
ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അതിജീവി ക്കാന്‍ ദൈവവചനത്തെ കൂട്ടുപിടിച്ച് അത്ഭുതകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് എരുമേലി മണിപ്പുഴ സ്വദേശിനിയായ ഫിലോമിന എന്ന ജോളി ടീച്ചര്‍. ബൈബിളിലെ പഴയനിയമവും പുതിയനിയമവും ഉള്‍പ്പെടെ 73 പുസ്തകങ്ങളും സ്വന്തം കൈപ്പടയില്‍ പകര്‍ത്തിയെഴുതിയാണ് ഈ റിട്ടയേര്‍ഡ് അധ്യാപിക ശ്രദ്ധേയയാകുന്നത്.
ഏഴ് വര്‍ഷം മുമ്പ് 23-ാമത്തെ വയസില്‍ ഇളയ മകന്‍ ബിനു ജോണ്‍സ് അപകടത്തില്‍ മരിച്ചതോടെ ഉണ്ടായ മാനസിക വിഷമവും ഉറക്കമില്ലായ്മയുമാണ് ടീച്ചറെ ഈ ദൗത്യത്തിലേക്ക് നയിച്ചത്. കോവിഡ് കാലത്ത് അന്നത്തെ വികാരിയായ കാരിമറ്റം അച്ചന്‍ നടത്തിയ പ്രസംഗത്തില്‍ നിന്നാണ് ബൈബിള്‍ എഴുതാ നുള്ള ആവേശം ടീച്ചര്‍ക്ക് ലഭിക്കുന്നത്. വചനത്തിന്റെ ശക്തിക്ക് ഒരാളുടെ ജീവിതം മാറ്റിമറിക്കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞ ടീച്ചര്‍ പിന്നീട് രാത്രികാലങ്ങള്‍ വചനപാരായണത്തിനും എഴു ത്തിനുമായി മാറ്റിവെച്ചു.
എന്റെ മകന്‍ ദൈവസന്നിധിയിലേക്ക് മടങ്ങിപോയപ്പോള്‍ ‘എന്തുകൊണ്ട് എനിക്ക് ഇങ്ങനെ സംഭവിച്ചു?’ എന്നൊരു ചോദ്യം എപ്പോഴും എന്റെ ഹൃദയത്തെ വല്ലാതെ നീറ്റിക്കൊ ണ്ടിരുന്നു. അതില്‍നിന്നും ഒരാശ്വാസം കണ്ടെത്താനാണ് ബൈബിള്‍ എഴുതിത്തുടങ്ങുന്നത്. എഴുതിത്തുടങ്ങിയപ്പോള്‍ എന്റെ സംശയങ്ങളൊക്കെ മാറി, വിശ്വാസം കൂടുതല്‍ ആഴപ്പെട്ടു. തുടര്‍ന്ന് ഇംഗ്ലീഷിലും പുതിയനിയമം എഴുതാന്‍ ഇത് എനിക്ക് കരുത്ത് നല്‍കി.

മക്കള്‍ മരിച്ച അമ്മമാരുടെ കൂട്ടായ്മയായ ‘ബ്ലെസ്ഡ് ഫാമിലി’ വലിയ പിന്തുണ നല്‍കി. എഴുതാന്‍ തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ ചില തെറ്റുകള്‍ വരുമായിരുന്നു. എന്നാല്‍ ആ പേജുകളെല്ലാം മാറ്റിയെഴുതി കൂടുതല്‍ ഉത്സാഹത്തോടെ മുന്നോട്ട് പോകുമ്പോള്‍ ഹൃദയത്തില്‍ വലിയ സമാധാനം നിറയുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു. ആ നാളുകളില്‍ എന്നെ കൂടുതല്‍ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തണേ എന്ന് മാത്രമാണ് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നത്.’ ഫിലോമിന ടീച്ചര്‍ പറയുന്നു.
പിഒസി ബൈബിളിലെ പേജുകള്‍ അതേ ക്രമത്തില്‍ തന്നെ പകര്‍ത്തി എഴുതി എന്നതാണ് ഈ രചനയുടെ പ്രധാന പ്രത്യേകത. മലയാളം സമ്പൂര്‍ണ്ണ ബൈബിള്‍ എഴുതാന്‍ ടീച്ചര്‍ ഒന്നര വര്‍ഷം സമയമെടുത്തു. തുടര്‍ന്ന് ഇംഗ്ലീഷില്‍ പുതിയ നിയമവും എഴുതി പൂര്‍ത്തിയാക്കി.
തെറ്റുകള്‍ തിരുത്താനും പരിശോധിക്കാനും ഭര്‍ത്താവ് ജോണി നല്‍കിയ പിന്തുണ ഈ വിജയത്തിന് പിന്നില്‍ വലിയ പങ്കുവഹിച്ചു. ‘ഭാര്യ ബൈബിള്‍ എഴുതണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഞാനും വളരെ സന്തോഷിച്ചു. എനിക്കും അതില്‍ വലിയ സന്തോഷം തോന്നി. അതിനുള്ള ക്രമീകര ണങ്ങളും സഹായങ്ങളും കഴിവുന്ന വിധം ഞാന്‍ ചെയ്തു കൊടുത്തു. പ്രൂഫ് റീഡിംഗ് പോലെ, എഴുതിയ കാര്യങ്ങള്‍ ഒറിജിനല്‍ ബൈബിളുമായി ഒത്തുനോക്കി തെറ്റുകള്‍ കറക്ട് ചെയ്തുകൊടുത്തു. ടീച്ചറിന്റെ കയ്യക്ഷരം നല്ലതാണ്, അത് ദൈവത്തിന്റെ ഒരു പ്രത്യേക ഗിഫ്റ്റാണ്,’ ഭര്‍ത്താവ് പറയുന്നു.

വികാരി ഫാ. ജോസഫ് കുഴിക്കാട്ടിന്റെ പ്രോത്സാഹനത്തോടെ ബൈന്‍ഡ് ചെയ്ത ഈ ബൈബിള്‍ ഇതിനോടകം തന്നെ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ എന്നിവരുടെ പ്രശംസ ഏറ്റുവാങ്ങിക്കഴിഞ്ഞു. മണിപ്പുഴ പള്ളിയില്‍ നടന്ന ബൈബിള്‍ പ്രതിഷ്ഠാ ചടങ്ങില്‍ ടീച്ചര്‍ എഴുതിയ ഈ ബൈബിളാണ് ഉപയോഗിച്ചത്.
സങ്കടങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് വായനയിലൂടെയും എഴുത്തിലൂടെയും എങ്ങനെ സമാധാനം കണ്ടെത്താം എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ജോളി ടീച്ചര്‍.

