
വാഷിംഗ്ടണ്‍ ഡി.സി: നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ക്രൂരമായ അതിക്രമങ്ങള്‍ക്കും ഭീകരതയ്ക്കുമെതിരെ നടപടി ശക്തമാക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ട് വൈറ്റ് ഹൗസിന് മുന്നില്‍ ‘സേവ് നൈജീരിയ’ റാലി സംഘടിപ്പിച്ചു. അമേരിക്കയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും നൈജീരിയന്‍ പ്രവാസികളും പങ്കെടുത്തു.
മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂനിയറിന്റെ അനന്തരവളും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. അല്‍വേദ കിംഗ് റാലിയെ അഭിസംബോധന ചെയ്തു. അമേരിക്കയിലെ സിവില്‍ റൈറ്റ്സ് പോരാട്ടങ്ങളും നൈജീരിയയില്‍ ഇന്ന് നടക്കുന്ന മതപീഡനങ്ങള്ക്കെതിരെയുള്ള പോരാട്ടവും തമ്മില്‍ ആത്മീയമായ വലിയൊരു ബന്ധമുണ്ടെന്ന് സേവ് നൈജീരിയ ഗ്രൂപ്പ് യുഎസ്എ പ്രസിഡന്റ് സ്റ്റീഫന്‍ ഒസെംവെഗി പറഞ്ഞു. നൈജീരിയയെ ‘പ്രത്യേകം ആശങ്കപ്പെടേണ്ട രാജ്യം’ എന്ന പട്ടികയില്‍ ഉള്പ്പെടുത്തത്തിയതിനും ഭീകരവാദികള്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചതിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അദ്ദേഹം നന്ദി അറിയിച്ചു.
നൈജീരിയയില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക ഭീകരവാദം അമേരിക്കയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഒസെംവെഗി മുന്നറിയിപ്പ് നല്കി. ഭീകരവാദത്തെ നേരിടാന്‍ അമേരിക്കന്‍ സൈന്യത്തെ നൈജീരിയന്‍ മണ്ണിലേക്ക് അയക്കേണ്ടതില്ലെന്ന് പ്രവാസികള്‍ പറഞ്ഞു. പകരം അത്യാധുനിക ഡ്രോണുകള്‍, ആയുധങ്ങള്‍, മികച്ച പ്രതിരോധ ഉപദേശകര്‍ എന്നിവ നല്കി നൈജീരിയന്‍ സൈന്യത്തെ സഹായിക്കുകയാണ് അമേരിക്ക ചെയ്യേണ്ടത്.
മിഡില്‍ ഈസ്റ്റില്‍ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ബൊക്കോ ഹറാം പോലുള്ള സംഘടനകളിലേക്ക് എത്തുന്ന സാമ്പത്തിക സഹായങ്ങള്‍ തടയാന്‍ അമേരിക്ക ഇടപെടണം. 2009 മുതല്‍ ഇതുവരെ 1.1 കോടിയിലധികം ആളുകളാണ് നൈജീരിയയില്‍ അക്രമങ്ങള്‍ കാരണം സ്വന്തം വീടുകളില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നത്. ഇവര്‍ക്കായി അന്താരാഷ്ട്ര സമൂഹം സഹായങ്ങള്‍ എത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 2014-ല്‍ ബൊക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോവുകയും പിന്നീട് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത റബേക്ക സാമുവല്‍ ഡാലി എന്ന വനിതയും റാലിയില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കായി അമേരിക്ക വാതിലുകള്‍ തുറന്നിടണമെന്ന് ഡാലി ആവശ്യപ്പെട്ടു.
