
1981 മെയ് 13 – ചരിത്രത്തെയും ലോകമനഃസാക്ഷിയെയും പിടിച്ചുലച്ചുകൊണ്ട് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് നേരെ വധശ്രമം നടന്ന ദിവസം. ഫാത്തിമ മാതാവിന്റെ തിരുനാള്‍ദിനം കൂടെയായ ആ ദിനത്തിന്റെ 45-ാം വര്‍ഷത്തില്‍ പക്ഷേ ലോകം ഓര്‍മിക്കുന്നത് അക്രമി വിതയ്ക്കാന്‍ ശ്രമിച്ച വെറുപ്പോ അക്രമത്തിന്റെ ഭീകരതയോ ഒന്നുമല്ല, മറിച്ച് പാപ്പയെ അന്ന് പൊതിഞ്ഞ് പിടിച്ച മാതാവിന്റെ അദൃശ്യകരവും ക്രിസ്തീയ ക്ഷമയുടെ സുവിശേഷമാണ്. ഒപ്പം ഭീകരതയുടെ ഓര്‍മയായി അവശേഷിക്കാമായിരുന്ന ആ ദിവസത്തെ ക്ഷമയുടെയും അചഞ്ചലമായ വിശ്വാസത്തിന്റെയും ഉദാത്ത സാക്ഷ്യമാക്കി മാറ്റിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെയും. പിറ്റേവര്‍ഷം പാപ്പ ഫാത്തിമയിലെത്തി തന്നെ സംരക്ഷിച്ച മാതാവിനോടുള്ള നന്ദി സൂചകമായി മാതാവിന്റെ കിരീടത്തില്‍ തന്നെ തുളച്ചുകീറിയ വെടിയുണ്ട സമര്‍പ്പിച്ചു.
ശീതയുദ്ധം അതിന്റെ ഉച്ചസ്ഥിതിയില്‍ നില്‍ക്കുന്ന കാലത്താണ് ഈ അനിഷ്ട സംഭവം അരങ്ങേറുന്നത്. പോളണ്ടിലെ സ്വതന്ത്ര ട്രേഡ് യൂണിയനായ ‘സോളിഡാരിറ്റിയുടെ’ വളര്‍ച്ചയും കിഴക്കന്‍ യൂറോപ്പിലെ രാഷ്ട്രീയ മാറ്റങ്ങളും ലോകത്തെ ആശങ്കയിലാഴ്ത്തിയിരുന്ന സമയം. 1981 മെയ് 13 ബുധനാഴ്ച, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ പതിവ് പൊതുദര്‍ശനത്തിനിടെ മെഹ്‌മെത് അലി ആഗ്ജ എന്ന യുവാവ് മാര്‍പാപ്പയ്ക്ക് നേരെ വെടിയുതിര്‍ത്തു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍തന്നെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോകം ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങള്‍. വലിയ തോതില്‍ രക്തം നഷ്ടപ്പെട്ടിട്ടും പാപ്പ ജീവിതത്തിലേക്ക് തിരിച്ചു വന്നു. എന്നാല്‍ വധശ്രമത്തെ അതിജീവിച്ച മാര്‍പാപ്പ സ്വീകരിച്ച നിലപാട്, ക്രിസ്തീയ ക്ഷമയുടെ ഉത്തമ ഉദാഹരണമായി ഈ ഭീകരസംഭവത്തെ മാറ്റുന്ന കാഴ്ചയ്ക്കാണ് പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്.
വെടിയേറ്റതിന്റെ നാലാം ദിവസം, ആശുപത്രി കിടക്കയില്‍ നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്തപ്പോള്‍ പാപ്പ ലോകത്തിന് നല്‍കിയത് ക്ഷമയുടെ സന്ദേശമായിരുന്നു. തന്നെ വധിക്കാന്‍ ശ്രമിച്ച അലി ആഗ്ജയോട് പൂര്‍ണമായും ക്ഷമിച്ചുവെന്ന് പാപ്പ പ്രഖ്യാപിച്ചു.തുടര്‍ന്ന് 1983-ല്‍ പാപ്പ ജയിലിലെത്തി ആക്രമിയെ സന്ദര്‍ശിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ സ്‌നേഹസാക്ഷ്യങ്ങളില്‍ ഒന്നായി മാറി. ഇതിനെ തുടര്‍ന്ന് അലി ആഗ്ജ ജയിലില്‍ വച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ജയില്‍മോചിതനായ ശേഷം 2014-ല്‍ വത്തിക്കാനിലെത്തി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ മൃതകുടീരത്തില്‍ പുക്കളര്‍പ്പിക്കുകയും ചെയ്തു.
ശത്രുവിനെ പോലും സഹോദരനായി കാണാന്‍ പഠിപ്പിക്കുന്ന ക്രിസ്തീയ സ്‌നേഹത്തിന് മകുടോദാഹരണമായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ലോകത്തിന് നല്‍കിയ ഈ ക്ഷമയുടെ സുവിശേഷം ഇന്നും നിലകൊള്ളുന്നു.

