
പാരീസ്: ഫ്രാന്‍സില്‍ ദയാവധ ബില്‍ ഫ്രഞ്ച് സെനറ്റ് മൂന്നാം പ്രാവശ്യവും തള്ളി. പരസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കാനുള്ള ബില്‍ ഫ്രഞ്ച് സെനറ്റ് തള്ളിയെങ്കിലും ബില്ലിനെ പിന്തുണയ്ക്കുന്ന ഇടത്-പുരോഗമന അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള അധോസഭയായ നാഷണല്‍ അസംബ്ലിയില്‍ വരും ദിവസങ്ങളില്‍ ഈ ബില്‍ നിയമമാകാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.
നാഷണല്‍ അസംബ്ലി അടുത്ത ആഴ്ച ഇതിന് അന്തിമ അനുമതി നല്‍കിയാല്‍, ദയാവധം അനുവദിക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയിലേക്ക് ഫ്രാന്‍സും എത്തും. ജൂലൈ 7-ന് ഫ്രഞ്ച് സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 164-നെതിരെ 169 വോട്ടുകള്‍ക്കാണ് ബില്‍ തള്ളിയത്. 11 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഫ്രഞ്ച് ഭരണഘടന അനുസരിച്ച്, ഇരുസഭകളും തമ്മില്‍ ഒരു ബില്ലില്‍ സമവായത്തിലെത്താന്‍ സാധിക്കാതെ വന്നാല്‍, സര്‍ക്കാരിന്, അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം അധോസഭയായ നാഷണല്‍ അസംബ്ലിക്ക് നല്‍കാം. പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു ഈ വഴി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 15-ന് നാഷണല്‍ അസംബ്ലിയില്‍ അന്തിമ വോട്ടെടുപ്പ് നടക്കും.
സാങ്കേതികമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുപരി ഈ വിഷയത്തില്‍ രണ്ട് വ്യത്യസ്ത ചിന്താഗതികള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് കണ്‍സര്‍വേറ്റീവ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്ററായ ക്രിസ്റ്റിന്‍ ബോണ്‍ഫാന്റി – ദൊസാത് ചൂണ്ടിക്കാണിക്കുന്നു. മനുഷ്യജീവന്‍ മനഃപൂര്‍വ്വം അവസാനിപ്പിക്കുന്നതിനെതിരെയുള്ള നിയമപരമായ വിലക്ക് നീക്കുന്നത് സമൂഹത്തിന്റെ ധാര്‍മ്മിക അടിത്തറയെത്തന്നെ ദുര്‍ബലപ്പെടുത്തമെന്ന ആശങ്ക ശക്തമാണ്.
‘മരിക്കാനല്ല, അന്തസ്സോടെ ജീവിക്കാനാണ് സഹായം വേണ്ടത്’ എന്ന ശക്തമായ നിലപാടാണ് ഫ്രാന്‍സിലെ കത്തോലിക്കാ സഭ ഈ വിഷയത്തില്‍ ആദ്യം മുതല്‍ സ്വീകരിച്ചിരിക്കുന്നത്. ബില്ലിനെ അന്ധമായി എതിര്‍ക്കാതെ, ഇതിനൊരു ബദല്‍ മാര്‍ഗമാണ് സഭ മുന്നോട്ട് വയ്ക്കുന്നത്. രോഗികളുടെ കടുത്ത വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ രാജ്യവ്യാപകമായി കൂടുതല്‍ ശക്തമാക്കുകയാണ് വേണ്ടതെന്ന് പാരീസിലെ ആര്‍ച്ചുബിഷപ് ലോറന്റ് ഉള്‍റിച്ച് പറയുന്നു. ജീവിതത്തിന്റെ അവസാന നാളുകളില്‍ ഓരോ വ്യക്തിക്കും ആവശ്യമായ മെഡിക്കല്‍, മാനസിക, ആത്മീയ പിന്തുണ ഉറപ്പാക്കുകയാണ് യഥാര്‍ത്ഥ സാഹോദര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

