
ബംഗളൂരു: ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ആന്റണി പൂളയെ തിരഞ്ഞെടുത്തു.
ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവരുന്ന മെത്രാന്മാരുടെ സമ്മേളനമാണ് അദ്ദേഹത്തെ സിബിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പിന്‍ഗാമിയായിട്ടാണ് കര്‍ദിനാള്‍ പൂള നിയമിതനായത്.
തെലുങ്ക് സംസ്ഥാനങ്ങളിൽനിന്നുള്ള ആദ്യ കര്‍ദിനാളായ ആന്റണി പൂള, ലാളിത്യംകൊണ്ടും ജനകീയമായ ഇടപെടലുകള്‍ വഴിയും ശ്രദ്ധേയനാണ്.
1961-ല്‍ ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ ജനിച്ച അദ്ദേഹം, 1992-ല്‍ വൈദികനായി അഭിഷിക്തനായി. തുടര്‍ന്ന് കര്‍ണൂല്‍ ബിഷപ്പായും ഹൈദരാബാദ് ആര്‍ച്ചുബിഷപ്പായും സേവനമനുഷ്ഠിച്ചു. 2022-ലാണ് ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. സാമൂഹിക നീതിക്കും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകള്‍ ഇന്ത്യന്‍ സഭയ്ക്ക് പുതിയ ദിശാബോധം നല്‍കുന്നവയായിരുന്നു.
അജപാലനപരമായ സൂക്ഷ്മത, സാമൂഹിക നീതിയോടുള്ള പ്രതിബദ്ധത, പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി സ്വീകരിച്ച നിലപാടുകള്‍ തുടങ്ങിയവയിലൂടെ കര്‍ദിനാള്‍ ആന്റണി പൂള ശ്രദ്ധിക്കപ്പെട്ടിരുന്നു. കത്തോലിക്ക സഭ നിരവധി വെല്ലുവിളികള്‍ നേരിടുന്ന കാലത്താണ് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വം കര്‍ദിനാള്‍ ആന്റണി പൂള ഏറ്റെടുക്കുന്നത്.
ലത്തീന്‍, സീറോമലബാര്‍, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളില്‍നിന്നുള്ള 210 മെത്രാന്മാര്‍ സിബിസിഐ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഫെബ്രുവരി 10ന് സമാപിക്കും.

