
പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് മനുഷ്യന്‍ നടത്തിയ തീര്‍ത്ഥയാത്രയായിരുന്നു നാസയുടെ ആര്‍ട്ടെമിസ്-2. ചന്ദ്രന്റെ അരികിലേക്ക് യാത്രതിരിച്ച നാല് പേര്‍ വിജയകരമായി ഭൂമിയില്‍ തിരിച്ചെത്തിയപ്പോള്‍ ശാസ്ത്രവും വിശ്വാസവും ചേര്‍ന്ന് പുതിയൊരു കാവ്യം രചിക്കപ്പെടുകയായിരുന്നു. മനുഷ്യന്‍ ഭൂമിയില്‍നിന്ന് സഞ്ചരിച്ച ഏറ്റവും വലിയ ദൂരമെന്ന റിക്കോര്‍ഡ് സ്വന്തമാക്കി നാസയുടെ ആര്‍ട്ടിമെസ് 2 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചിറങ്ങുന്ന അത്യപൂര്‍വ്വ രംഗത്തിന് സാക്ഷികളായത് കോടിക്കണക്കിനു മനുഷ്യരാണ്. ടെലിവിഷനിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും കണ്ണിമചിമ്മാതെയാണ് ആ കാഴ്ചകള്‍ കണ്ടത്.
സന്ദേശങ്ങളില്‍ നിറഞ്ഞുനിന്ന ദൈവസ്‌നേഹം
അവരെ വഹിച്ച ഓറിയോണ്‍ പേടകം ഗണിത ശാസ്ത്രത്തിന്റെ കൃത്യതയില്‍ കുതിച്ചുയരുമ്പോള്‍ അതിന്റെ പിന്നിലെ ദൈവകരങ്ങളെ ഏറ്റുപറയുന്നതായിരുന്നു നാലു യാത്രികരുടെയും വാക്കുകള്‍. 1972-ന് ശേഷം മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ദൗത്യമായിരുന്നു ആര്‍ട്ടെമിസ് 2. ഇതുവരെ ആരും കാണാത്ത നിരവധി കാഴ്ചകള്‍ തങ്ങള്‍ കണ്ടതായി കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോക്ക്, ജെറമി ഹാന്‍സെന്‍ എന്നിവരടങ്ങിയ നാലംഗ സംഘം ബഹിരാകാശത്തുനിന്ന് അയച്ച സന്ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
ഒറിയോണ്‍ പേടകം ചന്ദ്രനോട് ഏറ്റവും അടുത്തെത്തുന്നതിന് തൊട്ടുമുന്‍പ് ദൗത്യത്തിന്റെ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍ ഭൂമിയിലേക്ക് അയച്ച സന്ദേശത്തില്‍ ദൈവസ്‌നേഹത്തെക്കുറിച്ചും സഹോദരസ്‌നേഹത്തെപ്പറ്റിയുമായിരുന്നു പരാമര്‍ശിച്ചത്. നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടെ സ്‌നേഹിക്കുന്നതിനൊപ്പം നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാ രനെയും സ്നേഹിക്കുക എന്ന ക്രിസ്തുവചനമായിരുന്നു ഗ്ലോവര്‍ ലോകത്തെ ഓര്‍മ്മിപ്പിച്ചത്. ചന്ദ്രനി ലേക്കുള്ള യാത്രയ്ക്കിടെ ബഹിരാകാശത്തുനിന്ന് ഈസ്റ്റര്‍ ആശംസിച്ചപ്പോഴും ആര്‍ട്ടെമിസ് സംഘം ബൈബിളിനെ പരാമര്‍ശിച്ചിരുന്നു.

രഹസ്യങ്ങള്‍ തേടിയുള്ള യാത്ര
ഒരു കാര്യം ഉറപ്പാണ് ബഹിരാകാശ യാത്രികര്‍ തങ്ങളുടെ വിശ്വാസം മറച്ചുപിടിക്കാന്‍ ശ്രമിച്ചില്ലെന്നുമാത്രമല്ല ഉറക്കെ പ്രഘോഷിക്കുകയും ചെയ്തു. ലോകം കണ്ണിമചിമ്മാതെ നോക്കിക്കൊണ്ടിരുന്ന ബഹിരാകാശ യാത്രികരുടെ സന്ദേശങ്ങള്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകളായി മാറുമെന്നത് അവര്‍ക്ക് തീര്‍ച്ചയായിരുന്നു.
ഇത് 21-ാം നൂറ്റാണ്ടാണ് ശാസ്ത്രം ചന്ദ്രനിലേക്ക് ടൂറിസ്റ്റുകളെ അയക്കുമ്പോഴാണോ ദൈവം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയരുന്ന കാലഘട്ടമാണിത്. ധാര്‍മ്മികതയുടെ അളവുകോലുകള്‍ നേര്‍ത്തുവരുന്നു എന്നതും ഈ കാലത്തിന്റെ പ്രത്യേകതയാണ്. അറിവിന്റെ ആകാശമണ്ഡലങ്ങള്‍ കീഴടക്കുമ്പോള്‍ മനുഷ്യര്‍ സ്വന്തം നിസാരതകൂടി തിരിച്ചറിയണം. വിശ്വാസം എന്നത് കുറവല്ല, ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന തിരിച്ചറിവുകൂടിയാണെന്ന യാഥാര്‍ത്ഥ്യമായിരുന്നു ബഹിരാകാശ യാത്രികര്‍ പറയാതെ പറഞ്ഞത്.
പ്രപഞ്ചരഹസ്യങ്ങളുടെ വിസ്മയങ്ങള്‍ അന്വേഷിച്ചുള്ള യാത്രയില്‍ സൃഷ്ടികര്‍ത്താവിന്റെ കരവിരുത് അവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകും. ആകാശ നീലിമയിലൂടെയുള്ള യാത്രയില്‍ ആ സഞ്ചാരികള്‍ക്ക് ശാസ്ത്രം വഴികാട്ടിയപ്പോള്‍ അവരുടെ ഹൃദയങ്ങളിലെ വിശ്വാസദീപങ്ങള്‍ പ്രകാശിച്ചിരുന്നു എന്നു തീര്‍ച്ച. ശാസ്ത്രം ബുദ്ധിയെ പ്രകാശിപ്പിക്കുമ്പോള്‍ പാദങ്ങള്‍ ഇടറാതെ നേര്‍രേഖയിലൂടെ സഞ്ചരിക്കുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നത് വിശ്വാസമാണ്. ശാസ്ത്രവും വിശ്വാസവും കൈകോര്‍ക്കുമ്പോള്‍ സംഭവിക്കുന്നത് അത്ഭുതങ്ങളും. ”ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു” എന്നാണല്ലോ സങ്കീര്‍ത്തന വചനം.
ജോസഫ് മൈക്കിള്‍

