
ന്യൂഡല്‍ഹി: ഒഡീഷയില്‍ ക്രിസ്ത്യന്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ച് ബലമായി ചാണകം കഴിപ്പിച്ച സംഭവത്തെ അപലപിച്ച് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). മനുഷ്യാന്തസിനും മതസ്വാതന്ത്ര്യത്തിനും നേരെ നടന്ന ഗുരുതരമായ ആക്രമമാണിതെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും സിബിസിഐ വക്താവ് ഫാ. റോബിന്‍സന്‍ റൊഡ്രിഗസ് ആവശ്യപ്പെട്ടു.
മതപരിവര്‍ത്തനം ആരോപിച്ച് ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയിലെ പര്‍ജാങ് ഗ്രാമത്തില്‍ വച്ച് ജനുവരി 4നായിരുന്നു പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായിക്കിനെ ഒരു സംഘം ആളുകള്‍ പരസ്യമായി ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്തത്.
ഒരാളെ ചാണകം കഴിപ്പിക്കുന്നത് അക്രമത്തിന്റെയും അപമാനത്തിന്റെയും ഹീനമായ പ്രവൃത്തിയാണെന്ന് ഫാ. റോബിന്‍സന്‍ റൊഡ്രിഗസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ ഭയവും അരക്ഷിതാ വസ്ഥയും സൃഷ്ടിക്കുന്ന ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കരുത്. മതവിശ്വാസങ്ങള്‍ പരിഗണിക്കാതെ എല്ലാ പൗരന്മാരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
ഇത്തരം ഹീനമായ സംഭവം നടന്നിട്ട് അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് പോലീസ്എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നെയും 13 ദിവസങ്ങള്‍ക്കുശേഷമാണ് പോലീസ് ഏതാനും പ്രതികളെ അറസ്റ്റു ചെയ്തിരിക്കുന്നത്. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം അറിഞ്ഞില്ലെന്നും പാസ്റ്ററുടെ ഭാര്യ വന്ദനയുടെ പരാതി ലഭിച്ചപ്പോഴാണ് അറിഞ്ഞതെന്നുമാണ് പോലീസിന്റെ വിശദീകരണം.
പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നുകഴിഞ്ഞു. പോലീസിന്റെ മെല്ലെപ്പോക്ക് സമീപനം അതിന്റെ തെളിവായിട്ടാണ് നിരീക്ഷകരുടെ വിലയിരുത്തലുകള്‍.