ഥാപിക്കില്ലെന്നും ഒപ്പിട്ടു വാങ്ങിയതിനുശേഷമാണ് സംസ്‌കാരം നടത്താന്‍ സാധിച്ചത്.
മകന്റെ അകാലത്തിലുള്ള മരണം സൃഷ്ടിച്ച വേദനയുടെ നടുവില്‍ കഴിയുന്ന കുടുംബത്തിന് പോലീസിന്റെ ഭീഷണിക്ക് വഴങ്ങുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. 40 ക്രൈസ്തവ കുടുംബങ്ങള്‍ ഈ ഗ്രാമത്തിലുണ്ട്.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ അനുഷ്ഠിക്കാനും രാജ്യത്തിന്റെ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന രാജ്യത്താണ് മതവിശ്വാസമനുസിച്ച് സ്വന്തം മകന്റെ മൃതസംസ്‌കാരം നടത്താന്‍പോലുമുള്ള അവകാശം ഒരു കുടുംബത്തിന് നിഷേധിക്കപ്പെട്ടത്. നീതി നടപ്പാക്കേണ്ട ഭരണകൂടം അക്രമികള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിച്ചു എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
ഒഡീഷയിലെ ഗോത്രവര്‍ഗ മേഖലകളില്‍ ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളുടെ ഉദാഹരണമാണ് ഈ സംഭവം.